Sunday, September 17, 2017

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

പുതിയ മ്യൂസിയത്തിനുള്ളിൽ
പഴയ സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
മ്യൂസിയത്തിനുള്ളിൽ
സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
-----
---
--

യെഹുദ അമിച്ച - ഇസ്രയേൽ കവി
( വിവ: കുഴൂർ വിത്സൺ )

Monday, September 4, 2017

ഓണം എന്ന് പേരുള്ള ഒരു കുട്ടി


ഒരിക്കൽ ഒരിടത്ത്
ഓണമെന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു
അത്തവും ചിത്തിരയും ചോതിയുമൊക്കെ 
ഓണത്തിന്റെ കൂട്ടുകാരായിരുന്നു
ത്യക്കാക്കരയായിരുന്നു ഓണത്തിന്റെ അമ്മവീട്
തുമ്പപ്പൂ, മുക്കുറ്റി, കാശിതുമ്പ…
പൂക്കൾക്ക് മുകളിൽ ഇരുന്നായിരുന്നു
ഓണം ഉറങ്ങിയിരുന്നത് മാമുണ്ടിരുന്നത് ഓടിച്ചാടി കളിച്ചിരുന്നത്

ഒരു ദിവസം ഓണത്തെ കാണാതായി
അത്തവും ചിത്തിരയും ചോതിയും വിശാഖവുമല്ലാം
ഓണത്തെ തിരഞ്ഞ് തിരഞ്ഞ് നടന്നു

ഒരു ദിവസം ഓണത്തിന്റെ മെയിൽ വന്നു
അകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നും

കൂട്ടുകാരെ, കുഞ്ഞിക്കൂട്ടുകാരെ
പൂക്കളില്ലാതെ എനിക്ക് പറ്റില്ല
പൂക്കളാണു എന്റെ ഓക്സിജൻ
പൂക്കളുള്ള കാലത്ത് എന്നെ വിളിച്ചാൽ മതി
എന്നായിരുന്നു മെയിലിൽ

കൂട്ടുകാരെ, കുഞ്ഞിക്കൂട്ടുകാരെ
നമുക്ക് ഓണക്കുട്ടനെ 
തിരിച്ച് വിളിക്കാൻ പോവേണ്ടേ ?





കുഞ്ഞിക്കവിത @ മഷിപ്പച്ച @ Manorama )

Sunday, September 3, 2017

ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം


ചിങ്ങത്തിലാണു ജനിച്ചത്. അതാവണം  ഓണക്കാലത്ത് എന്റെയുള്ളിൽ കൂടുതൽ പൂക്കൾ വിരിയുന്നത്. അമ്മയ്ക്ക് പിടിപ്പത് പണിയുള്ള മധ്യവയസ്സിലാണു  ഈയുള്ളവൻ കാലം തെറ്റി വന്നത്. എല്ലു മുറിയെ പണിയെടുക്കുന്ന അപ്പൻ, പാടത്തെയും പറമ്പിലേയും പണികൾ. അടുക്കള, മറ്റ് അഞ്ച് മക്കളുടെ കുഞ്ഞും വലുതുമായ കാര്യങ്ങൾ. പള്ളിയും പട്ടക്കാരും അമ്മയ്ക്ക് ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറെന്ന കണക്കിനോട് നല്ല ദേഷ്യം തോന്നിക്കാണണം. ആയതിനാൽ വടക്കേലെ ചേന്ദച്ചോന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.


                 അഞ്ചാണും ഒരു പെണ്ണുമായിരുന്നു അമ്മയ്ക്ക്. വടക്കേലെ ചേന്ദച്ചോനും മാധവിച്ചോത്തിക്കുമാകട്ടെ അഞ്ച് പെണ്ണും ഒരാണും. അവർക്ക് ക്യഷിയുമില്ല. അങ്ങനെ അവിടത്തെ അഞ്ച് ചേച്ചിമാരുടെ തക്കുടുവായി ഈ ചെക്കൻ  വളർന്നു. പുലർച്ചെ അവിടെയേൽപ്പിച്ച് പോകുന്ന അമ്മ  അത്താഴമൊക്കെ കഴിഞ്ഞേ ഞാനെന്ന മുതലിനെ തിരിച്ചെടുക്കുകയുള്ളൂ.  അന്നത്തെ അപ്പിയുടെയും മൂത്രത്തിന്റെയും കണക്ക് പറഞ്ഞ് പിന്നീട് ചേച്ചിമാരെന്നെ കളിയാക്കിയിട്ടുണ്ട്. കുഞ്ഞ് നാളിൽ കുളിപ്പിച്ചത്, ഒക്കത്ത് എടുത്ത് കൊണ്ട് നടന്നത്, ചോറു വാരിത്തന്നത് ഒക്കെയൊക്കെ ആ ചേച്ചിമാരാണു. തക്കിടിമുണ്ടനായ കുഞ്ഞ് മിൻസനെയെടുക്കാൻ  അവർ തല്ലു കൂടിയ കഥകളും കേട്ടിട്ടുണ്ട്.


                ചേച്ചിമാർ വട്ട് കളിച്ചാൽ ഞാനും കളിക്കും, അവർ തൊങ്കിത്തൊട്ടം കളിച്ചാൽ ഞാൻ തൊങ്കിയും അല്ലാതെയും തൊടും. അവരുണ്ടാൽ ഞാനുണ്ണും.  അവർ ഉത്സവത്തിനു പോയാൽ ഞാനും പോവും. അവരായിരുന്നു അന്ന് ഞാൻ. അൾത്താര ബാലനൊക്കെയായി പള്ളിയിൽ പോയി തുടങ്ങും മുൻപ് കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു അമ്പലക്കാരനായിരുന്നു. സന്ധ്യക്ക് വിളക്ക് കത്തിച്ച് രാമനാരായണയെത്തിക്കുന്ന ആ എന്നെ എനിക്കിപ്പോഴും നല്ല തെളിച്ചത്തിൽ കാണാം. അക്കാലത്ത് ഓണമെനിക്ക് ദേശീയോത്സവമായിരുന്നില്ല. ആത്മാവിന്റെയും ശരീരത്തിന്റെയും ആഗോള – ആകാശോത്സവമായിരുന്നു. ആ ദിവസങ്ങളിൽ തന്നെ തന്നെ മറന്ന് അപ്പൂപ്പൻ താടിയാവും എന്നൊക്കെ പറഞ്ഞാൽ അത് അപ്പൂപ്പൻ താടിക്ക് തന്നെ ദേഷ്യമാവും.



               തിരുവോണനാളുകളുടെ  പുലർച്ചകളിൽ  മാവേല്യപ്പോ, മാവേല്യമ്മേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന് തൊണ്ട പൊട്ടി വിളിച്ചത് എനിക്കിപ്പോഴും കേൾക്കാം. (അതിലെ മാവേല്യമ്മേ വിളി പിന്നെയധികം കേട്ടിട്ടില്ല. )കൗമാരം ആരംഭിച്ച ഒരു തിരുവോണപ്പുലരി ഇപ്പോഴും നല്ല ഓർമ്മയുണ്ട്. 6 മണിയുടെ കുർബ്ബാനക്ക് അൾത്താരച്ചെക്കനായി മാറിയ എനിക്ക്  പള്ളിയിലെത്തണം.  ഓണക്കാലങ്ങളുടെ ശർക്കരമധുരമുള്ള വിളികൾ പള്ളിയിലേക്കെന്നെ വിട്ടില്ല.  പുലർച്ചെയുണർന്ന് വടക്കേൽ പോയി. ചേച്ചിമാർക്കൊപ്പം ഞങ്ങളിട്ട പൂക്കളം കാണാൻ മാവേല്യപ്പനേയും മാവേല്യമ്മയേയും വിളിച്ചു. വിളിച്ചവരൊക്കെ വരുന്നതിനും മുൻപ് ഉള്ളിൽ സങ്കടത്തിന്റെ ഒരു പൂക്കളവുമിട്ട് പള്ളിയിലേക്ക് പോയി.  ആ ഞാൻ ഇത് വരെ തിരിച്ചു വന്നില്ല എന്ന് തോന്നുന്നു.


               ഈ ഓണക്കാലത്ത്  വീടിന്റെ വടക്കേ അതിരിനോട് ചേർന്ന് തന്നെയാണു ഇതെഴുതാനിരിക്കുന്നത്. അമ്മയില്ല. അപ്പനുമില്ല.  കൂടെപ്പിറന്ന അഞ്ച് പേരും അടുത്തെങ്ങുമില്ല. വടക്കേൽ ചേന്ദച്ചോനും മാധവിച്ചോത്തിയുമില്ല. അഞ്ച് ചേച്ചിമാരുമില്ല.  ഉള്ളിൽ അവർ ഓർമ്മയിൽ വിരിയിച്ച പൂക്കൾ കൊണ്ട്  ഓണമിട്ട് അങ്ങനെ ഇരിക്കുകയാണു. വിളിച്ച് നോക്കിയാലോ. ചേച്ചിമാരേ ചേച്ചിമാരേ ഞാനിട്ട പൂക്കളം കാണാൻ വായോയെന്ന്



കുഴൂർ വിത്സൺ
ആഗസ്റ്റ് 22, 2017   



Kuzhur Wilson
Temple Of Poetry, Annalayam,Kuzhur P O,

680 734, Kerala, India – kuzhoor@gmail.com , 0091 97 44 315 990

Saturday, September 2, 2017

തങ്കമാലി

കഥ  /  തങ്കമാലി


കുഴൂർ വിത്സൺ

                      മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള  മുക്കുത്തിയൊന്ന് തരണേയെന്ന ഒരൊമ്പതു വയസ്സുകാരിയുടെ പ്രാത്ഥന ദൈവത്തിന്റെ അടുത്തേക്ക് പോവുകയായിരുന്നു. ആകാശത്ത് , മൂവന്തിക്ക് കണ്ണു തിരുമ്മി ഉണരാൻ തുടങ്ങിയ ലാറ എന്ന പെൺനക്ഷത്രം അതു കണ്ടു. അതിനു മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയോട് ഭയങ്കര കൊതിയായി. ഒമ്പത് വയസ്സുകാരിയുടെ പ്രാത്ഥനയുടെ മുകളിൽ തന്റെ പേരൊട്ടിച്ച് ലാറ അത് ദൈവത്തിനയച്ചുകൊടുത്തു . കണ്ട പാടേ, മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയുടെ പ്രാത്ഥന ഒമ്പതു വയസ്സുകാരിയുടേതാണെന്ന് ദൈവത്തിനു മനസ്സിലായി. ദൂരെ ദൂരെയുള്ള തങ്കമാലിയിൽ ഒറ്റയ്ക്ക് പോയി മഞ്ഞക്കല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തി വാങ്ങി ഒമ്പതു വയസ്സുകാരിയുടെ മൂക്കിലണിയിക്കാനായിരുന്നു ലാറയോട് ദൈവത്തിന്റെ വിധി. 

                      ദൈവത്തോട് നുണ പറഞ്ഞതിലുള്ള കുറ്റബോധവും, മഞ്ഞക്കലിൽ പച്ചക്കണ്ണുള്ള മുക്കുത്തിയോടുള്ള കൊതിയും , ഒമ്പതു വയസ്സുകാരിയോടുള്ള അസൂസയും പേറി ലാറ എന്ന പെൺനക്ഷത്രം തങ്കമാലിക്കുള്ള വഴിയനേഷിച്ചു. നട്ടപ്പാതിരക്ക് റൂട്ട് തെറ്റിപ്പറന്ന വിമാനമൊന്നിനു കൈ കാണിച്ച് നെടുമ്പാശ്ശേരിയിലിറങ്ങി. തങ്കമാലിയായ തങ്കമാലിയിലെ തങ്കക്കടകളിലെല്ലാം കയറിയിറങ്ങിയിട്ടും ലാറ എന്ന പെൺനക്ഷത്രത്തിനു മഞ്ഞക്ല്ല്ലിൽ പച്ചക്കണ്ണുള്ള മുക്കുത്തി കണ്ടെത്താനായില്ല.  അതേ സമയം ദൈവത്തോട് കരഞ്ഞ് കരഞ്ഞ് പ്രാർത്ഥിച്ച് പനി പിടിച്ച ഒമ്പതു വയസ്സുകാരി തങ്കമാലിയിലെ ലിറ്റിൽ എയ്ഞ്ചൽ ആശുപത്രിയിലുണ്ടായിരുന്നു. ലാറ എന്ന പെൺനക്ഷത്രം മൂന്നാമത്തെ നിലയിലുള്ള പത്താമത്തെ  മുറിയിൽ അവളുടെ ബെഡിനരികെ ഇരുന്നു. എന്നിട്ട് ചിറകുകൾ കൊണ്ട് ഒമ്പതു വയസ്സുകാരിയുടെ നെറുകയിൽ തൊട്ടു. ദൈവം  പണ്ട് പഠിപ്പിച്ച പ്രാത്ഥന ഉരുവിട്ട് അവളുടെ മൂക്കിൽ ഉമ്മ വച്ചു. ഉമ്മയുടെ നനവിൽ , ലിറ്റിൽ എയ്ഞ്ചൽ ആശുപത്രിയിൽ, കണ്ണു തിരുമ്മിയുണർന്ന ഒമ്പതു വയസ്സുകാരി തന്റെ മൂക്കിൽ മഞ്ഞക്കലിൽ പച്ചക്കണ്ണുള്ള മുക്കുത്തി കണ്ട് തുള്ളിച്ചാടി. 

                  പുലർകാലത്തെ ആകാശത്തേക്കുള്ള വിമാനം കാത്ത് ലാറ എന്ന പെൺനക്ഷത്രം തങ്കമാലി ജംഗ്ഷനിൽ നിൽക്കുകയാണിപ്പോൾ . തങ്കമാലിക്ക് താനെന്തിനാണു വന്നതെന്ന് ലാറ എപ്പോഴെങ്കിലും തന്നോട് ചോദിച്ചേക്കുമോയെന്ന് ദൈവമപ്പോൾ ഭയപ്പെട്ടു


പേനത്തുമ്പോണം, മെട്രോ മനോരമ, 2017 )


പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved