Monday, January 13, 2014

ഹരിയുടെ പാട്ട്

ഞരളത്ത് ഹരിഗോവിന്ദൻ കാഞ്ഞൂരിലെ സെന്റ് മേരീസ് പള്ളിയിൽ സോപാനസംഗീതം പാടിയത് ഇന്നലെയാണു. അതിന്റെ വാർത്ത മനോരമയിൽ വായിച്ചു. ഉള്ളിൽ ഷാർജയിലെ ഒരു രാത്രി , സംഗീതം നിറച്ചു.


(ഹരി കാഞ്ഞൂരിൽ)

ഒരു വിഷുത്തലേന്നായിരുന്നുകുഴൂർ.കോം എന്ന സൈറ്റിന്റെ പ്രകാശനം കുരീപ്പുഴ നിർവഹിച്ച സന്ധ്യയും കഴിഞ്ഞ് ഞങ്ങൾ കുറെ പേർ ഒരു മുറിയിൽ നിറഞ്ഞു. കുരീപ്പുഴ, ടി.ഡി.രാമക്യഷ്ണൻ, ഹരിഗോവിന്ദൻ, പയ്നിയർ ഗോപീക്യഷ്ണൻ, ഖലീലുള്ള ചെമ്മാട് അങ്ങനെ നിരവധി പേർ. ഒരു മുറിയിൽ കവിതയും പാട്ടും വർത്തമാനവും ഒക്കെ നിറഞ്ഞു. തിരികെ ടി.ഡിയേയും ഹരിയേയും അവരുടെ മുറികളിലാക്കി വീട്ടിലേക്ക് പോകേണ്ട ചുമതല ഉന്മാദിയായ എനിക്കായിരുന്നു. ഞാൻ രണ്ട് പേരെയും ഒരു സൂപ്പർ മാർക്കറ്റിലേക്ക് കൊണ്ട് പോയി. ചെറുതായി എന്ത് വേണേലും വാങ്ങിക്ക് എന്ന് ക്രെഡിറ്റ് കാർഡിന്റെ ബലത്തിൽ പറഞ്ഞു. ഒരാർത്തിയും ബാധിക്കാത്ത ആ രണ്ട് പേർ ഒന്നും വാങ്ങാതെ രാത്രി മുഴുവൻ തുറന്നിരിക്കുന്ന ആ സൂപ്പർമാർക്കറ്റിന്റെ അകക്കാഴ്ച്ചകൾ കണ്ടു.
വീട്ടിലേക്ക്. ഷാർജയിലെ ക്രിസ്ത്യൻ പള്ളികൾ നിറഞ്ഞ റോഡിലെത്തി (  
കരഞ്ഞും ചിരിച്ചും ഒരു കാലം കടന്ന വഴികൾ) ഷാർജയെന്ന മരുഭൂമി. പള്ളിക്ക് മുന്നിലെ വഴി. പാതിര. പള്ളിയുടെ മുന്നിൽ വണ്ടി നിർത്തിച്ചു. എനിക്ക് ഈ മരുഭൂമിയിൽ , ഈ ക്രിസ്ത്യൻ പള്ളികളുടെ മുന്നിൽ വച്ച് ഞരളത്ത് ഹരിയുടെ സോപാനം കേൾക്കണമെന്നായി ഞാൻ.
പാതിര. ഷാർജയിലെ പൊലീസുകാർ. എന്റെ ഉള്ളിലെ ഉന്മാദം. മടിച്ച് മടിച്ച് ഹരി പുറത്തിറങ്ങി. ഞങ്ങൾക്കും രാത്രിക്കും മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഹരി പാടി. കുറച്ച് നക്ഷത്രങ്ങൾ ആകാശത്ത് കാതോർത്തു നിന്നു
ഉന്മാദങ്ങളുടെ ഓർമ്മ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്.  ഇത് ഏറ്റവും  പ്രകാശമുള്ള ഉന്മാദത്തിന്റെ ഒരോർമ്മയാണു


No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved