Monday, April 11, 2011

പൊലിക

വലിയ ഇഷ്ടമുള്ള വാക്കാണു പൊലിക. വീടിനടുത്തുള്ള കൂട്ടുകാരുടെ കൂട്ടമായ കരിന്തലക്കൂട്ടത്തിൽ കൂടി നടക്കുമ്പോഴാണു ആ വാക്ക് ഉള്ളിൽ കയറിയത്. കൂടുതൽ ഉണ്ടാകട്ടെ എന്നാണത്രെ അർത്ഥം . കൊയ്യാൻ വന്നവർക്ക് അമ്മ നെല്ല് അളന്ന് കൊടുക്കുമ്പോൾ പൊലിച്ചു വാ പൊലിയേ എന്ന് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഈ നസ്രാണിയമ്മയ്ക്ക് എവിടെ നിന്നും കിട്ടി ഈ മന്ത്രം എന്ന് അന്തിച്ചിട്ടുമുണ്ട്


പിന്നീട് റേഡിയോ ജോലിക്കാരനായപ്പോൾ മുൻപ് ജോലി ചെയ്തിരുന്ന ഇടത്ത് ഒരു നാടൻപാട്ട് പരിപാടി ചെയ്തിരുന്നു. അതിനു പേരിട്ടു. പൊലിക. 3 വർഷത്തോളം എമിറേറ്റിലെ മലയാളികൾ വെള്ളിയാഴ്ച്ച അത് കേട്ടിരുന്നു. ചിലരെങ്കിലും കൂടെ പാടിയിരുന്നു. ആടിയിരുന്നു.

അതിൽ ഒരാളായിരുന്നു രവീന്ദ്രൻ. അബുദാബിയിൽ(അതാണല്ലോ ലോകത്തിന്റെ ഏറ്റവും അറ്റം) നിന്നും ഏറെ അകലെ സിലയിലാണു താമസം. ഒറ്റയ്ക്കാണു. ഒരു അറബിയുടെ ഓഫീസിൽ. ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം പോലെ.

പൊലിക കഴിഞ്ഞാൽ രവീന്ദ്രന്റെ ഫോൺ വരും. ആ പാട്ടുകളെ പറ്റി പറയും. ജീവിക്കാനുള്ള എത്ര ആശയാണെന്നോ ആ പാട്ടുകൾ തരുന്നതെന്ന് പറയും. ചിലപ്പോൾ അയാൾ ഫാക്സ് അയക്കും. പിന്നെപ്പിന്നെ വിളിയുമായി. പാതിരാത്രികളിൽ രവീന്ദ്രൻ വിളിക്കും. സില. ഒറ്റമുറി. വടകരയിലെ വീട്. ഭാര്യ. മോൾ എല്ലാം എല്ലാം. സമയത്തിനു അനുസരിച്ച് ഞാനും കൂടും.

ഒരു ദിവസം എന്നെയും പൊലികയേയും കവിതയേയും ഒക്കെ ചേർത്ത് എഴുതിയ കവിത ആയിരുന്നു രവീന്ദ്രന്റെ സമ്മാനം. കുറച്ചൊന്നുമല്ല ആ വരികൾ എന്നെ ജീവിപ്പിച്ചത്. പിന്നെ പൊലിക ചെയ്യുന്നത് രവീന്ദ്രനും വേണ്ടി കൂടിയായി. ഒരാൾ എന്നെ കേൾക്കുന്നു. എന്റെ ശ്വാസഗതികൾ പോലും ശ്രദ്ധിക്കുന്നു

ഒരു രാത്രി അയാൾ എന്നെ വിളിച്ചു. നല്ല സന്തോഷത്തിലാണു. കവിതയൊക്കെ വായിക്കുന്ന ആളുടെ മോൾ നാട്ടിൽ നിന്നും അന്നും വിളിച്ചിരിക്കുന്നു. രവീന്ദ്രൻ വച്ച കുഞ്ഞു വീടിനു ഒരു പേരു വേണം. ആ വീടിനു ഞാനൊരു പേരിടണം എന്നാണു രവീന്ദ്രന്റെ ആവശ്യം. മക്കളില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും ചൊല്ലവേ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്ന അയ്യപ്പന്റെ വരി ഞാൻ തിരികെ ചൊല്ലിക്കൊടുത്തു. വിത്സൺ ചേട്ടനു ഇത് രണ്ടുമുണ്ടല്ലോ എനിക്കൊരു പേരു തായെന്നായി രവീന്ദ്രൻ.

മോൾക്ക് പേരിട്ടത് ഞാനല്ലെന്ന് അവനറിയുമോ. ല-യെന്ന പേരു ഇപ്പോഴും ഒഴിവായി കിടക്കുന്നത് പറഞ്ഞില്ല. സ്വന്തമായി വീട് വച്ചിട്ടില്ലെന്നും. അപ്പൻ തന്ന വീടിനു എന്ത് പേരു. അപ്പൻ തന്ന വീടെന്നു തന്നെ. അതുമല്ലെങ്കിൽ അമ്മ ഞങ്ങളെ വളർത്തിയ വീടെന്നു തന്നെ. അതെ വയ്ക്കുന്ന വീടിനു അന്നക്കുട്ടിയമ്മയുടെ പേരിടണം. അന്നാലയം

വർത്തമാനത്തിനിടയിൽ ഞാൻ ചോദിച്ചു. വടകരയിൽ നീ ആശിച്ചു വച്ച വീടിനു , പ്രിയപ്പെട്ടവളും മോളും മോനും കഴിയുന്ന വീടിനു പൊലിക എന്ന് പേരിട്ടാലോ . ആലോചിച്ച് പോലുമില്ല. നൂറു സമ്മതം മൂളി. ആഹ്ലാദിച്ച് ചിരിച്ചു. പൊലിക പൊലിക പൊലികയെന്ന് പലവട്ടം പറഞ്ഞു.

ഞാൻ ഇത് വരെ കാണാത്ത രവീന്ദ്രൻ . അയാൾ വടകരയിലെ ഏതോ ഒരു ഉൾപ്രദേശത്ത് ആശിച്ച് വച്ച വീടിനു പൊലികയെന്ന് പേർ. സിലയിൽ നിന്നും മോൾ വഴി രവീന്ദ്രൻ പോലും കാണാത്ത വീടിനു അവൻ ആ പേരിടുമ്പോൾ

ആ. സ്ഥലം കാലം ബന്ധം .

ആ ...


കുറച്ച് മുൻപ് പുതിയ നമ്പർ തപ്പിപ്പിടിച്ച് രവിന്ദ്രൻ വിളിച്ചു. പഴയ റേഡിയോയിൽ എന്റെ ശബ്ദം കേൾക്കാത്തതിലുള്ള പരിഭവം. എന്നാൽ പഴയ ഊഷ്മളത. അതിനേക്കാൾ പൊടിക്ക് കൂടിയിട്ടുണ്ടോ ?

നാട്ടിൽ പോയിരുന്നുവത്രെ. സന്തോഷമാണത്രെ. എല്ലാവരും സുഖമായി ഇരിക്കുന്നുവത്രെ.

ഒടുവിൽ പറഞ്ഞു. ഞാൻ മരിച്ചാലും എന്റെ വീട് വിത്സേട്ടനെ മറക്കുകയില്ല. അതിനു മുൻപിൽ കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. പൊലികയെന്ന്. ആ വീട് പ്രകാശിക്കട്ടെ. ഞാൻ പറഞ്ഞു.
ഈ പഹയൻ ഇതെവിടെപ്പോയി എന്ന് എന്നും രാത്രി എന്നെക്കാത്തിരിക്കുന്ന വീടിനെക്കുറിച്ചോർത്തു.

പതിവ് കണക്കെ സങ്കടം വന്നു. ഫോൺ വച്ചു

പൊലിക പൊലിക പൊലിക

1 comment:

African Mallu said...

അന്നൊക്കെ ഞാനും ആത്മാര്‍ത്ഥ സുഹൃത്തും ഷയരിട്ടു വാങ്ങിയ പയിന്ടു പൊട്ടിക്കുമ്പോഴും പറയുമായിരുന്നു പോലിപ്പിക്കണേ ഭഗവാനെ ....

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved