Friday, November 15, 2013

ഞങ്ങളുടെ ഗൂഗിൾയൗവ്വനം

കഴിഞ്ഞഏഴുവർഷമായിവെബ്ബന്നൂരിൽമാത്രംഎഴുതുന്നഒരാളാണുഞാൻ.ഞങ്ങളുടെഗൂഗിൾയൗവ്വനംഅവനവൻപ്രസാധനത്തിനുതന്നപ്രോത്സാഹനംഅത്രവലുതായിരുന്നു.പത്രാധിപർആവശ്യപ്പെടാതെകവിതപ്രസിദ്ധീകരണത്തിനുകൊടുക്കില്ലഎന്ന് 2007 ൽതീരുമാനിക്കുമ്പോൾചെറിയആശങ്ക ഉണ്ടായിരുന്നു.പതിനഞ്ചാമത്തെവയസുമുതൽമലയാളകവിതയെഅടുത്തറിയാൻപരിശ്രമിച്ചഒരാളുടെസ്വാഭാവികമായപകപ്പ്.പത്രാധിപരുടെഔദാര്യത്തിൽഇത്തിരിഇടംചോദിച്ച്കെഞ്ചേണ്ടവയല്ലകവിതകൾഎന്നതിരിച്ചറിവായിരുന്നുആതീരുമാനത്തിനുപിന്നിലെ പ്രധാന പ്രേരണ.തൊഴിലുറപ്പിൽപണിചെയ്യുന്നവർഎടിഎംവഴികൂലിവാങ്ങുന്നഒരുകാലത്ത്ഇമെയിൽവഴികവിതസ്വീകരിക്കപ്പെടാത്തതിന്റെദേഷ്യവുംതീരുമാനത്തിനുമറ്റൊരുകാരണമായി.ആതീരുമാനംതെറ്റായിരുന്നില്ലഎന്ന്തന്നെയാണുകഴിഞ്ഞ 7 വർഷത്തെ സർഗ്ഗജീവിതംഎന്നോട്പറഞ്ഞത്.

2006 ജൂലായിലാണുകവിതയ്ക്ക്മാത്രമായുള്ളവിശാഖം എന്നബ്ലോഗ്ആരംഭിക്കുന്നത്
www.vishakham.blogspot.com ) മലയാളത്തിലെആദ്യത്തെകവിതാബ്ലോഗെന്നരേഖപ്പെടുത്തൽ ഉൾപ്പടെ നിരവധിഅംഗീകാരങ്ങൾപിന്നെഅതിനെത്തേടിയെത്തി. (മാത്യഭൂമി ബ്ലോഗന ആരംഭിച്ചപ്പോൾ ആദ്യമായി പ്രസിദ്ധീകരിച്ച കവിതാ ബ്ലോഗും ഇതായിരുന്നു) ഇത്കുറിക്കുമ്പോൾഈബ്ലോഗിലെസന്ദർശകരുടെഎണ്ണംഎഴുപതിനായിരത്തോട്അടുക്കുകയാണു. കവിതാ സമാഹാരങ്ങൾ കഷ്ടിച്ച് ആയിരമടിക്കുന്ന ഇക്കാലത്ത് അത് വലിയ കാര്യമാണെന്ന് തന്നെയാണു എന്റെ തോന്നൽ.

ബ്ലോഗിൽ വിഷ്ണുപ്രസാദ് എന്ന കവി ഉപയോഗിച്ച സാധ്യതകൾ പോലും എനിക്ക് ചെയ്യാനായില്ല. അത്ര മാത്രമാണു വെബ്ലിഷിംഗിന്റെ സാധ്യതകൾ. ഒരിക്കൽ ലതീഷ് മോഹന്റെ ഫോർട്ട് കൊച്ചിയിലെ കൂടാരത്തിൽ നൈജീരിയൻ കവി – എഫ്ഫെയുമായി കൂടിയപ്പോൾ മനോജ് കുറൂർ സെലിബറേഷൻ എന്ന കവിത ചൊല്ലി. തന്റെ ടാബിൽ ചെണ്ടയുടെ പശ്ചാത്തലം കേൾപ്പിച്ചായിരുന്നു കവിത ചൊല്ലൽ. ആ കവിത എവിടേക്കൊക്കെയാണു കൂട്ടിക്കൊണ്ട് പോയതെന്ന് എഴുതിയറിയിക്കുക വയ്യ. ശബ്ദം, വെളിച്ചം. , ചിത്രം. ഹൈപ്പർലിങ്കുകളുടെ സാധ്യതകൾ ലോകകവിതക്കൊപ്പം മലയാളവും അറിഞ്ഞുതുടങ്ങുന്നു.

ഒരു കവിത ഒരു കവിയുടെ ഒരു ഭാവനയാണെങ്കിൽ ഒരു കമ്പ്യൂട്ടർ ആയിരം കവിമനസ്സുകളുടെ ആയിരം ഭാവനകൾ ചേർന്ന ഒരു സാക്ഷാത്കാരമാണു. ഇതു രണ്ടും കൂട്ടിമുട്ടുന്നിടത്ത് സർഗ്ഗാത്മകതയുടെ
നക്ഷത്രങ്ങൾ വിരിയാതെ വയ്യ. കവിതയുടെ ആ നക്ഷത്രങ്ങളിൽ തീർച്ചയായും ലതീഷ് മോഹനും നസീർ കടിക്കാടും വിഷ്ണുപ്രസാദുമുണ്ട്. എൻ എസ് മാധവൻ പ്രിയകവിയെന്ന് വിളിച്ച ഹസനുണ്ട്. ദേവസേനയും, സെറീനയും അരുൺപ്രസാദുമുണ്ട്

രാജകൊട്ടാരങ്ങളിലെ ഇടവേളകളിൽ നാലും കൂട്ടി മുറുക്കിനൊപ്പം കവിത നേരമ്പോക്കായിരുന്ന കാലമുണ്ടായിരുന്നു. അതിലേക്ക് തിരിച്ച് പോവാനുള്ള ഒരു ത്വര അത് പലപ്പോഴും കാണിക്കാറുമുണ്ട്. അക്കാദമി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം അതിനെ കെട്ടിയിടാനുള്ള ശ്രമങ്ങൾ. ആ തൊഴുത്തുകളിൽ നിന്ന് മലയാളകവിതയെ വിശാലമായ പറമ്പിലേക്കും പാടത്തേക്കും ആകാശത്തേക്കും അഴിച്ച് കെട്ടിയത് ബ്ലോഗുകളും നവമാധ്യമങ്ങളുമാണു. കവിത ആരുടെയും അളിയനല്ല. അത് ജനാധിപത്യമുള്ളതാണു എന്ന വിളിച്ച് പറയൽ അത് നടത്തിയിട്ടുണ്ട്. അതിനാൽ മാത്രമാണു ഒരു കവിയെന്ന നിലയിൽ എനിക്ക് ഇത് കുറിക്കാൻ കഴിയുന്നതും

അടിമുടി കവിയായിരുന്ന വിനയചന്ദ്രൻ മാഷ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇരുപതോളം കവിതകളാണു ഒരു പ്രമുഖ അച്ചടിമാധ്യമത്തിൽ കെട്ടിക്കിടന്നിരുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടോ അദ്ദേഹം മരിച്ചപ്പോൾ അതേ പ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ് വരികയും ചെയ്തു.
അക്കാദമികളും, യൂണിവേഴ്സിറ്റികളിലെ ഉപജാപകസംഘങ്ങളും, മാധ്യമങ്ങളിലെ ഇടനിലക്കാരും ചേർന്ന് വ്യാജകവികളെയും അവരുടെ ഉൽപ്പന്നങ്ങളെയും ഉണ്ടാക്കാൻ , പരസ്യം ചെയ്യാൻ മത്സരിക്കുമ്പോൾ, ബ്ലോഗ്, ഫേസ് ബുക്ക്, നവമാധ്യമങ്ങൾ കവിതയുടെ സാധ്യതയാകുന്നു.
എന്റെ ബാധ്യതയും




മാത്യഭൂമി ബുക്സിന്റെ ജേർണ്ണലിൽ  
(പ്രയോഗങ്ങൾ - വെബ്ബന്നൂർ ; രാം മോഹൻ പാലിയത്ത്, ഗൂഗിൾ യൗവ്വനം ; രാജ് നീട്ടിയത്ത്)

Sunday, September 29, 2013

ആകാശത്തേക്ക് വേരുകള്‍

 ആകാശത്തേക്ക് വേരുകള്‍  / പ്രസന്ന ആര്യൻ


മണ്ണിന്‍റെ മാറില്‍ മുഖം ചേര്‍ത്ത് ഭൂമിയുടെ സ്പന്ദങ്ങളേറ്റുവാങ്ങി അതിരുകളില്ലാത്ത ആകാശത്തേക്ക് വേരുകള്‍ പായിച്ചുകൊണ്ടിരിക്കുന്ന ഒരു മരമാണ് കുഴൂര്‍ വില്‍സന്‍റെ കവിത എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ആദ്യമായി 'മരങ്ങള്‍ ജീവിതത്തില്‍, കവിതയില്‍' എന്ന കവിതയിലാണ് വില്‍സനെ ശ്രദ്ധിച്ചതെന്നാണ് ഓര്‍മ്മ. ജീവിതത്തില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ട ചിലത് കവിതയില്‍ വായിക്കുമ്പോള്‍ നമ്മളെന്തേ അതിനെ എഴുതിയില്ല എന്ന്‍ വെറുതെയെങ്കിലും തോന്നിപ്പിക്കുന്നതിലാണ് ഒരു കവിതയുടെ, കവിയുടെ വിജയം.

എത്ര കാലമായി
ഇങ്ങനെ ഒരേ നില്‍പ്പില്‍ നില്‍ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത് ( മരങ്ങള്‍ ജീവിതത്തില്‍, കവിതയില്‍)

എന്‍റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ
എന്റെ മക്കള്‍ കരയരുത്(കറിവേപ്പ്)

തക്കം കിട്ടുമ്പോഴൊക്കെ
അതിന്‍റെ നിഴലില്‍ പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം(ആര്യവേപ്പ്).

പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്‍ത്ത്
മനസ്സ് മലര്‍ത്തിയിട്ടുണ്ട് ഞാന്‍ (മരയുമ്മ)



painting - Prasanna Aryan

വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഈന്തപ്പനയെ
ഇളം പച്ചയാക്കുക
കലുങ്കിനടിയിലെ വളര്‍ച്ചമുട്ടിയ ആല്‍മരത്തെ ഉമ്മവെച്ച് അമ്മയാക്കുക എന്നിങ്ങിനെ നിരവധി തലങ്ങളില്‍ നിരവധിതവണ പ്രത്യക്ഷപ്പെടുന്ന മരബിംബങ്ങളില്‍ നിന്നാവാം വില്‍സന്‍റെ കവിതയെ ഇങ്ങിനെ വിവര്‍ത്തനം ചെയ്യാന്‍ തോന്നിയതിന്നു കാരണം.

മരങ്ങളെഴുതുന്ന നിഴല്‍ച്ചിത്രങ്ങളില്‍ (മരയുമ്മ) നോക്കിയിരുന്ന് സ്വയം മറന്നുപോകുന്നവര്‍ അപ്രതീക്ഷിതമായൊരു തളിരിടലിനെ ഓമനിച്ചുപോകുന്നവര്‍ കസേരകളും മേശകളും കാണുമ്പോള്‍ അറിയാതെ ഒരു കാടുമനസ്സിലോടിയെത്തുന്നവര്‍, അവര്‍ നമ്മളൊക്കെത്തന്നെയാണ്

മുറിച്ച് കടക്കലില്‍ (പഴയതെങ്കിലും പുതിയത്)റോഡ് മുറിച്ചുകടക്കുന്നത്, ‘ജമ്മത്തിലെ അമ്മ, ‘കടിഎന്ന കവിതയിലെ അമ്മിണിയും, ‘അലക്കിലെ കഴുകാനിടുന്ന ശരീരവും എല്ലാം നമ്മള്‍ തന്നെയോ നമുക്ക് പ്രിയപ്പെട്ടവരോ ആയി മാറുന്നു.

നിത്യക്കാഴച്ചകളില്‍ നിന്നും അറിയാതെ കൂടെപ്പോന്ന അല്ലെങ്കില്‍ സമര്‍ത്ഥമായി തിരഞ്ഞെടുത്ത സര്‍വ്വസാധാരണമായ വെറും കാഴച്ചകളില്‍ പ്രതീക സങ്കലനം നടത്തി അവയെ അനായാസ ലളിതമായ ഭാഷയില്‍ ആകാശത്തോളം വളര്‍ത്തി വെറും സാധാരണക്കാരനായ അനുവാചകനെ കൂടെ നടത്തുന്ന അല്ലെങ്കില്‍ അവന്‍റെയും കൂടെ കവിതയാക്കിമാറ്റുന്ന ഒരു ജാല വിദ്യയാണ് വില്‍സന്‍ എഴുത്തിലൂടെ ചെയ്യുന്നത്..... രചനാസംമ്പ്രദായത്തില്‍ അനുനിമിഷം അവസ്ഥാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരം കവിതകളെ കാലത്തിന്‍റെ കവിതകള്‍ എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. അത് കാലത്തെ അതിജീവിക്കുമെന്നുതന്നെ വിശ്വസിക്കുന്നു.

ഇത് ചെറിയൊരു ജാലകക്കാഴ്ച മാത്രം...കൂടുതല്‍ വായിക്കേണ്ടവര്‍ക്ക് ഈ ലിങ്കിലൂടെ അവിടെയെത്താവുന്നതാണ്.

Sunday, August 4, 2013

വിശപ്പ് വിൽക്കുന്ന ഒരാൾ


2010

നിനക്ക് സ്വാഭാവികമായ വിശപ്പും ദാഹവും ഇല്ലാത്ത ഒരവസ്ഥയുണ്ടാകട്ടെയന്നതാണു ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നെന്ന്  എവിടെയോ വായിച്ചതോർക്കുന്നു. എന്റെ ജീവിതത്തിലുമുണ്ടായി അത്തരം ശാപം പിടിച്ച ഒരവസ്ഥ.  ജോലി നഷ്ടപ്പെട്ട ഷാർജക്കാലം. ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ആ രണ്ട് മാസങ്ങൾ. മദ്യം മാത്രമായിരുന്നു ആ ദിവസങ്ങളിൽ എന്റെ ഭക്ഷണം.

പൂർണ്ണമായും തകർന്ന ഒരാളായിരുന്നു ഞാൻ. ഊണില്ല. ഉറക്കമില്ല. ഒന്നുമില്ല. മദ്യം മാത്രം.  എല്ലാവരുമുപേക്ഷിച്ച് പോയ മുറിയിൽ ഒരേ കിടപ്പ്. ഇടക്കെണീക്കും. കുടിക്കും. പിന്നെയും കിടക്കും. കുടിക്കാൻ മാത്രമായിരുന്നു ഉണർന്നിരുന്നത്.  എങ്ങനെ ജീവൻ നിലനിന്നു എന്നോർക്കുമ്പോൾ ഇന്ന് അത്ഭുതമുണ്ട്. ഒന്നും കഴിക്കാനാകുമായിരുന്നില്ല. മദ്യമല്ലാതെ എന്തു കണ്ടാലും മനസും ശരീരവും ഛർദ്ദിക്കുമായിരുന്നു. കുടിക്കുമ്പോൾ ചവർപ്പ് മാറ്റാൻ തൊട്ട് നക്കിയിരുന്ന നാരങ്ങനീരു, പൊട്ടിച്ചെടുത്ത് കടിച്ച ഇലകൾ, നനഞ്ഞ വിരൽ മുക്കി നാവിൽ വച്ച പൊടിയുപ്പ് ഇതൊക്കെയായിരുന്നു ഉള്ളിൽ ചെന്നിരുന്നത്. ഒരു മാസത്തോളം ഷാർജയിൽ അടഞ്ഞ വില്ലയിൽ ഇത് തന്നെയായിരുന്നു പതിവ്. ഇടയ്ക്ക് അന്വേഷിച്ച് വന്ന കൂട്ടുകാർ പലതും വാങ്ങിക്കൊണ്ടു വന്നു. എന്റെ കിടപ്പ് കണ്ട് അതൊക്കെ അടുക്കളയിൽ വച്ച് മടങ്ങിപ്പോയി. പൂത്ത് പോയതിനാൽ ഞനെടുത്ത് കൊട്ടയിലിട്ട കുബ്ബൂസുകളുടെ നിറം ഇപ്പോഴും ഓർമ്മയിലുണ്ട്.

വീസ ക്യാൻസൽ ചെയ്ത് കുഴൂരിലെത്തിയിട്ടും ഇത് തന്നെയായിരുന്നു ദിനചര്യ. മദ്യക്കുപ്പിക്കായി മുറി മുഴുവൻ, വീട് മുഴുവൻ തപ്പും. കുടിക്കും കിടന്നുറങ്ങും. അധികം വൈകാതെ ഞാൻ ചത്ത് പോകുമെന്ന് അമ്മയും ചേച്ചിമാരും പറയുന്നത് പകുതി ബോധത്തിൽ കേട്ടിരുന്നു. നീ എന്തെങ്കിലും ഒന്ന് കഴിക്ക് എന്ന് കാണാൻ വരുന്നവരൊക്കെ പറയും. പറ്റുമായിരുന്നില്ല. ഒരു വറ്റ് ചോറ്, ഒരു അല്ലി നാരങ്ങ. ഒരു കശുവണ്ടിപ്പരിപ്പ്. ഒന്നും ഒന്നും എനിക്ക് കഴിക്കാനായില്ല. മദ്യമല്ലാതെ. ഒരു പെഗ്ഗ് എന്ന് പറയാനല്ലാതെ ആ ദിവസങ്ങളിൽ വായ തുറന്നിരുന്നില്ല. തുറക്കാൻ ആവുമായിരുന്നില്ല. ഡീ അഡിക്ഷ്കൻ സെന്ററിലേക്ക് വീട്ടുകാരും കൂട്ടുകാരും കൊണ്ട് പോയില്ലായിരുന്നുവെങ്കിൽ ഇതെഴുതുവാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല

കുട്ടിക്കാലത്ത് കണ്ണീരു കലർന്ന മൂക്കിള പോലും സ്വാദോടെ കഴിച്ച ഒരാൾ, അമ്മ ഒതുക്കി വച്ച പലഹാരങ്ങൾ കട്ടെടുത്ത് തിന്ന ഒരാൾ, ചേട്ടത്തിയമ്മ മക്കൾക്കായി കൊണ്ടുവന്ന് വച്ച ഹോർലിക്സ് പൊടി പോലും ആരും കാണാതെ അകത്താക്കിയ ഒരാൾ. ആ ഒരാളാണു നിനക്ക് ഈ ഭൂമിയിൽ എന്ത് വേണം കഴിക്കാൻ എന്ന ചോദ്യത്തിനു മുന്നിൽ ചുമ്മാ മിഴിച്ച് നിന്നത്. അതൊക്കെ കണ്ടപ്പോൾ ഛർദ്ദിക്കാൻ തുനിഞ്ഞത്.
എന്നോടും കാലത്തിനോടും അത്ഭുതം തോന്നിയിരുന്നു.

2013

ഇപ്പോൾ ജോലി ചെയ്യുന്ന ചാനലിന്റെ ഓഫീസിനടുത്ത് ഒരു തട്ട് കടയുണ്ട്. അലിയെന്ന മംഗലാപുരത്തുകാരൻ നടത്തുന്ന നീല ഷീറ്റ് മേഞ്ഞ ഒരു കുഞ്ഞുകട. അലി ഇതിനു മുൻപ് പണിയെടുത്തിരുന്നത് അടുത്ത് ഒരു ഹോട്ടലിലാണു. അവിടത്തെ മെയിൻ കുക്ക് ആ പയ്യനായിരുന്നു. പ്രായം കുറഞ്ഞ സുന്ദരൻ കുക്ക് എന്നതിനാൽ മാത്രമല്ല അവന്റെ കന്നട കലർന്ന മലയാളവും അവനെ നോട്ടപ്പുള്ളിയാക്കിയിരുന്നു. പൊറോട്ട റെഡി, ചാപ്സ് റെഡി എന്നിങ്ങനെ അവൻ വിളിച്ച് പറയുന്നത് കേൾക്കാൻ തന്നെ നല്ല സ്വാദായിരുന്നു. അവനാണു ഇപ്പോൾ തട്ട് കട നടത്തുന്നത്.




അവിടെ ചെന്ന് കഴിക്കുന്നതിനേക്കാൾ രസം അവൻ അവിടെ ഓരോ പണികൾ ചെയ്യുന്നത് നോക്കി നിൽക്കലാണു. അവൻ പൊറോട്ട പരത്തുന്നത്. അടിക്കുന്നത്. ചുടുന്നത്. ദോശ കല്ലിൽ ഒഴിക്കുന്നത്. മുട്ടകൾ പൊട്ടിച്ച് ഓം ലറ്റ് അടിക്കുന്നത്. പാഴ്സൽ പൊതിയുന്നത്. ഇടക്കിടെ തൊഴിലാളിയും മുതലാളിയുമായി കൂടെയുള്ള 2 സഹായി പയ്യന്മാർക്ക് നിർദ്ദേശം കൊടുക്കുന്നത്. കാണെക്കാണെ നമുക്ക് വിശപ്പ് വർദ്ധിക്കും. 2 പൊറോട്ട തിന്നാൻ ചെല്ലുന്ന നമ്മൾ 4 പൊറോട്ട കഴിക്കും. മടിച്ച് മടിച്ച് ഒരു സിം ഗിൾ ഓം ലറ്റ് അടിക്കുവാൻ പറയുന്ന നമ്മൾ പതുക്കെ പതുക്കെ അത് ഡബിളാക്കും. അവന്റെ ചെയ്തികൾ കണ്ട് നിന്നാൽ പതുക്കെ പതുക്കെ വിശപ്പ് വർദ്ധിക്കും.  അവനവിടെ വിൽക്കുന്നത് ഭക്ഷണമല്ല വിശപ്പാണെന്ന് തോന്നിപ്പോവും

ഒരു ദിവസം പാതിരാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോവുകയായിരുന്നു .അതാ വഴിയിൽ അലി. വണ്ടി നിറുത്തി. അവൻ കയറി.  ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോവുകയാണെന്ന് അലി പറഞ്ഞു. തട്ടുകടയല്ലേ നിനക്കുള്ളത്. പിന്നെ വേറെത് ഹോട്ടൽ. അവൻ പറഞ്ഞു. ചേട്ടാ ഞാൻ രാവിലെ 4 മണി മുതൽ വൈകിട്ട് 4 മണി വരെ ഒരു ഹോട്ടലിൽ മെയിൻ കുക്കായി ജോലി ചെയ്യുന്നുണ്ട്. എന്നിട്ട് തട്ടുകടയിൽ വരും. അപ്പോഴേക്കും സഹായി ആയുള്ള പിള്ളേർ കുറെ ഒക്കെ ഒരുക്കി വച്ചിട്ടുണ്ടാകും. പിന്നെ രാത്രി 12 വരെ തട്ടുകട. അത്ഭുതം തോന്നി. എന്തിനാണു ഈ ചെറുപ്രായത്തിൽ നീയിങ്ങനെ കഷ്ടപ്പെടുന്നത് എന്ന് ചോദിച്ചു. ഉപ്പ മരിച്ചു. പെങ്ങളെ കെട്ടിച്ചു. കടമുണ്ട്. ഒരു വീട് വയ്ക്കണം. ചുരുങ്ങിയ വാക്കുകളിൽ അവൻ ജീവിതം പറഞ്ഞു.

പിറ്റേന്ന് മുതൽ തട്ടുകടയിൽ നിന്ന് മാത്രമായി വൈകിട്ടത്തെ ഭക്ഷണം. കഴിക്കുമ്പോഴെല്ലാം ഒരു തരം ആരാധനയോടെ ഞാനവനെ നോക്കി കൊണ്ടിരിക്കും. ഇപ്പോൾ എനിക്കറിയാം. അവൻ ഭക്ഷണമല്ല വിൽക്കുന്നത്. വിശപ്പാണെന്ന്

2009

റേഡിയോ വാർത്താ വായനക്കൊപ്പം ടിവി ന്യൂസ് സ്റ്റോറികൾ ചെയ്യുന്ന പതിവുമുണ്ടായിരുന്നു അന്ന്.  ടി വി സ്റ്റോറികൾ ചെയ്ത് തുടങ്ങിയതിനു  ശേഷമുള്ള ആദ്യത്തെ നോമ്പ് കാലം. ഷാർജ മൻസൂറയിൽ താമസിക്കുന്ന വില്ലക്ക് പുറകിലുള്ള  പള്ളികളിലൊന്നിൽ ഞാനും ജോബി വാഴപ്പിള്ളിയെന്ന ക്യാമറമാനും നോമ്പ് തുറ ഷൂട്ട് ചെയ്യാൻ പോയി.

മലയാളികൾ, പാക്കിസ്ഥാനികൾ, തമിഴ്നാട്ടുകാർ, ആന്ധ്രക്കാർ, സോമാലിയക്കാർ, പേരിനു അത്ര മുന്തിയവരല്ലാത്ത അറബികൾ. കാത്ത് കാത്തിരിക്കുന്നു. സമയമാകുവാൻ. ബാങ്ക് കൊടുക്കുവാൻ. നോമ്പെടുക്കാതിരുന്നിട്ടും നല്ല വിശപ്പ് തോന്നി. ഞാനും നിർബന്ധത്തിനു വഴങ്ങി ജോബിയും അന്ന് എടുക്കാത്ത നോമ്പ് തുറന്നു.  നീളത്തിൽ വിരിച്ച പൊളിത്തീൻ പായയിൽ. ബിരിയാണി, ചിക്കൻ, ഈത്തപ്പഴം, പൊരിച്ച മീൻ.  ഞാൻ ഭക്ഷണത്തിൽ മാത്രമായിരുന്നില്ല നോക്കിയത്. എല്ലാവരുടെയും കണ്ണുകളിലേക്കും ആയിരുന്നു. ഒരു പകൽ മുഴുവൻ വിശന്നിരിക്കുന്ന ആളുകളുടെ കണ്ണിൽ കൊതിയൂറുന്ന ഭക്ഷണങ്ങൾ നിരത്തുമ്പോൾ പടർന്നേക്കാവുന്ന ആർത്തിയല്ല കണ്ടത്. ഒരു തരം ശാന്തത. പൊതുവേ ഭക്ഷണത്തോട് ആർത്തിക്കാരായ പാക്കിസ്താനികൾ പോലും അത്ര ശാന്തരായി അച്ചടക്കത്തോടെ

അത് നല്ലതാണെന്ന് മാത്രം എനിക്ക് മനസ്സിലായി.
പിന്നീടുള്ള നോമ്പ് ദിവസങ്ങളിൽ ആ പള്ളിയിൽ പോയത് നോമ്പ് ഷൂട്ട് ചെയ്യാൻ ആയിരുന്നില്ല. നോമ്പ് തുറക്കാനായിരുന്നു.  പറ്റുന്ന ദിവസങ്ങളിലൊക്കെ ഞാൻ നോമ്പെടുത്തു. അത് തുറക്കുമ്പോൾ ഉള്ള ലഹരി അത്രയ്ക്കായിരുന്നു .അത് ആർത്തിയില്ലാത്ത വിശപ്പായിരുന്നു എന്ന് ഇപ്പോഴറിയുന്നു

വിശപ്പ് മറന്ന ഒരു കാലം, വിശപ്പ് വിൽക്കുന്ന ഒരാൾ,  സുഖമുള്ള വിശപ്പിനായി കൊതിച്ച നോമ്പ് കാലം
വിശപ്പ് ജീവിതമാണു. അതറിയലാണു നോമ്പ്

Wednesday, May 22, 2013

പലയിടങ്ങളിൽ പൂക്കുന്ന ഒറ്റമരം


മരത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമുള്ള പങ്ക് വയ്ക്കലുകളാണു കുഴൂരിന്റെ പല കവിതകളും

അബ്ദുൾ സലാം

പലയിടങ്ങളിൽ പൂക്കുന്ന ഒറ്റമരമാണു കുഴൂർ വിത്സന്റെ കവിതകൾ. അത് ഒരേ സമയം ഷാർജയിലെ വില്ലയിൽ കെട്ടിടച്ചുമരിനോടൊട്ടി നിൽക്കുകയും തക്കം കിട്ടുമ്പോൾ കവിക്ക് തന്നെ ഒളിക്കാനും ഉമ്മവയ്ക്കാനുമുള്ള നിരനിരയായി നിൽക്കുന്ന, മറ്റെവിടെയോ വളരുന്ന ആര്യവേപ്പായി മാറുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ കുഴൂർ പല ദേശങ്ങളെക്കുറിച്ച് എഴുതുമ്പോൾ എല്ലാം ഒരു ദേശമായി മാറുന്നു. പല കാലത്തെക്കുറിച്ച് എഴുതുമ്പോൾ ഒരൊറ്റക്കാലമായി രൂപന്തരപ്പെടുന്നു. പല ജീവിതങ്ങളെക്കുറിച്ച് എഴുതുമ്പോൾ ഒരൊറ്റ ജീവിതമായി മുറുകുന്നു. ഇങ്ങനെ സ്ഥലകാല ദേശങ്ങളെ ഒരൊറ്റത്തറിയിൽ കുറ്റിയടിച്ച് നിർത്താനും ആ തറയിൽ കവിതയുടെ വീട് പണിയാനും കുഴൂർ വിത്സൺ എന്ന കവിക്കാവുന്നു. ആ വീട്ടിലേക്ക് കടന്ന് ചെന്നാൽ നിങ്ങൾ ചിലപ്പോഴൊരു പ്രവാസിയാകും. നാട്ടിൽ പോവുന്ന കമറൂളിനെ കാണും. ഗ്രോസറിയിൽ കാസർഗോഡുകാരനെ കാണും. മറന്ന് വച്ച കുട ആകുലപ്പെടുന്നത് കാണും. കവിതക്ക് പഠിക്കുന്ന ഭീരുവിനെയും ഒരു പഴത്താൽ സ്വന്തം കർഷകനെ ഓർമ്മിക്കുന്ന തല തെറിച്ച ചെക്കനെയും കാണും. തീർന്നില്ല.ഐസിലിട്ട ഭൂമി പോലെ ശരീരം മരവിക്കുന്നതും തൊണ്ടയിലൊരു കടൽ കുടുങ്ങുന്നതും അനുഭവിച്ചെന്നിരിക്കും
മരത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും പ്രവാസത്തെക്കുറിച്ചുമുള്ള പങ്ക് വയ്ക്കലുകളാണു കുഴൂരിന്റെ പല കവിതകളും. ചിലതിലാകട്ടെ സ്വയം പരിഭാഷപ്പെടുത്താനുള്ള ത്രീവശ്രമങ്ങളുംഇവയെക്കുറിച്ച് എഴുതാത്തല്ല മുൻ തലമുറ. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി  പുതിയൊരു അനുഭവതലം പ്രദാനം ചെയ്യുന്നുവെന്നതാണു സൈബർകാലത്ത് ജീവിക്കുന്ന ഇക്കവിതകളുടെ സവിശേഷത. വാക്കുകൾ ചേർത്ത് വച്ച് കവിത മാത്രമല്ല, കവിതയിൽ ഒരു ചൂണ്ട നിർമ്മിക്കാനും ഈ കവിക്ക് കഴിയുന്നു. ആ ചൂണ്ട ഇരപിടിക്കാൻ മാത്രമുള്ളതല്ല. അനേകം പിടച്ചിലുകളുടെ സങ്കടം തീർക്കാൻ കൂടിയുള്ളതായി മാറുന്നു. ഇങ്ങനെ ഒരേ വാക്ക് കൊണ്ട് ദ്വന്ദ്വാർത്ഥങ്ങൾ സ്യഷ്ടിക്കാനും അതിലൂടെ രണ്ടവസ്ഥകളെ വിചാരണെക്കെടുക്കാനും കവിതയ്ക്കാവുന്നു
നിരീക്ഷണങ്ങളുടെ വിശാലതയുണ്ട് ഓരോ കവിതയിലും. ചുറ്റുപാടുകൾ ഒരു സിസി ടി വി ദ്യശ്യം പോലെ വായനയിലേക്ക് കടന്ന് വരുന്നു. അതിനാൽ ദ്യശ്യഭാഷ കൂടി  നൽകാൻ പല കവിതകൾക്കും കഴിയുന്നു

ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള  ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങൾക്ക് മനസ്സിലാവില്ല
(മരയുമ്മ)

കുറച്ച് കൂടി വേഗത്തിൽ നടന്നു
കുറച്ച് കൂടി വേഗത്തിൽ
മരങ്ങൾ എന്നിൽ നിന്നും
പിന്നോട്ട് നടന്ന് പോകുന്നു
(മരങ്ങൾ ജീവിതത്തിൽ കവിതയിൽ)

വേരുകളും ഇലകളും
മറന്ന് പോയ മരത്തിനു
മുന്നിൽ വസന്തം
(നീ വന്ന നാൾ)

ഓടിച്ചെന്നപ്പോൾ കണ്ടു
ആകാശത്തേക്ക് കയ്യുയർത്തി കേഴുന്ന വിശ്വാസിയെ
നിന്ന നിൽപ്പിൽ കൈ വെട്ടിയത് പോലെ
ആ മരം
(ആ മരം)



ഇങ്ങനെ പല തരത്തിൽ കുഴൂരിന്റെ കവിതയിൽ മരം കടന്നു വരുന്നുണ്ട്ഓരോ മരത്തിന്റെയും നിൽപ്പ് ഏകാകിയായ ഒരു മനുഷ്യന്റെ നിശ്വാസവും പേറിയാണു. അതിന്റെ ഇലയനക്കത്തിൽ നിന്നും ഊർന്ന് വീഴുന്ന വാക്കുകളിൽ നിറയുന്നത് നമ്മൾ കണ്ട് പരിചയിച്ച സമീപകാല മനുഷ്യരുടെ ചിത്രമാണു. അങ്ങനെ മരവും മനുഷ്യനും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സമാനരാവുകയും അവരുടെ നിലനിൽപ്പ് നിഗൂഢമായി മാറുകയും ചെയ്യുന്നു. ഈ നിഗൂഢത വർത്തമാനകാലത്തിന്റെ മുഖംമൂടിയാണു. ഈ മുഖം മൂടി ഉപയോഗിച്ചാണു നാം കാലത്തെ ഇരുട്ടിലാക്കുന്നത്

ജമ്മം , ന്യത്തം , അന്നത്തെ മെഴുതിരികൾ തെളിയിച്ച ഇരുട്ട് , എന്നെയറിയില്ല തുടങ്ങി പല കവിതകളിൽ ഞാൻ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. സ്വയം പലതായി പരിഭാഷപ്പെടുകയാണു ഇവിടെ കവി. അവയിലെല്ലാം കൊച്ചിയിലെ ലുലുമാളിൽ അല്ലെങ്കിൽ സൗദിഅറേബ്യയിലെ അബ്രാജ് അൽ ബൈത്ത് ടവറിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ പരിഭ്രാന്തി നിഴലിക്കുന്നു. അവൻ സാമ്പത്തികമായും സാമൂഹ്യമായും അങ്ങനെ എല്ലാ തരത്തിലും ഉയർന്നവനാണെങ്കിലും നിലവിൽ ഒറ്റപ്പെട്ടവനാണു. കുഴൂരിന്റെ  കവിതയിൽ ഈ ഒറ്റപ്പെടൽ ഒരു രക്ഷപ്പെടലും സ്വയം ന്യായീകരണവുമാകുന്നു


കോർണേഷിലെ ഉദ്യാനം, സുഡാൻ കാരൻ, ഷാർജയിലെ വില്ല, കാബൂൾ, ലാൻസർ കാർ, ആലുവച്ചന്ത, ഈത്തപ്പനകൾ, തുടങ്ങി ഒരു യാത്രികന്റെ ഓർമ്മപ്പുസ്തകം പോലെയാണു വിത്സന്റെ കവിതകൾ. യാത്രയുടെ പല മടക്കുകളിലൂടെ നിങ്ങൾ ഊരിനിവരുമ്പോൾ ഇവയിലേതെങ്കിലും ഒന്ന് മുമ്പിൽ പ്രത്യക്ഷപ്പെടും.

എന്നെയറിയില്ലെ എന്നെയറിയില്ലേ എന്ന് ചാഞ്ഞും ചെരിഞ്ഞും ചോദിച്ചെന്നിരിക്കും. അപ്പോൾ കവി എഴുതിയത് പോലെ കുരിശേറ്റിയതിന്റെ ഓർമ്മയിൽ ഉള്ളം നടുങ്ങുകയും അതിലേറെ നനുത്തതാവുകയും ചെയ്യുന്ന നിമിഷത്തിൽ ഒരു മരത്തെ കെട്ടിപ്പിടിച്ച് മരണത്തോളം മരവിപ്പും ജീവിതവും കലർന്ന ഒരു മരയുമ്മയോ അല്ലെങ്കിൽ നേരെ നടന്ന് കാണുന്ന കലുങ്കിന്റെ അടിവശത്ത് കാണുന്ന കുഞ്ഞാൽമരത്തിനെ ഒരുമ്മ കൊടുത്ത് അമ്മയാക്കുകയോ ചെയ്യുക.

പൂത്ത് നിൽക്കുന്ന ഈ കവിതകൾ പിന്നാലെ വരുന്ന വായനക്കാരനു പൂമണം നൽകട്ടെ


ഇന്ത്യാ ടുഡേ

Saturday, February 9, 2013

ആരെയാണു കാർക്കിച്ച് തുപ്പേണ്ടത് ?

പേരു പോലും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ കരച്ചിൽ നമ്മൾ കേട്ട് കൊണ്ടിരിക്കുകയാണു.  ആ പെൺകുട്ടിക്ക് നീതി നിഷേധിച്ചത്  ഹൈക്കോടതി ജഡ്ജിമാരാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ട്  ദിവസങ്ങളായില്ല.
അതിൽ ഒരാൾ  ബസന്താണു.  അതും പോരാഞ്ഞ്  ആ പെൺകുട്ടി വേശ്യയാണെന്ന സർട്ടിഫിക്കറ്റും.



പെൺകുട്ടിക്ക് വേണ്ടി കൂടെ കരയണം എന്ന് ആരും പറയുന്നില്ല.  എന്നാലും നമ്മുടെ സാംസ്ക്കാരിക നായകൻമാർക്ക് അവളെ അപമാനിക്കാതിരുന്നു കൂടെ. സാഹിത്യ അക്കാദമിയിലും തുഞ്ചൻ സ്മാരകത്തിലും ഒക്കെ ഇരിക്കുന്ന കൂട്ടുകാരും പരിചയക്കാരും  അല്ലാത്തവരുമായവരുടെ  മൗനം മനസിലാക്കാം.  അവിടെ കേറിപ്പറ്റാൻ കഴിച്ച പാടുകളും മനസിലാക്കാം



എന്നാൽ  ആരുടെ  ചെരുപ്പ് നാക്ക് കൊണ്ട് നക്കാനാണു ബസന്തിനൊയൊക്കെ തുഞ്ചൻ പറമ്പിൽ വിളിച്ച് കയറ്റുന്നത് ? എല്ലാ മലയാളികളെയും എഴുത്തച്ഛനെയും അപമാനിക്കലാണിത്.

ഇന്ന് തുഞ്ചൻ പറമ്പിൽ ഇന്ത്യ എങ്ങോട്ട് എന്ന പ്രഭാഷണം നടത്താൻ ആരാണു ബസന്തിനെ വിളിച്ചത് ?



തലശ്ശേരിയിൽ ബസന്തെത്തിയത് ബാർ അസോസിയേഷനും , കറന്റ് ബുക്സും വിളിച്ചിട്ടാണു.


കെ സി ജോസഫ്, പി ജെ കുര്യൻ എന്നിവരോട് വിധേയത്വം കാണിക്കുന്നത് അവനവന്റെ നില നിൽപ്പിനു വേണ്ടി എന്ന് എങ്കിലും മനസിലാക്കാം.  എന്നാൽ  ഇത്  ആ പെൺകുട്ടിയെ അവഹേളിക്കലാണു. നമ്മുടെ പെൺകുട്ടികളെ  അവഹേളിക്കലാണു. സത്യമായും അവഹേളിക്കലാണു



ഇക്കൂട്ടത്തിൽ പരിചയക്കാരായ എഴുത്തുകാരുണ്ടാകും. പറയാതെ വയ്യ. ഇപ്പണി ചെയ്യുന്നവരുടെ മുഖത്ത് കാർപ്പിച്ച് തുപ്പാതെ വയ്യ

കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ

Saturday, December 10, 2011

റേഡിയോ - ഗൾഫ് മലയാളിയുടെ പ്രാത്ഥന

കേരളത്തിൽ റേഡിയോ ഓർമ്മയായി തുടങ്ങുന്ന കാലത്താണു, തൊഴിലനേഷണവുമായി ഗൾഫിലെത്തുന്നത്. ആകാശവാണി, യുവവാണി, സാഹിത്യരംഗം, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ മറ്റേത് മലയാളിയേയും പോലെ ശരാശരി കാൽപ്പനികമുദ്രകളേ റേഡിയോ സംബദ്ധിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. ത്യശ്ശൂർ , കൊച്ചി നിലയങ്ങളിൽ കുറച്ച് തവണ കവിതകൾ വായിച്ചുള്ള പരിചയവും.


2003 ൽ യു..ഇ യിൽ എത്തുമ്പോൾ രണ്ട് മലയാളം എ എം റേഡിയോ സ്റ്റേഷനുകളാണു അവിടെയുണ്ടായിരുന്നത്. റാസൽഖൈമ കേന്ദ്രമായി റേഡിയോ ഏഷ്യയും ദുബായ് ആസ്ഥാനമായുള്ള ഏഷ്യാനെറ്റ് റേഡിയോ 657 എ എമ്മും. കഴിഞ്ഞ 8 വർഷത്തിനിടയിൽ ഗൾഫിലെ പ്രക്ഷേപണരംഗത്തെ ഗതിവിഗതികൾക്ക് സാക്ഷിയാകാനും ഭാഗമാകാനും കഴിഞ്ഞത് മാത്രമാണു ഈ വിവരണത്തിനു അടിറസ്ഥാനം.

പ്രവാസി മലയാളിയുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ റേഡിയോ വഹിക്കുന്ന പങ്ക് ഒരു ലേഖനത്തിലോ, പ്രഭാഷണത്തിലോ ഒതുക്കാവുന്നതല്ല.കേവലം 35 വർഷത്തെ മാത്രം ഔദ്യോഗിക ചരിത്രമുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഇപ്പോൾ 2 AM സ്റ്റേഷനുകളും 3 FM സ്റ്റേഷനുകളും മലയാളത്തിൽ മാത്രം സജീവ പ്രക്ഷേപണം നടത്തുന്നു. 2 AM സ്റ്റേഷനുകളും 2 FM സ്റ്റേഷനുകളും പണിപ്പുരയിലും. അറബിക്, ഇംഗ്ലീഷ്, ഉറുദു റേഡിയോ നിലയങ്ങൾ വേറെയും


തദ്ദേശവാസികളുടെ അറബിക് ഭാഷയ്ക്കൊപ്പം ഒരു പക്ഷേ അതിൽ കൂടുതൽ ആഴത്തിൽ ഗൾഫ് മണ്ണിൽ പ്രക്ഷേപണം നടത്തുന്നത് മലയാളമാണെന്നത് കേൾക്കുമ്പോൾ ഇവിടെയുള്ളവർക്ക് അത്ഭുതം തോന്നാം

മലയാളിയുടെ ഹ്യദയസ്വരം

സിനിമാതാരങ്ങളും, ഗായകരും , മിമിക്രി കലാകാരന്മാരും അടങ്ങുന്ന സ്റ്റേജ് ഷോകൾക്ക് ഏറ്റവും വിപണിയുള്ളത് പുറം രാജ്യങ്ങളിലാണു. ടെലിവിഷനിലൂടെ സിനിമാതാരങ്ങൾ ഇത്ര പരിചിതരാകും മുൻപ് പ്രവാസിമലയാളികൾക്ക് അവർ അടുത്തവരായിരുന്നു. തിളങ്ങും താരങ്ങളെ തോളിൽ കയ്യിട്ട് നടക്കുന്ന പ്രവാസികൾ ഒരു കാലത്ത് കാഴ്ച്ച തന്നെയായിരുന്നു.

സിനിമാതാരങ്ങളേക്കാളും പ്രക്ഷേപണ പ്രതിഭകളെ പ്രവാസിമലയാളികൾ നെഞ്ചേറ്റുന്നുവെന്ന് അടുത്തറിയാനുള്ള നിരവധി സന്ദർഭങ്ങളും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി അബുദാബിയിൽ നിന്നും പ്രക്ഷേപണം നടത്തുന്ന റേഡിയോ നിലയമാണു ഏഷ്യാനെറ്റ് റേഡിയോ. ഗൾഫിലെ പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ കെ.കെ.മൊയ്തീൻ കോയ, രമേഷ് പയ്യന്നൂർ, മനീഷ, റെജി മണ്ണേൽ, വിൽഫ്രഡ് ആന്റണി തുടങ്ങിയവരാണു അതിന്റെ തുടക്കക്കാർ. ആകാശവാണിയിലൂടെ പ്രക്ഷേപണ  രംഗത്ത് ശബ്ദം കേൾപ്പിച്ച ശ്രീ ചന്ദ്രസേനൻ കുറച്ച് കാലം അതിന്റെ സാരഥിയുമായിരുന്നു.

റേഡിയോയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഹ്യദയസ്വരങ്ങൾ എന്ന സ്റ്റേജ് ഷോയുമായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ ഒഴികെ.  ചന്ദ്രസേനൻ ഒരുക്കിയ ഹ്യദയസ്വരങ്ങൾ പ്രവാസിമലയാളികളുടെ മനസ്സ് കീഴടക്കി. റേഡിയോ അവതാരകർ മാത്രം അണിനിരന്ന ഹ്യദയസ്വരങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങിയ ആയിരങ്ങളുണ്ടായിരുന്നു. അബുദാബിയിൽ ജനങ്ങളുടെ ആവശ്യാർത്ഥം രണ്ടാമതും ഹ്യദയസ്വരങ്ങൾ അവതരിപ്പിക്കേണ്ടി വന്നു.


ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ശബ്ദസാന്നിധ്യമായി തങ്ങളോടൊത്തുള്ള റേഡിയോ താരങ്ങളെ നേരിൽ കാണുവാനുള്ള വെമ്പൽ ആ മുഖങ്ങളിൽ എല്ലാമുണ്ടായിരുന്നു.


മലയാളത്തിലെ ഒരു പ്രമുഖസിനിമാ താരത്തിനു സ്വതന്ത്രമായി ഗൾഫ് വീഥികളിലൂടെ സഞ്ചരിക്കാം. ഷോപ്പിംഗ് മാളുകളിൽ പോകാം. എന്നാൽ ജനമധ്യത്തിൽ തിരിച്ചറിയപ്പെട്ടാൽ ഒരു റേഡിയോ പ്രക്ഷേപകനു അത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണു. അനുഭവത്തിൽ നിന്ന് തന്നെയാണു ഈ കുറിപ്പ്.

ഒരിക്കൽ ദുബായിൽ നിന്ന് ടാക്സിയിൽ ഷാർജയ്ക്ക് മടങ്ങുകയായിരുന്നു. മലയാളിയായ ടാക്സി ഡ്രൈവറോട് കുശലം പറഞ്ഞു. വാർത്തകൾ വായിക്കുന്ന കുഴൂർ വിത്സനെന്ന് പരിചയപ്പെടുത്തി. തന്റെ പ്രക്ഷേപണജീവിതത്തിന്റെ ചരിത്രം മനസ്സിൽ സൂക്ഷിച്ച ഒരാളാണു വണ്ടിയോടിക്കുന്നതെന്ന്  ആവേശത്തോടെയുള്ള വർത്തമാനത്തിൽ മനസ്സിലായി. വായനയിൽ സംഭവിച്ച ചെറിയ തെറ്റുകൾ, പ്രത്യേക പ്രയോഗങ്ങൾ, എന്തിനു തത്സമയ പരിപാടിയിൽ എന്നോട് തർക്കിച്ചവരുടെ പേരുകൾ എല്ലാം മനപാഠമാക്കി വച്ചിരിക്കുന്നു അയാൾ

ദുബായിൽ നിന്നും ഷാർജയിലേക്ക് നേരെയല്ലാത്ത മറ്റൊരു വഴിയിലൂടെയാണു ആ ഡ്രൈവർ വണ്ടിയോടിച്ചത്. കാരണമനേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു


ക്ഷമിക്കണം സർ. കാശ് ഞാൻ വാങ്ങിക്കില്ല. ആഗ്രഹം കൊണ്ടാണു. എത്ര നാളായി കാണണമെന്ന് ആഗ്രഹിക്കുന്നു.കുറച്ച് സമയം കൂടി കൂടെയിരിക്കുമല്ലോ
നാട് വിട്ടവന്റെ അനാഥബോധം ശരിക്കറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അതിനു ശേഷം എന്ത് ഉച്ചരിക്കുമ്പോഴും ഒറ്റപ്പെട്ട് പോകുന്ന ഇത്തരം മനസ്സുകളെ ഉള്ളിൽ കരുതാറുണ്ട്. അവരോടായി സംസാരിക്കാറുണ്ട്.


ഗൾഫിലെ പ്രക്ഷേപണ രംഗത്തുണ്ടായിരുന്ന ഏവർക്കുംഈ മേഖലയിലെ അതികായനായ കെപികെ വേങ്ങര മുതൽ ഇളം തലമുറക്കാരിയായ നീനയ്ക്ക് വരെ ഇത്തരം നൂറനുഭവങ്ങൾ പങ്ക് വയ്ക്കാനുണ്ടാകും


കേട്ടും കണ്ടും നിൽക്കുകയല്ല ഇടപെടുകയാണു

നന്നാവുകയോ നശിച്ച് പോവുകയോ ചെയ്യുന്ന നാടിനെക്കുറിച്ച് ആർക്കാണു അധികം ഉത്കണ്ഠ. പ്രവാസിമലയാളികൾക്കാണെന്ന് നിസ്സംശയം പറയാം. നാട്ടിൽ ഒരു സംഭവം ഉണ്ടായാൽ ഉണർന്നിരുന്ന് അതേക്കുറിച്ച്  പ്രതികരിക്കുന്നത്, ഇടപെടുന്നത് പ്രവാസിമലയാളികളാണു. അതിനുള്ള ഊർജ്ജം പകരുന്നത് മലയാളം റേഡിയോ നിലയങ്ങളും


കേരളത്തിലെ ഓരോ ചലങ്ങളും തങ്ങളെ , തങ്ങളുടെ കുടുംബത്തെ , നാടിനെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ഓരോ മലയാളിയും ബോധവാനാണു. പ്രത്യേക അറിയിപ്പുകളായും ഫ്ലാഷ് ന്യൂസായും അതവരുടെ ചെവികളിൽ തത്സമയം എത്തിക്കൊണ്ടിരിക്കുന്നു.
ജോലിക്കാരൻ യാത്ര ചെയ്യുമ്പോൾ, തയ്ക്കുമ്പോൾ , ഗ്രോസറിയിൽ പണിയെടുക്കുമ്പോൾ, ബിസിനസ്സുകാരൻ കാറിൽ യാത്ര ചെയ്യുമ്പോൾ , വീട്ടമ്മ കറിക്ക് നുറുക്കുമ്പോൾ ഒക്കെ കേരളവിശേഷങ്ങൾ , കേരളത്തിൽ ഉള്ളവർ അറിയുന്നതിനേക്കാൾ ആഴത്തിൽ അവർ അറിഞ്ഞ് കൊണ്ടിരിക്കുന്നു. സുനാമി കടൽത്തിരകളിൽ ജീവിതം കൈവിട്ട് പോയ പലർക്കും സഹായമായെത്തിയ കൈത്താങ്ങുകളിൽ നല്ലൊരു ബലം പ്രവാസി മലയാളികളുടേതായിരുന്നു

റേഡിയോക്കാലത്തെ എന്റെ പരിപാടികളിൽ സജീവമായി ഇടപെടുന്ന ഒരാളുണ്ടായിരുന്നു. മുടങ്ങാതെ അയാളുടെ കാളുകൾ എത്തും. പക്ഷേ പരിപാടിക്കിടയിൽ ഇടക്കിടെ ശബ്ദം മുറിയും. ഒരിക്കൽ കാരണം തിരക്കി. പലപ്പോഴും അദ്ദേഹം ഫോൺ ചെയ്യുന്നത് ആകാശത്ത് നിന്നായിരിക്കും. പത്തും നൂറും നിലകളുള്ള കെട്ടിടങ്ങളിൽ ക്രെയിൻ ഓപ്പറേറ്റയായിരുന്നു അദ്ദേഹം.ക്രെയിനിൽ റേഡിയോ കെട്ടി വച്ചാണു അയാൾ ജോലി ചെയ്യുന്നതെന്ന കാര്യമറിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും ചിരിപൊട്ടി. വീണുകിട്ടിയ ഒരു സ്വകാര്യസംഭാഷണത്തിൽ അയാൾ മനസ്സ് തുറന്നു. ലേബർ ക്യാമ്പിലാണു താമസം. പണിയിടങ്ങളിൽ നിങ്ങളുടെ ശബ്ദം മാത്രമാണു കൂട്ട്. ഭാര്യയുടെയും മക്കളുടെയും ശബദം കേട്ടില്ലേൽ സഹിക്കും. നിങ്ങളുടെ ശബ്ദമില്ലേൽ ഒരു ദിവസം പോലും പറ്റൂല്ല മാഷേ എന്ന് കേട്ടപ്പോൾ തൊണ്ട വരണ്ടത് അദ്ദേഹത്തിനോ എനിക്കോ ?

അബുദാബിയിലെ അടുക്കളയിൽ നിന്ന് വിധവയുടെ ചില്ലിക്കാശ്

സുനാമിത്തിരമാലകൾ ലോകത്തിന്റെ വിവിധഭാഗങ്ങൾക്കൊപ്പം കേരളത്തെയും വിഴുങ്ങിയപ്പോൾ ഉറങ്ങാതിരുന്നത് ഗൾഫ് മലയാളികളാണു. തീരദേശത്തുള്ള ആയിരക്കണക്കിനി മലയാളികൾ ഗൾഫിൽ ഉണ്ടെന്നുള്ളത തന്നെ കാരണം. മറ്റ് പരിപാടികളെല്ലാം നിറുത്തിവച്ച് സുനാമി ദുരന്ത വാർത്തകൾ നൽകുകയായിരുന്നു ഞങ്ങളന്ന്. ഊണില്ല. ഉറക്കമില്ല. ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു പ്രത്യേക സംഘത്തെ തന്നെ ഗൾഫിലുടനീളം അന്ന് റേഡിയോ ഏർപ്പെടുത്തിയിരുന്നു. ഇടവേളക്കിടയിൽ ലാൻഡ്ഫോണിൽ ഒരു കാൾ വന്നു. തിരക്കിനിടയിലും ഞാനതെടുത്തു. അങ്ങേത്തലയ്ക്കൽ അത്രയൊന്നും പരിഷ്ക്യതമല്ലാത്ത സ്ത്രീശബ്ദം. നിങ്ങളുടെ സുനാമി സഹായ വണ്ടി സിലയിൽ എപ്പോൾ എത്തുമെന്നായിരുന്നു അവരുടെ ചോദ്യം. അബുദാബി നഗരത്തിൽ നിന്ന് കിലോമീറ്ററുകളോളം അകലെയുള്ള ഗ്രാമപ്രദേശമാണു സില. സിലയിലേക്ക് വണ്ടി വരില്ലെന്നായി ഞാൻ. അവർ വല്ലാതെയായി. കരച്ചിലായി.

എന്തൊക്കെയാണു സഹായമായി കരുതിയത് എന്ന് ചോദിച്ചു. രണ്ട് മൂന്ന് ബക്കറ്റുകൾ, കുറച്ച് ഉടുപ്പുകൾ, നൂറു ദിരഹം. സാമ്പത്തിക സ്ഥിതി അധികമില്ലാത്ത ഒരാൾ എന്ന് വർത്തമാനത്തിൽ തോന്നിയതിനാൽ അവരെക്കുറിച്ച് ചോദിച്ചു. അറബിയുടെ വീട്ടിൽ അടുക്കളപ്പണിയാണു അവർക്ക്. കൊല്ലത്താണു വീട്.മാസശമ്പളം 400 ദിർഹമാണു. നാട്ടിൽ പോയിട്ടു വർഷം മൂന്നാകുന്നു. നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകാൻ അറബികൾ കൊടുത്ത സാധനങ്ങളാനു അവർ സംഭാവനയായി എടുത്ത് വച്ചിരിക്കുന്നത്. പിന്നെ അറബിയോട് സുനാമിയുടെ പേരിൽ കരഞ്ഞ് വാങ്ങിയ 100 ദിർഹവും. ഞാൻ വല്ലാതെയായി. ആയിരങ്ങളേക്കാൾ വിലയുണ്ട് ഈ മനസ്സിനു. അത് മതിയെന്ന് ഞാൻ പറഞ്ഞു. അവർ സമ്മതിച്ചില്ല. രണ്ട് ദിവസമായി അവർ ഭക്ഷണം കഴിച്ചിട്ട്. കൊല്ലത്ത് വീട്ടുകാരും നാട്ടുകാരുഅം ദുരിതത്തിൽ നീന്തുമ്പോൾ ഇവിടെ ഇരിക്കപ്പൊറുതിയില്ലെന്ന് അവർ പറഞ്ഞു. അവരുടെ ശബ്ദം അന്ന് റേഡിയോയിൽ കേൾപ്പിച്ച് എന്നിലെ പ്രക്ഷേപകനെ ഞാനന്ന് ത്യപ്തിപ്പെടുത്തി.

ഗൾഫ് മലയാളിക്ക് ഒരു പ്രശ്നമുണ്ടായാൽ ആകുലരാവുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ. ഗൾഫിൽ പണിയെടുക്കന്നവരുടെ മറുജീവിതം എത്ര പേർക്ക് അറിയാം

നാടിനെക്കുറിച്ച് ഒരു ചുക്കുമറിയാത്തവെരെന്ന് പ്രവാസിമലയാളികളെ പരിഹസിക്കുന്നവർ, തങ്ങളിൽ എത്ര പേർക്ക് ഗൾഫിനെക്കുറിച്ചും അവിടെ പണിയെടുക്കന്നവരെക്കുറിച്ചും അറിയാമെന്ന് ആലോചിച്ച് നോക്കിയാൽ നന്നാകുമായിരുന്നു 
പൊലിക
വലിയ ഇഷ്ടമുള്ള വാക്കാണു പൊലിക. വീടിനടുത്തുള്ള കൂട്ടുകാരുടെ കൂട്ടമായ കരിന്തലക്കൂട്ടത്തിൽ കൂടി നടക്കുമ്പോഴാണു ആ വാക്ക് ഉള്ളിൽ കയറിയത്. കൂടുതൽ ഉണ്ടാകട്ടെ എന്നാണത്രെ അർത്ഥം . കൊയ്യാൻ വന്നവർക്ക് അമ്മ നെല്ല് അളന്ന് കൊടുക്കുമ്പോൾ പൊലിച്ചു വാ പൊലിയേ എന്ന് ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഈ നസ്രാണിയമ്മയ്ക്ക് എവിടെ നിന്നും കിട്ടി ഈ മന്ത്രം എന്ന് അന്തിച്ചിട്ടുമുണ്ട്
പിന്നീട് റേഡിയോ ജോലിക്കാരനായപ്പോൾ മുൻപ് ജോലി ചെയ്തിരുന്ന ഇടത്ത് ഒരു നാടൻപാട്ട് പരിപാടി ചെയ്തിരുന്നു. അതിനു പേരിട്ടു. പൊലിക. 3 വർഷത്തോളം എമിറേറ്റിലെ മലയാളികൾ വെള്ളിയാഴ്ച്ച അത് കേട്ടിരുന്നു. ചിലരെങ്കിലും കൂടെ പാടിയിരുന്നു. ആടിയിരുന്നു.
അതിൽ ഒരാളായിരുന്നു രവീന്ദ്രൻ. അബുദാബിയിൽ നിന്നും ഏറെ അകലെ സിലയിലാണു താമസം. ഒറ്റയ്ക്കാണു. ഒരു അറബിയുടെ ഓഫീസിൽ. ഖസാക്കിലെ രവിയുടെ ഏകാധ്യാപക വിദ്യാലയം പോലെ.
പൊലിക കഴിഞ്ഞാൽ രവീന്ദ്രന്റെ ഫോൺ വരും. ആ പാട്ടുകളെ പറ്റി പറയും. ജീവിക്കാനുള്ള എത്ര ആശയാണെന്നോ ആ പാട്ടുകൾ തരുന്നതെന്ന് പറയും. ചിലപ്പോൾ അയാൾ ഫാക്സ് അയക്കും. പിന്നെപ്പിന്നെ വിളിയുമായി. പാതിരാത്രികളിൽ രവീന്ദ്രൻ വിളിക്കും. സില. ഒറ്റമുറി. വടകരയിലെ വീട്. ഭാര്യ. മോൾ എല്ലാം എല്ലാം. സമയത്തിനു അനുസരിച്ച് ഞാനും കൂടും.
ഒരു ദിവസം എന്നെയും പൊലികയേയും കവിതയേയും ഒക്കെ ചേർത്ത് എഴുതിയ കവിത ആയിരുന്നു രവീന്ദ്രന്റെ സമ്മാനം. കുറച്ചൊന്നുമല്ല ആ വരികൾ എന്നെ ജീവിപ്പിച്ചത്. പിന്നെ പൊലിക ചെയ്യുന്നത് രവീന്ദ്രനും വേണ്ടി കൂടിയായി. ഒരാൾ എന്നെ കേൾക്കുന്നു. എന്റെ ശ്വാസഗതികൾ പോലും ശ്രദ്ധിക്കുന്നു
ഒരു രാത്രി അയാൾ എന്നെ വിളിച്ചു. നല്ല സന്തോഷത്തിലാണു. കവിതയൊക്കെ വായിക്കുന്ന ആളുടെ മോൾ നാട്ടിൽ നിന്നും അന്നും വിളിച്ചിരിക്കുന്നു. രവീന്ദ്രൻ വച്ച കുഞ്ഞു വീടിനു ഒരു പേരു വേണം. ആ വീടിനു ഞാനൊരു പേരിടണം എന്നാണു രവീന്ദ്രന്റെ ആവശ്യം. മക്കളില്ലാത്തൊരുവനോട് കുഞ്ഞിനൊരു പേരിടാനും വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും ചൊല്ലവേ കൂട്ടുകാരാ രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്ന അയ്യപ്പന്റെ വരി ഞാൻ തിരികെ ചൊല്ലിക്കൊടുത്തു. വിത്സൺ ചേട്ടനു ഇത് രണ്ടുമുണ്ടല്ലോ എനിക്കൊരു പേരു തായെന്നായി രവീന്ദ്രൻ.
വർത്തമാനത്തിനിടയിൽ ഞാൻ ചോദിച്ചു. വടകരയിൽ നീ ആശിച്ചു വച്ച വീടിനു , പ്രിയപ്പെട്ടവളും മോളും മോനും കഴിയുന്ന വീടിനു പൊലിക എന്ന് പേരിട്ടാലോ . ആലോചിച്ച് പോലുമില്ല. നൂറു സമ്മതം മൂളി. ആഹ്ലാദിച്ച് ചിരിച്ചു. പൊലിക പൊലിക പൊലികയെന്ന് പലവട്ടം പറഞ്ഞു.
ഞാൻ ഇത് വരെ കാണാത്ത രവീന്ദ്രൻ . അയാൾ വടകരയിലെ ഏതോ ഒരു ഉൾപ്രദേശത്ത് ആശിച്ച് വച്ച വീടിനു പൊലികയെന്ന് പേർ. സിലയിൽ നിന്നും മോൾ വഴി രവീന്ദ്രൻ പോലും കാണാത്ത വീടിനു അവൻ ആ പേരിടുമ്പോൾ
ആ. സ്ഥലം കാലം ബന്ധം .
ആ ...
കുറച്ച് മുൻപ് പുതിയ നമ്പർ തപ്പിപ്പിടിച്ച് രവിന്ദ്രൻ വിളിച്ചു. പഴയ റേഡിയോയിൽ എന്റെ ശബ്ദം കേൾക്കാത്തതിലുള്ള പരിഭവം. എന്നാൽ പഴയ ഊഷ്മളത. അതിനേക്കാൾ പൊടിക്ക് കൂടിയിട്ടുണ്ടോ ?
നാട്ടിൽ പോയിരുന്നുവത്രെ. സന്തോഷമാണത്രെ. എല്ലാവരും സുഖമായി ഇരിക്കുന്നുവത്രെ.
ഒടുവിൽ പറഞ്ഞു. ഞാൻ മരിച്ചാലും എന്റെ വീട് വിത്സേട്ടനെ മറക്കുകയില്ല. അതിനു മുൻപിൽ കറുത്ത വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. പൊലികയെന്ന്. ആ വീട് പ്രകാശിക്കട്ടെ. ഞാൻ പറഞ്ഞു.
ഈ പഹയൻ ഇതെവിടെപ്പോയി എന്ന് എന്നും രാത്രി എന്നെക്കാത്തിർക്കുന്ന വീടിനെക്കുറിച്ചോർത്തു.
പതിവ് കണക്കെ സങ്കടം വന്നു. ഫോൺ വച്ചു
പൊലിക പൊലിക പൊലിക





ഗൾഫിൽ റേഡിയോ പ്രാർത്ഥന കൂടിയാണു

ഒരാൾ എപ്പോഴാണു ഏറ്റവും ത്രീവമായി പ്രാർത്ഥിക്കുക. ദുഖം വരുമ്പോൾ, ഒറ്റപ്പെടുമ്പോൾ. തീർച്ചയായും ഗൾഫ് മലയാളിയുടെ റേഡിയോയിൽ തീർത്തും പ്രാർത്ഥനയുടെ അംശമുണ്ട്. 6 നിലയങ്ങളിലായി ഇരുന്നൂറോളം പ്രക്ഷേപകർ യു.. ഇ യിലുണ്ട്. അവരിൽ മിക്കവരും ഗൾഫ് മലയാളിയുടെ കുടുംബാഗങ്ങളിൽ ഒരാളുമാണു. ഒരു തരം ഹ്യദയബന്ധം.
അതിന്റെ തുടക്കം പ്രാർത്ഥനയിൽ നിന്നാണെന്ന് അറിയുക. തൊഴിൽ തേടിയാണു മലയാളി കടൽ കടന്നത്. തൊഴിലായി. ശാരീരിക ആവശ്യങ്ങൾ നിറവേറ്റി. കുടുമബത്തെ നോക്കി. പിന്നെ ഈശ്വരനു നന്ദി പറയണം
വെള്ളിയാഴ്ച്ചകളിൽ ഗൾഫിലെ പള്ളികളിൽ നമസ്ക്കരിക്കാൻ പോയിരുന്നവർ മലയാലത്തിനായി കൊതിച്ചു. ആദ്യകാലങ്ങളിൽ കുതുബ( ഈശ്വരനെ ഓർക്കുന്ന പ്രഭാഷണം) അറബിക്കിലായിരുന്നു. മലയാളത്തിൽ ഈശ്വരനെ കേൾക്കാൻ കൊതിച്ചവർ അതിനായി പരിശ്രമിച്ചു. അതെ  ആദ്യമായി ഗൾഫിൽ റേഡിയോ മലയാളത്തിനായി ഉപയോഗിക്കപ്പെട്ടത് കുതുബ മലയാളം പ്രക്ഷേപണം ചെയ്യാനെന്ന് ചരിത്രം പറയുന്നു
അത് പടർന്നു. അതിന്റെ വീചികളിൽ സംഗീതവും, നാടൻപാട്ടുകളും വാർത്തകളും ഇടകലർന്നു

ഗൾഫിൽ ഒറ്റപ്പെടുന്നവരുടെ പ്രാർത്ഥന കണക്കെ അത് പരക്കുകയാണു. മനുഷ്യന്റെ മനസ്സോളം. ആകാശത്തോളം
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved