Saturday, November 11, 2017

ആ പാട്ട് / എൻ .രവിശങ്കർ

ആ പാട്ട് / എൻ .രവിശങ്കർ
വിവർത്തനം : കുഴൂർ വിത്സൺ

ആ പാട്ട്

ആ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ
ടാഗോർ തിയറ്ററിൻ ബാൽക്കണിയിൽ
കറുത്തവനിരിക്കുന്നു
വെളുത്ത താടിക്കാരനും

നിൽക്കുകയാണു മറ്റുള്ളവർ

നിങ്ങളേതാണു മൂപ്പരേ ,
ചോദിച്ചൂ കറുത്തവൻ
ടാഗോറാണു ഞാൻ ; നീയോ ?

ചോദ്യങ്ങളുമായി മാത്രം
എണീറ്റ് നിൽക്കുന്നവൻ

ബോബ് മാർലി





കസേര / കാരെൻ സുസ്മാൻ

കസേര / കാരെൻ സുസ്മാൻ


കസേരയുടെ ഓർമ്മ പോയത് നന്നായി.  
അല്ലെങ്കിൽ  ഒരിക്കൽ മരക്കൊമ്പുകളായിരുന്ന തന്റെ ദേഹത്തെ പ്രതി അത് ആവാലാതിപ്പെടുമായിരുന്നു . ഇന്നിപ്പോൾ കാട്ടിലേക്ക്  കൊണ്ട്  പോവുകയാണെങ്കിൽ പ്രത്യേകിച്ച് ഒരിതും അത് കാണിക്കുകയില്ല . എന്നാൽ പരിസരം  പതിയെ മാറും. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം ഇത് അവിടം നിറയും കസേരയെ കാട്ടിലിരുത്തി പോരുക.   അത് കൂടപ്പിറപ്പുകളൊത്ത് അതുമിതും പറഞ്ഞിരിക്കട്ടെ .ഭാരമിപ്പോൾ നമ്മുടെ തലയിലാണു.  ജനിക്കുന്നതിനും മുന്നുള്ള  നമ്മളെപ്പറ്റി






(ദ ചെയർ / കാരെൻ സുസ്മാൻ - മലയാളീകരണം / കുഴൂർ വിത്സൺ )

Sunday, September 17, 2017

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

പുതിയ മ്യൂസിയത്തിനുള്ളിൽ
പഴയ സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
മ്യൂസിയത്തിനുള്ളിൽ
സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
-----
---
--

യെഹുദ അമിച്ച - ഇസ്രയേൽ കവി
( വിവ: കുഴൂർ വിത്സൺ )

Monday, September 4, 2017

ഓണം എന്ന് പേരുള്ള ഒരു കുട്ടി


ഒരിക്കൽ ഒരിടത്ത്
ഓണമെന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു
അത്തവും ചിത്തിരയും ചോതിയുമൊക്കെ 
ഓണത്തിന്റെ കൂട്ടുകാരായിരുന്നു
ത്യക്കാക്കരയായിരുന്നു ഓണത്തിന്റെ അമ്മവീട്
തുമ്പപ്പൂ, മുക്കുറ്റി, കാശിതുമ്പ…
പൂക്കൾക്ക് മുകളിൽ ഇരുന്നായിരുന്നു
ഓണം ഉറങ്ങിയിരുന്നത് മാമുണ്ടിരുന്നത് ഓടിച്ചാടി കളിച്ചിരുന്നത്

ഒരു ദിവസം ഓണത്തെ കാണാതായി
അത്തവും ചിത്തിരയും ചോതിയും വിശാഖവുമല്ലാം
ഓണത്തെ തിരഞ്ഞ് തിരഞ്ഞ് നടന്നു

ഒരു ദിവസം ഓണത്തിന്റെ മെയിൽ വന്നു
അകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നും

കൂട്ടുകാരെ, കുഞ്ഞിക്കൂട്ടുകാരെ
പൂക്കളില്ലാതെ എനിക്ക് പറ്റില്ല
പൂക്കളാണു എന്റെ ഓക്സിജൻ
പൂക്കളുള്ള കാലത്ത് എന്നെ വിളിച്ചാൽ മതി
എന്നായിരുന്നു മെയിലിൽ

കൂട്ടുകാരെ, കുഞ്ഞിക്കൂട്ടുകാരെ
നമുക്ക് ഓണക്കുട്ടനെ 
തിരിച്ച് വിളിക്കാൻ പോവേണ്ടേ ?





കുഞ്ഞിക്കവിത @ മഷിപ്പച്ച @ Manorama )

Sunday, September 3, 2017

ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം


ചിങ്ങത്തിലാണു ജനിച്ചത്. അതാവണം  ഓണക്കാലത്ത് എന്റെയുള്ളിൽ കൂടുതൽ പൂക്കൾ വിരിയുന്നത്. അമ്മയ്ക്ക് പിടിപ്പത് പണിയുള്ള മധ്യവയസ്സിലാണു  ഈയുള്ളവൻ കാലം തെറ്റി വന്നത്. എല്ലു മുറിയെ പണിയെടുക്കുന്ന അപ്പൻ, പാടത്തെയും പറമ്പിലേയും പണികൾ. അടുക്കള, മറ്റ് അഞ്ച് മക്കളുടെ കുഞ്ഞും വലുതുമായ കാര്യങ്ങൾ. പള്ളിയും പട്ടക്കാരും അമ്മയ്ക്ക് ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറെന്ന കണക്കിനോട് നല്ല ദേഷ്യം തോന്നിക്കാണണം. ആയതിനാൽ വടക്കേലെ ചേന്ദച്ചോന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.


                 അഞ്ചാണും ഒരു പെണ്ണുമായിരുന്നു അമ്മയ്ക്ക്. വടക്കേലെ ചേന്ദച്ചോനും മാധവിച്ചോത്തിക്കുമാകട്ടെ അഞ്ച് പെണ്ണും ഒരാണും. അവർക്ക് ക്യഷിയുമില്ല. അങ്ങനെ അവിടത്തെ അഞ്ച് ചേച്ചിമാരുടെ തക്കുടുവായി ഈ ചെക്കൻ  വളർന്നു. പുലർച്ചെ അവിടെയേൽപ്പിച്ച് പോകുന്ന അമ്മ  അത്താഴമൊക്കെ കഴിഞ്ഞേ ഞാനെന്ന മുതലിനെ തിരിച്ചെടുക്കുകയുള്ളൂ.  അന്നത്തെ അപ്പിയുടെയും മൂത്രത്തിന്റെയും കണക്ക് പറഞ്ഞ് പിന്നീട് ചേച്ചിമാരെന്നെ കളിയാക്കിയിട്ടുണ്ട്. കുഞ്ഞ് നാളിൽ കുളിപ്പിച്ചത്, ഒക്കത്ത് എടുത്ത് കൊണ്ട് നടന്നത്, ചോറു വാരിത്തന്നത് ഒക്കെയൊക്കെ ആ ചേച്ചിമാരാണു. തക്കിടിമുണ്ടനായ കുഞ്ഞ് മിൻസനെയെടുക്കാൻ  അവർ തല്ലു കൂടിയ കഥകളും കേട്ടിട്ടുണ്ട്.


                ചേച്ചിമാർ വട്ട് കളിച്ചാൽ ഞാനും കളിക്കും, അവർ തൊങ്കിത്തൊട്ടം കളിച്ചാൽ ഞാൻ തൊങ്കിയും അല്ലാതെയും തൊടും. അവരുണ്ടാൽ ഞാനുണ്ണും.  അവർ ഉത്സവത്തിനു പോയാൽ ഞാനും പോവും. അവരായിരുന്നു അന്ന് ഞാൻ. അൾത്താര ബാലനൊക്കെയായി പള്ളിയിൽ പോയി തുടങ്ങും മുൻപ് കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു അമ്പലക്കാരനായിരുന്നു. സന്ധ്യക്ക് വിളക്ക് കത്തിച്ച് രാമനാരായണയെത്തിക്കുന്ന ആ എന്നെ എനിക്കിപ്പോഴും നല്ല തെളിച്ചത്തിൽ കാണാം. അക്കാലത്ത് ഓണമെനിക്ക് ദേശീയോത്സവമായിരുന്നില്ല. ആത്മാവിന്റെയും ശരീരത്തിന്റെയും ആഗോള – ആകാശോത്സവമായിരുന്നു. ആ ദിവസങ്ങളിൽ തന്നെ തന്നെ മറന്ന് അപ്പൂപ്പൻ താടിയാവും എന്നൊക്കെ പറഞ്ഞാൽ അത് അപ്പൂപ്പൻ താടിക്ക് തന്നെ ദേഷ്യമാവും.



               തിരുവോണനാളുകളുടെ  പുലർച്ചകളിൽ  മാവേല്യപ്പോ, മാവേല്യമ്മേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന് തൊണ്ട പൊട്ടി വിളിച്ചത് എനിക്കിപ്പോഴും കേൾക്കാം. (അതിലെ മാവേല്യമ്മേ വിളി പിന്നെയധികം കേട്ടിട്ടില്ല. )കൗമാരം ആരംഭിച്ച ഒരു തിരുവോണപ്പുലരി ഇപ്പോഴും നല്ല ഓർമ്മയുണ്ട്. 6 മണിയുടെ കുർബ്ബാനക്ക് അൾത്താരച്ചെക്കനായി മാറിയ എനിക്ക്  പള്ളിയിലെത്തണം.  ഓണക്കാലങ്ങളുടെ ശർക്കരമധുരമുള്ള വിളികൾ പള്ളിയിലേക്കെന്നെ വിട്ടില്ല.  പുലർച്ചെയുണർന്ന് വടക്കേൽ പോയി. ചേച്ചിമാർക്കൊപ്പം ഞങ്ങളിട്ട പൂക്കളം കാണാൻ മാവേല്യപ്പനേയും മാവേല്യമ്മയേയും വിളിച്ചു. വിളിച്ചവരൊക്കെ വരുന്നതിനും മുൻപ് ഉള്ളിൽ സങ്കടത്തിന്റെ ഒരു പൂക്കളവുമിട്ട് പള്ളിയിലേക്ക് പോയി.  ആ ഞാൻ ഇത് വരെ തിരിച്ചു വന്നില്ല എന്ന് തോന്നുന്നു.


               ഈ ഓണക്കാലത്ത്  വീടിന്റെ വടക്കേ അതിരിനോട് ചേർന്ന് തന്നെയാണു ഇതെഴുതാനിരിക്കുന്നത്. അമ്മയില്ല. അപ്പനുമില്ല.  കൂടെപ്പിറന്ന അഞ്ച് പേരും അടുത്തെങ്ങുമില്ല. വടക്കേൽ ചേന്ദച്ചോനും മാധവിച്ചോത്തിയുമില്ല. അഞ്ച് ചേച്ചിമാരുമില്ല.  ഉള്ളിൽ അവർ ഓർമ്മയിൽ വിരിയിച്ച പൂക്കൾ കൊണ്ട്  ഓണമിട്ട് അങ്ങനെ ഇരിക്കുകയാണു. വിളിച്ച് നോക്കിയാലോ. ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന്



കുഴൂർ വിത്സൺ
ആഗസ്റ്റ് 22, 2017   



Kuzhur Wilson
Temple Of Poetry, Annalayam,Kuzhur P O,

680 734, Kerala, India – kuzhoor@gmail.com , 0091 97 44 315 990

Saturday, September 2, 2017

തങ്കമാലി

കഥ  /  തങ്കമാലി


കുഴൂർ വിത്സൺ

                      മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള  മുക്കുത്തിയൊന്ന് തരണേയെന്ന ഒരൊമ്പതു വയസ്സുകാരിയുടെ പ്രാത്ഥന ദൈവത്തിന്റെ അടുത്തേക്ക് പോവുകയായിരുന്നു. ആകാശത്ത് , മൂവന്തിക്ക് കണ്ണു തിരുമ്മി ഉണരാൻ തുടങ്ങിയ ലാറ എന്ന പെൺനക്ഷത്രം അതു കണ്ടു. അതിനു മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയോട് ഭയങ്കര കൊതിയായി. ഒമ്പത് വയസ്സുകാരിയുടെ പ്രാത്ഥനയുടെ മുകളിൽ തന്റെ പേരൊട്ടിച്ച് ലാറ അത് ദൈവത്തിനയച്ചുകൊടുത്തു . കണ്ട പാടേ, മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയുടെ പ്രാത്ഥന ഒമ്പതു വയസ്സുകാരിയുടേതാണെന്ന് ദൈവത്തിനു മനസ്സിലായി. ദൂരെ ദൂരെയുള്ള തങ്കമാലിയിൽ ഒറ്റയ്ക്ക് പോയി മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തി വാങ്ങി ഒമ്പതു വയസ്സുകാരിയുടെ മൂക്കിലണിയിക്കാനായിരുന്നു ലാറയോട് ദൈവത്തിന്റെ വിധി. 

                      ദൈവത്തോട് നുണ പറഞ്ഞതിലുള്ള കുറ്റബോധവും, മഞ്ഞക്കലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയോടുള്ള കൊതിയും , ഒമ്പതു വയസ്സുകാരിയോടുള്ള അസൂസയും പേറി ലാറ എന്ന പെൺനക്ഷത്രം തങ്കമാലിക്കുള്ള വഴിയനേഷിച്ചു. നട്ടപ്പാതിരക്ക് റൂട്ട് തെറ്റിപ്പറന്ന വിമാനമൊന്നിനു കൈ കാണിച്ച് നെടുമ്പാശ്ശേരിയിലിറങ്ങി. തങ്കമാലിയായ തങ്കമാലിയിലെ തങ്കക്കടകളിലെല്ലാം കയറിയിറങ്ങിയിട്ടും ലാറ എന്ന പെൺനക്ഷത്രത്തിനു മഞ്ഞക്ല്ല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തി കണ്ടെത്താനായില്ല.  അതേ സമയം ദൈവത്തോട് കരഞ്ഞ് കരഞ്ഞ് പ്രാർത്ഥിച്ച് പനി പിടിച്ച ഒമ്പതു വയസ്സുകാരി തങ്കമാലിയിലെ ലിറ്റിൽ എയ്ഞ്ചൽ ആശുപത്രിയിലുണ്ടായിരുന്നു. ലാറ എന്ന പെൺനക്ഷത്രം മൂന്നാമത്തെ നിലയിലുള്ള പത്താമത്തെ  മുറിയിൽ അവളുടെ ബെഡിനരികെ ഇരുന്നു. എന്നിട്ട് ചിറകുകൾ കൊണ്ട് ഒമ്പതു വയസ്സുകാരിയുടെ നെറുകയിൽ തൊട്ടു. ദൈവം  പണ്ട് പഠിപ്പിച്ച പ്രാത്ഥന ഉരുവിട്ട് അവളുടെ മൂക്കിൽ ഉമ്മ വച്ചു. ഉമ്മയുടെ നനവിൽ , ലിറ്റിൽ എയ്ഞ്ചൽ ആശുപത്രിയിൽ, കണ്ണു തിരുമ്മിയുണർന്ന ഒമ്പതു വയസ്സുകാരി തന്റെ മൂക്കിൽ മഞ്ഞക്കലിൽ പച്ചക്കണ്ണുള്ള മുക്കുത്തി കണ്ട് തുള്ളിച്ചാടി. 

                  പുലർകാലത്തെ ആകാശത്തേക്കുള്ള വിമാനം കാത്ത് ലാറ എന്ന പെൺനക്ഷത്രം തങ്കമാലി ജംഗ്ഷനിൽ നിൽക്കുകയാണിപ്പോൾ . തങ്കമാലിക്ക് താനെന്തിനാണു വന്നതെന്ന് ലാറ എപ്പോഴെങ്കിലും തന്നോട് ചോദിച്ചേക്കുമോയെന്ന് ദൈവമപ്പോൾ ഭയപ്പെട്ടു


പേനത്തുമ്പോണം, മെട്രോ മനോരമ, 2017 )


Tuesday, August 15, 2017

ലൈവ് @ ഗോൾഡ് എഫ്.എം


ഫെബ്രുവരി 4, 5 തിയതികളിലായിരുന്നു ദുബായ് പോയട്രീ ഹാർട്ടിന്റെ  ആറാമത് എഡിഷൻ. മുൻപത്തെ വർഷങ്ങളിൽ അവിടെ മലയാളത്തെ പ്രതിനിധീകരിച്ചത് കെ ജി എസ്, ചെമ്മനം, സർജു  എന്നീ കവികളായിരുന്നു. തമിഴിൽ നിന്ന് സൽമ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു. 

8 വർഷത്തോളം റേഡിയോ വാർത്ത വായിച്ച ഒരു രാജ്യത്തേക്ക് കവിതയുമായി തിരിച്ച് ചെല്ലുമ്പോൾ പരിഭ്രമമുണ്ടായിരുന്നു. നെഞ്ചിടിപ്പ് അതിലേറെ ഉണ്ടായിരുന്നു. അതേ വഴികൾ. അതേ ഓർമ്മകൾ . അങ്ങനെ അങ്ങനെ. ഹിറ്റിലെ ഷാബുവാണു വാർത്ത ആദ്യം കൊടുത്തത്.  

അവിടെ അവസാനമായി വാർത്ത വായിച്ച സ്റ്റുഡിയോയിൽ പോകണമെന്ന് വൈകാരികത  ആഗ്രഹിച്ചതിന്റെ ഫലമായാണു ഗോൾഡിൽ പോയത്. വാർത്ത വായിച്ച അതേ ഇടത്ത് തന്നെയിരുന്നു കവിത പറഞ്ഞത്. അതും മുൻപത്തെ സഹപ്രവർത്തകർക്കൊപ്പം. അത് അന്ന് ലൈവായിരുന്നുതിരക്കിനിടയിൽ പലതും ശരിക്കും കണ്ടില്ല. 

ഇന്നിപ്പോൾ തിരക്കൊഴിഞ്ഞ നേരത്ത് അത് ഒന്ന് കൂടി കാണുകയാണു. സ്നേഹം നിറഞ്ഞ കമന്റുകൾ വായിക്കുകയാണു. നിങ്ങളുമായി പങ്ക് വയ്ക്കുകയാണു. മറ്റൊരു റേഡിയോക്കാലത്തിനായി തയ്യാറെടുക്കുകയാണു

നന്മ നിറഞ്ഞ മറിയം




ഇപ്പോൾ തന്നെ
എന്റെ സന്തോഷത്തിന്റെ കാരണമേയന്ന
കവിതയിലെ വിളി
കുട്ടിക്കാലത്തെ
മാതാവിനോടുള്ള
പ്രാർത്ഥനയിൽ നിന്ന്
കട്ടെടുത്തതാണു


എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പോൾ
എന്റെ സങ്കടത്തിന്റെ കാരണമേ



മുതിർന്നിട്ടും തെറ്റാതെ ചൊല്ലാൻ പറ്റുന്ന പ്രാർത്ഥനകളിൽ ഒന്ന് നന്മ നിറഞ്ഞ മറിയമാണു. അമ്മ പോയതിനു ശേഷം പലപ്പോഴും ആ വരികൾ കൂട്ട് കിടന്നിട്ടുണ്ട്. അല്ലെങ്കിലും പണ്ടേ എനിക്ക് മാതാവിനെ ഇഷ്ടമായിരുന്നു. സന്തോഷത്തിലും സന്താപത്തിലും അമ്മമറിയം കൂടെയുണ്ടായിരുന്നു. കുഴൂർ പള്ളിയിൽ ഇടത് വശത്തിരിക്കുന്ന കന്യകാമറിയം എല്ലായിടത്തേക്കാളും സുന്ദരിയുമായിരുന്നു. കൗമാരത്തിൽ വായനയുടെ ആർത്തിക്കാലത്ത് വെളിച്ചത്തിന്റെ കവചത്തിലൂടെ കെ പി അപ്പൻ അത് ഒന്ന് കൂടി ഉറപ്പിച്ചു തന്നു. രക്തസാക്ഷിയുടെ അമ്മയായിരിക്കുക എന്ന അഭിമാനത്തെക്കുറിച്ച് ഹെർമ്മൻ ഹെസ്സേയുടെ വാചകത്തിലൂടെ. നിന്റെ ഹ്യദയത്തിലൂടെ ഒരു വാൾ കടക്കുമെന്ന ബൈബിൾ വാചകം പലകുറി കുത്തിമുറിച്ചിട്ടുമുണ്ട്.


മറിയമാർ പലവിധം

മുന്തിരിത്തോട്ടത്തിൽ
ഞാൻ നിനക്കായി കാത്തിരിക്കും
മറിയം അയാളോട്പറഞ്ഞു

നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാൾ  മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവൾ ചോദിച്ചു

മൗനത്തിന്റെ
കുരിശിൽ  കിടന്നു
അയാൾ  പിടഞ്ഞു


എന്നിങ്ങനെയൊക്കെ എഴുതിയതും ഈ ബാധ കൊണ്ട് തന്നെ.

ഇന്നിതൊക്കെ പറയാൻ കാരണം. ഇന്ന് മാതാവ് മറിയത്തിന്റെ  സ്വർഗ്ഗാരോപിത തിരുന്നാളാണു .
സ്നേഹത്തിനും നീതിക്കും സത്യത്തിനും വേണ്ടി കുരിശേലറ്റപ്പെട്ട, പീഡിപ്പിക്കപ്പെട്ട, കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാർ ഉയിർത്തെഴുന്നേൽക്കപ്പെടട്ടെ. ആരാധിക്കപ്പെടട്ടെ. 

ആമ്മേൻ

2017 ആഗസ്റ്റ് 15























(പോസ്റ്റിലെ പടങ്ങൾ കൊരട്ടി പള്ളിയിൽ നിന്ന്)   




Sunday, August 13, 2017

അന്നംകുട്ടി മൂല

തറവാട്ട് വീട്ടിലെ 14 സെന്റിൽ അമ്മ അന്നംകുട്ടിയമ്മയ്ക്ക് സ്വന്തം ഒരിടമുണ്ടായിരുന്നു. പുറക് വശത്ത് പടിഞ്ഞാറേ ചായ്പ്പിനും തൊഴുത്തിനുമിടയിലുള്ള മൂലയിൽ. അവിടെ എപ്പോഴും രണ്ട് വാഴ, രണ്ട് മൂട് ചേമ്പ്, ഒന്നോ രണ്ടോ കട ഇഞ്ചി…അങ്ങനെ എന്തെങ്കിലും കാണും. ഒരിക്കലും ആ ഇടം നരച്ചിരുന്നില്ല. അടുപ്പിലെ ചാരം, ചാണകം, അടുക്കളയിലെ കഞ്ഞിവെള്ളമുൾപ്പടെയുള്ള ബാക്കികൾ എന്നിവയായിരുന്നു വളം. തള്ളപ്പിടയുടെ കുഞ്ഞന്മാർ ഒരിക്കലും വാടി നിൽക്കുന്നത് കണ്ടിട്ടില്ല. ഏത് കാലത്തും അമ്മയുടെ മൂലയിൽ ഒരു വാഴയെങ്കിലും കുലച്ച് നിൽക്കുന്നത് കാണാം. ശീലമായതിനാലാവാം അമ്മ പോയിട്ടും അത് തന്നെയായിരുന്നു അവരുടെ പതിവ്




അമ്മ പോയി തറവാട് പൊളിച്ച് നിലം വെടുപ്പാക്കിയപ്പോൾ ആ മൂലയിൽ കൈ വയ്ക്കാൻ തോന്നിയില്ല. അപ്പോഴുമുണ്ടായിരുന്നു അമ്മ വച്ചിട്ട് പോയ കണ്ണുകളുടെ പേരമക്കളവിടെ. വരുന്ന ജനുവരി വരുമ്പോൾ അന്നംകുട്ടി പോയിട്ട് വർഷം മൂന്നാകും.
ഈ കർക്കിടകത്തിൽ പറമ്പൊഴിഞ്ഞു. മിക്കവാറും എല്ലാം കാലിയായി. മഴയില്ലാത്ത ഒരു ദിവസം കണ്ണു തുറന്ന് നോക്കുമ്പോൾ അമ്മയുടെ കുഞ്ഞന്മാരിലൊരുവൻ ദാ കുലച്ച് നിൽക്കുന്നു. കൈവളമില്ലാതെ ക്ഷീണിച്ച് ഒരു കുഞ്ഞൻ. ഒറ്റയ്ക്ക് കഴിയുന്ന ഇളയവനു കൊടുക്കാൻ അമ്മ കൊടുത്തയച്ചതായിരിക്കും അല്ലാതെന്ത്.


ചിങ്ങമാകട്ടെ. അമ്മ കൊടുത്തയച്ച ഉള്ളത് കൊണ്ട് ഓണമാക്കണം



Thursday, August 10, 2017

സ്നേഹത്തിന്റെ വലിയ കടവൻ


"വിശുദ്ധ ചുംബനങ്ങൾ"
എന്ന നൊസ്സുകൾ എഴുതിയ
ഷാജി എന്റെ നാട്ടുകാരനാണ്..
ബാല്യകൗമാരങ്ങൾ സൈക്കിൾ ചവിട്ടിയ കൊച്ചുകടവിന്റെ ഇടവഴികളിലാണ് ഇയാളെ ആദ്യം കാണുന്നത്..
കാൽ നൂറ്റാണ്ട് മുമ്പാണത്.. അന്നയാൾ മണൽ 
 വാരുന്ന ആളായിരുന്നു..
മണലുവാരൽ കുറ്റകരമല്ലാതിരുന്ന കാലമായിരുന്നു അത്..
ബെന്യാമിന്റെ ആടുജീവിതത്തിലെ
മുഖ്യ കഥാപാത്രമായ
നജീബിന്റെ ആദ്യകാലജോലിയും മണൽവാരലായിരുന്നു...


                                    കൊച്ചുകടവുകാരൻ ഷാജിയെ  
പിന്നെ പല വേഷങ്ങളിലും കണ്ടിട്ടുണ്ട്..
മീൻ വിൽപ്പനക്കാരനായി.. ലോട്ടറി വിൽക്കുന്ന ആളായി.. ഓട്ടോ ഡ്രൈവറായി..
കമ്പനി സൂപ്പർവൈസറായി.. കൊച്ചിൻ കലാഭവനിലെയും കൊച്ചിൻ ഹരിശ്രീയിലെയും മിമിക്രിക്കാരനായി.. കലാഭവൻ മണിക്കൊപ്പം
ഞങ്ങളുടെ പള്ളിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളായി..
പല രൂപത്തിൽ പല ഭാവത്തിൽ..
ജീവിതത്തോട് പ്രണയവും ഉത്സാഹവുമുള്ള ഒരാളാണ്
മനുഷ്യനെന്ന് അന്നേ ഉള്ളിൽ കുറിച്ചിരുന്നു..
എന്നാലിന്ന് അദ്ദേഹത്തിന്റെ കവിതകൾക്ക്
ആമുഖം കുറിയ്ക്കാനിരിയ്ക്കുകയാണ് ഞാൻ..
പതിവുപോലെ ജീവിതത്തോട് അത്ഭുതം തോന്നുന്നു..



ഇവനാണ് നുമ്മ പറഞ്ഞ നടൻ
___________________________

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്...
നമ്മുടെ മുറ്റമല്ലേ നമ്മുടെ മുല്ലയല്ലെ എന്ത് മണം എന്ന മട്ടിൽ..
ഇറക്കുമതി ചെയ്ത പെർഫ്യൂമുകൾ ആളുകൾ ഉപേക്ഷിച്ചു തുടങ്ങിയ
കാലത്ത് മുറ്റത്തെ മുല്ലക്ക് പതുക്കെ സുഗന്ധം ലഭിച്ചു തുടങ്ങുന്നത് ഞാൻ കണ്ടു..

ഒരു ദിവസം നെടുമ്പാശേരിയിൽ ഇറങ്ങി കൊച്ചുകടവ് വഴി കുഴൂരിലേക്ക് വരികയായിരുന്നു.. കൊച്ചുകടവിന്റെ നെഞ്ചിൽ ഒരു ഫ്ലെക്സ്..
അതിൽ ഷാജി കൊച്ചുകടവന്റെ പടം.. ഇവനാണ് നുമ്മ പറഞ്ഞ നടൻ എന്നർത്ഥമുള്ള വാചകമായിരുന്നു ഫ്ലെക്സിൽ.. ഞങ്ങളുടെ മുറ്റത്തെ മുല്ലക്ക് മണമുണ്ട് എന്നുള്ള നാട്ടുകാരുടെ സാക്ഷ്യം.. സമയം പ്രമുഖ ചാനലിലെ കോമഡി റിയാലിറ്റി ഷോയിൽ തിളങ്ങുന്നുണ്ടായിരുന്നു
പുസ്തകത്തിന്റെ എഴുത്തുകാരൻ..


ഒരു നാട്ടുമ്പുറത്തുകാരന്റെ നൊസ്സുകൾ
____________________________________

ലോകത്തിന്റെ പല കോണുകളിലായി
പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ കവിതകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്..
എന്നാൽ ഇതെനിക്ക് അങ്ങിനെയല്ല..
നാട്ടുമ്പുറത്തുകാരനായ ഒരു പച്ചമനുഷ്യന്റെ ദൗർബല്യങ്ങളിലൂടെ കടന്നുപോകുകയാണ് ഞാൻ.. സ്വയം കവിയെന്ന് വിളിക്കാനോ താനെഴുതിയത് കവിതകളെന്നു സമർത്ഥിക്കാനോ കൊച്ചുകടവൻ തയ്യാറല്ല..
താനെഴുതിയത് നൊസ്സുകളാണെന്നാണ് (കുഞ്ഞു കുഞ്ഞു ഭ്രാന്തുകൾ ) ഇദ്ദേഹം പറയുന്നത്.. ഒട്ടും കാപട്യമില്ലാത്ത വിനയത്തിനു മുമ്പിൽ എന്റെ ആദരം..


സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒത്തിരിപേരുടെ പ്രണയങ്ങൾ പൂത്തുലഞ്ഞിരുന്നത് കൊച്ചുകടവൻ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങളിലൂടെയായിരുന്നു.. അതായിരുന്നു തുടക്കം..
അന്നേ കവിതയുടെ വിത്തുകൾ അയാളുടെ ഉണ്ടായിരുന്നിരിക്കണം..
മണിമാളികകളുടെ സുഖ സൗകര്യങ്ങളിൽ നിന്നും കവിത സാധാരണക്കാരുടെ
കൈഫോണുകളിലേക്ക് ഇറങ്ങിവന്ന സോഷ്യൽ മീഡിയ കാലത്താണ് കൊച്ചുകടവൻ എഴുതിത്തുടങ്ങുന്നത്..
"വിശുദ്ധ ചുംബനങ്ങൾ" എന്ന പുസ്തകത്തിലൂടെ
കൊച്ചുകടവൻ തന്നിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുകയാണ്‌..
തന്നിലെ നൊസ്സുകാരനെ അതിലൂടെ തന്നിലെ കവിയെ പുറത്തു കൊണ്ടുവരികയാണ്.. 

പലതും ചെയ്യാനറിയാം ഇയാൾക്ക്
ബാപ്പയെയും ഉമ്മയെയും ഓർക്കുന്ന മകനാകാൻ..
നല്ലൊരു ചങ്ങാതിയാകാൻ.. പ്രണയിക്കാൻ.. കവിതയെഴുതാൻ.. തമാശ പറയാൻ.. അനുകരിക്കാൻ.. അഭിനയിക്കാൻ.. പാടുവാൻ.. (പാട്ടുകാരനായ കൊച്ചുകടവന് ലോകമെമ്പാടും ആരാധകരുണ്ട്


അത്ഭുതപെടുത്തുന്ന
ഒരു കാര്യം ഇതൊന്നും അയാളെ ആരും പഠിപ്പിച്ചതല്ല..
കണ്ടും കേട്ടും അനുഭവിച്ചും ആർജ്ജിച്ച അറിവുകളാണ് അയാളുടെ ഗുരു..
ഒരു ജില്ലയുടെ അതിർത്തിയിലെ പുഴവക്കത്തുള്ള ഒരു ഗ്രാമത്തിലെ ഒരു ബഹുമുഖപ്രതിഭ..
പ്രതിഭയുടെ എഴുത്തുകളും
ഇനി ലോകമറിയുകയാണ്.. അയാളെ അറിയാൻ ശ്രമിച്ച ഒരാളെന്ന നിലയിലാണ് എളിയ കുറിപ്പ്..


പുസ്തകങ്ങളിലൊന്നും എഴുതപ്പെടാതെപോയ നോവുകടലാണ് എന്റെയുള്ളമെന്ന്
പുസ്തകത്തിൽ കവിയെഴുതുന്നു..
പുഴ നിറഞ്ഞൊഴുകിയ കാലത്തിൽ നിന്നും വേനലൊഴുകുന്ന കാലത്തിലേക്കാണ് കൊച്ചുകടവൻ വളർന്നത്.. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരികളിൽ ഓർമ്മകളുടെ നനവുണ്ട്, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, ആത്മാർത്ഥതയുടെ ഇഴയടുപ്പമുണ്ട്.. 



വരികൾ നിങ്ങൾ വായിക്കാൻ തുടങ്ങുന്നത് കൊണ്ട് അവ നിങ്ങൾക്ക് വിട്ടു തരുന്നു..

ആത്മാവിന്റെ അയൽക്കാരൻ എന്ന പ്രയോഗം ഉപയോഗിച്ച എഴുത്തുകാരന്റെ പേര് ഞാൻ മറന്നുപോയിരിക്കുന്നു..
മറവി ഇവിടെ ഓർത്തെഴുതുന്നു.. കൊച്ചുകടവൻ എന്റെ അയൽക്കാരനാണ്.. അയാളുടെ കവിതകളും എന്റെ ഹൃദയത്തിന്റെ അയൽപക്കത്താണ്.. വായിക്കുന്നവർ ഇത് സ്വന്തമാക്കാനും മതി...


എഴുത്തിന്റെ ഒരു വലിയ ലോകം, ആത്മാവിന്റെയും കവിതയുടെയും പ്രണയത്തിന്റെയും അയൽപക്കകാരനായ
എന്റെ പ്രിയപെട്ട ചങ്ങാതിക്ക് നേർന്നുകൊണ്ട് നിർത്തുന്നു...



ഹൃദയപൂർവ്വം   കുഴൂർ വിൽസൺ


( ഷാജി കൊച്ചുകടവന്റെ പുസ്തകത്തിനു എഴുതിയ ആമുഖം )


പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved