Wednesday, May 2, 2007

സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.

1992 മാര്‍ച്ച്‌ 27 നു കോട്ടയം പയസ്‌ ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല.

ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?

അഫ്ഗാന്റെയും ഫലസ്തീന്റെയും ഇറാഖിന്റെയും തെരുവുകളിലൂടെ ചിതറിയോടുന്ന കുട്ടികളിലൊന്നില്‍ അറിയാതെ കണ്ണുടക്കി നില്‍ക്കുന്നതു പോലെ, എവിടത്തെയോ അഭയാര്‍തഥിക്യാമ്പില്‍ ഒരിക്കലും നേരില്‍ കാണാത്ത ഒരു വ്യദ്ധയുടെ കണ്ണ്‍ ഏറെക്കാലം മനസ്സിലുടക്കി നില്‍ക്കുന്നതുപോലെ, വഴിമുറിച്ച്‌ കടക്കുന്ന വയസ്സനായ ഒരാളെക്കാണുമ്പോള്‍ ഓടിച്ചെന്നു കൈപിടിച്ച്‌ നടത്തിയെങ്കിലോ എന്നാഗ്രഹിക്കും പോലെ വെറുതെ ഒരടുപ്പം.

നസ്രാണിയായി ജനിച്ചതുകൊണ്ടാകാം, കന്യാസ്ത്രീകളിലെ സ്ത്രീത്വത്തെ, മാത്യത്വത്തെ ചെറുപ്പം മുതല്‍ കൗതുകത്തോടെ നോക്കിയതു കൊണ്ടാകാം ,അള്‍ത്താരയ്ക്കും പള്ളിമേടയുക്കും ചുറ്റും ബാല്യം ചെലവഴിച്ചതുകൊണ്ടാകാം, പത്രപ്രവര്‍ത്തനത്തിന്റെ ആരംഭത്തില്‍, കൊച്ചി ദിനങ്ങളില്‍ ഇതു സംബദ്ധിച്ച കൂടുതല്‍ കോടതി വാര്‍ത്തകള്‍ കേട്ടതു കൊണ്ടാകാം, മിക്ക ദിനരാത്രികളിലും അഭയ എന്ന കന്യസ്ത്രീയുടെ പാസ്പോര്‍ട്ട്‌ ഫോട്ടോ എന്റെ പ്രജ്ഞയെത്തേടി വന്നു. ചിലപ്പോള്‍ ഉറക്കത്തില്‍പോലും.ഒരിക്കല്‍ ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി ഡെസ്ക്കില്‍ നിന്ന് കിട്ടിയ സിസ്റ്റര്‍ അഭയയുടെ ഫോട്ടോ എടുത്ത്‌ പേഴ്സില്‍ വച്ചു കുറെക്കാലം കൊണ്ടു നടന്നിരുന്നു. മറക്കരുത്‌ എന്ന ശാഠ്യത്തോടെ.( ഇപ്പോഴുമത്‌ കുഴൂരിലുണ്ട്‌. മേശയുടെ ചില്ലിനടിയില്‍ വളരെ പതിഞ്ഞു.)

1997-1998 കാലത്താണു ചന്ദ്രിക ദിനപത്രത്തില്‍ ട്രെയിനിയായി ജോലി ചെയ്യുന്നത്‌. ആയിടെ ഹൈക്കോടതിയില്‍ നിന്നു ഈ കേസ്‌ സംബന്ധിച്ച്‌ മിക്കവാറും ദിവസങ്ങളില്‍ വാര്‍ത്തകള്‍ വരും.ചില വാര്‍ത്തകള്‍ ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പറയും. ഇതു തെളിയാന്‍ പോകുന്നില്ല എന്നും മറ്റും. ഈ കേസിലും അങ്ങനെ തന്നെ തോന്നി.കുറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. മരണം നടന്നത്‌ ഒരു കോണ്‍വെന്റിലാണു. മരിച്ചത്‌ ഒരു കന്യസ്ത്രീയാണു. കുറ്റവാളികളെ കണ്ടുപിടിക്കുക എന്നതിനുമപ്പുറം കണ്ടുപിടിക്കാതിരിക്കുക എന്ന സമ്മര്‍ദ്ദതന്ത്രം ചില കേസുകളില്‍ നിറയാറുള്ളതുപോലെ.

എന്തോ അറിയില്ല.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നും ഇന്നും വലിയ ഊര്‍ജജമൊന്നുമില്ല എനിക്ക്‌. എല്ലാം ഇങ്ങനെയൊക്കെയേ നടക്കൂവെന്ന ഒരു തരം നിസംഗ്ഗത. ഇടപെടലിനുമപ്പുറം ഒരു തൊഴിലായി മാത്രം ഞാനതിനെ കൊണ്ടുനടന്നു.പക്ഷേ അഭയയുടെ ഘാതകരെ പുറം ലോകമറിയണം എന്ന ചിന്ത അന്നേ തന്നെ നാമ്പിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും നടന്ന സംഭവങ്ങള്‍ പുറത്തറിയണം എന്ന വാശി.കാരണങ്ങള്‍ പലതാകാം. പള്ളിയേയും പട്ടക്കാരനേയും അടുത്തറിഞ്ഞ ബാല്യമുള്ളത് കൊണ്ട്‌, അതിന്റെ ദുഷിച്ച കുറെ വശങ്ങള്‍. പൗരോഹിത്യ ദുഷ്പ്രഭുത്വം, അധികാരതിമിര്‍പ്പ്‌, സമ്പന്നരോടുള്ള ചായ്‌ വു. മാര്‍ക്കം കൂടിയവര്‍, ഇറച്ചിവെട്ടുകാര്‍, തെമ്മാടിക്കുഴി തുടങ്ങിയ വാക്കുകള്‍. പലതാകാം.

ഗജ്‌റൌളയില്‍ കന്യസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ സമരത്തിനു നേത്യത്ര്വം നല്‍കിയത്‌ ഈയുള്ളവനാണു.പി,എം.ആന്റണിയുടെ ആറാം തിരുമുറിവു വന്നപ്പോള്‍ കഥയറിയാതെ ത്രിശ്ശൂര്‍ റൗണ്ടില്‍ അനേകായിരം സഭാവിശ്വാസികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചവരില്‍ ഞാനുമുണ്ടായിരുന്നു.( ആന്റണിമാഷ്‌ പിന്നീട്‌ കൂട്ടുകാരനായി. വീട്ടില്‍ വന്നു. അക്കാര്യം പിന്നെ)

ആവശ്യമുള്ള സമയത്തെല്ലാം സുവിശേഷം മറന്ന് തെരുവിലിറങ്ങിയ പള്ളിക്കാരുടെ അഭയക്കേസിലുള്ള മൗനം ചൊടിപ്പിച്ചിരുന്നു എന്നു തോന്നുന്നു. അതും ജീവിതം മുഴുവന്‍ സഭയെ വിശ്വസിച്ച്‌, ഏല്‍പ്പിച്ച്‌, സമര്‍പ്പിച്ച്‌, ക്രിസ്തുവിന്റെ മണവാട്ടിയായ ഒരു പെണ്‍കുട്ടിയുടെ ദുരൂഹമരണം.മഠത്തിനുള്ളില്‍ വച്ച്‌.

ജോലിക്കിടയില്‍ അഭയക്കേസ്‌ സംബദ്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി.പറ്റിയാല്‍ ഒരു പരമ്പര. അല്ലെങ്കില്‍ സത്യങ്ങള്‍ മുഴുവനുമുള്ള ഒരു പുസ്തകം. ഇതായിരുന്നു ലക്ഷ്യം. കിട്ടവുന്നത്ര പത്രറിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു.കോടതി നിരീക്ഷണങ്ങള്‍ സമ്പാദിച്ചു. അന്നെല്ലാം ഈ കേസ്‌ സജീവമാക്കി നില നിര്‍ത്തിയിരുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന ചെറുപ്പക്കാരനോട്‌ ആദരവായിരുന്നു.സത്യങ്ങളുമായി കൊച്ചിയിലേയും കോട്ടയത്തെയും പത്രമോഫീസുകള്‍ കയറിയിറങ്ങുന്ന വിപ്ലവകാരി. അഭയയുടെ ഘാതകനെ കണ്ട്‌ പിടിക്കും എന്നു ശപഥം ചെയ്തിരിക്കുന്നയാള്‍. സിസ്റ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍.

ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പരിചയപ്പെട്ടു.കൊച്ചിയിലെ ചന്ദ്രികദിനപത്രത്തിന്റെ ഓഫീസ്‌ മുറ്റത്ത്‌ വച്ച്‌. പിന്നെ നിരവധി സംഭാഷണങ്ങള്‍.യാത്ര. പുസ്തകത്തിന്റെ ഏകദേശരൂപം ഉള്ളിലായി.ഇനി പകര്‍ത്താന്‍ തുടങ്ങണം. അതിനും മുന്‍പ്‌ രണ്ടു കാര്യങ്ങള്‍.ഒന്നു അഭയയുടെ മാതാപിതാക്കളുമായി ഇന്റര്‍വ്യൂ, രണ്ട്‌. ജോമോന്റെ കയ്യില്‍ നിന്നുള്ള ഒറിജിനല്‍ രേഖകളുടെ സമാഹരണം.മ റ്റെല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹം കാട്ടിയിരുന്ന അയാള്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ്‌ ഇതു രണ്ടും നീട്ടിക്കൊണ്ടിരുന്നു. കേസിനെക്കുറിച്ച്‌ അടിമുടിയറിയാവുന്ന ജോമോനെക്കൂടാതെ രണ്ടു കാര്യങ്ങളും നടത്തുവാന്‍ അന്നത്തെ പരിചയക്കുറവും പ്രാപ്തിക്കുറവും സമ്മതിച്ചില്ല. അഭയയുടെ വീട്ടില്‍പോകാന്‍ ഒരിക്കല്‍ കോട്ടയത്തെത്തിയ എന്നെ മറ്റെന്തൊക്കെയോ പറഞ്ഞ്‌ അയാള്‍ തിരിച്ചയക്കുകയും ചെയ്തു.ഈ കേസിലെ എന്റെ അതീവതാല്‍പ്പര്യവും, അതിയായ ആര്‍ജ്ജവവും അയാള്‍ അന്നു തന്നെ തിരിച്ചറിഞ്ഞു കാണണം

ഒരിക്കല്‍ കൊച്ചി ഹൈക്കോടതയില്‍ വച്ച്‌ ഞങ്ങള്‍ കണ്ടു. പുസ്തകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ്‌ അയാള്‍ ഞാന്‍ താമസിച്ചിരുന്ന ഇടപ്പള്ളി അഞ്ചുമനയിലെ ഫ്ലാറ്റില്‍ വന്നു. കുറെ നേരം വിശ്രമിച്ചു. ഉറങ്ങിയെണീറ്റപ്പോള്‍ അയാള്‍ പറഞ്ഞു.മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.

21 വയസ്സാണു എന്റെ പ്രായം. ഇന്നത്തെ ധൈര്യം പോലുമില്ല.അല്ലെങ്കില്‍ അന്ന് അയാളുടെ മുഖത്തെ കണ്ണട നൂറു പീസാകുമായിരുന്നു.പിന്നീട്‌ സംസാരിക്കാം എന്നു പറഞ്ഞ്‌ ഞാനയാളെ തിരിച്ചയച്ചു.എഴുതി തുടങ്ങാത്ത പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളും അടച്ചുവച്ചു. വല്ലാത്ത മടുപ്പ്‌, നിസ്സംഗത, നിരാശാബോധം. പലതും

നാള്‍വഴികളില്‍ പലതവണ പത്രത്താളുകളില്‍ അയാളെ കണ്ടുമുട്ടി. ആ പേരൊഴികെ ബാക്കിയെല്ലാം ആര്‍ത്തിയോടെ വായിച്ചു.പ്രതീക്ഷയോടെയുംഅതിനിടെ ജോമോന്‍, ആക്ഷന്‍ കൗണ്‍സിലിന്റെ മറവില്‍ കാശു തട്ടുന്നു എന്ന ആരോപണവുമായി അഭയയുടെ പിതാവ്‌ രംഗത്ത്‌ വന്നു. മറ്റൊരു കേസില്‍ അയാള്‍ ശല്ല്യക്കാരനായ വ്യവഹാരിയായി .. പത്രമോഫീസുകളില്‍ വാര്‍ത്തയുമായി കയറിയിറങ്ങുന്ന വെറും കോട്ടയംകാരന്‍ ഖദര്‍ധാരിയായി. പതുക്കെ അയാള്‍ മറഞ്ഞു.

ഈയടുത്ത്‌ അഭയക്കേസ്‌ വീണ്ടും സജീവമായി.കൊല്ലപ്പെടും മുന്‍പു ആ പെണ്‍കുട്ടി
ബലാത്സംഗത്തിരയായി എന്ന വാര്‍ത്തകള്‍ വന്നു.( തൊഴിലിന്റെ ഭാഗമായി അതു മുഴുവന്‍ വായിക്കേണ്ടിയും വന്നു) അവിടെയും അയാള്‍ നിറഞ്ഞ്‌ നില്‍ക്കുന്നു.

ഇപ്പോള്‍ മനസ്സ്‌ പറയുന്ന കാര്യങ്ങള്‍ ചിലത്‌ ഇതാണു.പുത്തന്‍പുരയ്ക്കലിനു എല്ലാം അറിയാം.കേസ്‌ വഴി മാറ്റിവിടാന്‍ അയാള്‍ എന്നും ശ്രമിച്ചുകൊണ്ടേയിരുക്കുന്നു. മറ്റാരും ഇത്‌ കൈകാര്യം ചെയ്യരുതു എന്ന ലക്ഷ്യത്തോടെയും..

അനാഥമായിപ്പോയ അഭയയുടെ ജീവിതത്തെക്കുറിച്ച്‌ പുസ്തകം തയ്യാറാക്കന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരുവനോട്‌ തന്നെക്കുറിച്ചാക്കൂ ആ പുസ്തകം എന്നാവശ്യപ്പെട്ട ഇയാള്‍ എന്തായാലും നല്ല നാണയമല്ല.ആ നാണയത്തിന്റെ മൂന്നാം വശത്തിനും സിസ്റ്റര്‍ അഭയയുടെ മരണരഹസ്യത്തിനും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു മനസ്സ്‌ പറയുന്നു.

നിങ്ങള്‍ എന്തു പറയുന്നു ?

90 comments:

Kuzhur Wilson said...

"ഒരിക്കല്‍ കൊച്ചി ഹൈക്കോടതയില്‍ വച്ച്‌ ഞങ്ങള്‍ കണ്ടു. പുസ്തകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ്‌ അയാള്‍ ഞാന്‍ താമസിച്ചിരുന്ന ഇടപ്പള്ളി അഞ്ചുമനയിലെ ഫ്ലാറ്റില്‍ വന്നു. കുറെ നേരം വിശ്രമിച്ചു. ഉറങ്ങിയെണീറ്റപ്പോള്‍ അയാള്‍ പറഞ്ഞു.മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.

21 വയസ്സാണു എന്റെ പ്രായം. ഇന്നത്തെ ധൈര്യം പോലുമില്ല.അല്ലെങ്കില്‍ അന്ന് അയാളുടെ മുഖത്തെ കണ്ണട നൂറു പീസാകുമായിരുന്നു.പിന്നീട്‌ സംസാരിക്കാം എന്നു പറഞ്ഞ്‌ ഞാനയാളെ തിരിച്ചയച്ചു.എഴുതി തുടങ്ങാത്ത പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളും അടച്ചുവച്ചു. വല്ലാത്ത മടുപ്പ്‌, നിസ്സംഗത, നിരാശാബോധം. പലതും"

സിസ്റ്റര്‍ അഭയക്കേസുമായി ബന്ധപ്പെട്ട് ഒരു സ്വാനുഭവം. വെളിപ്പെടുത്തല്‍ എന്നും പറയാം

Inji Pennu said...

ശരിക്കുമീ കേസ് സത്യസന്ധമായി വെളിയില്‍ കൊണ്ട് വരണേയെന്നാണ് എനിക്ക്. എത്ര ഉന്നതതലത്തിലെ ആളുകള്‍ ഉണ്ടായാലും ഇതുപോലൊരു നീച കര്‍മ്മം.:(

Pramod.KM said...

വില്‍സണ്‍ ചേട്ടാ..
നടുങ്ങിപ്പോകുന്നു തുറന്നെഴുത്ത് കാണുമ്പോള്‍..;(

സു | Su said...

ഇങ്ങനെയൊക്കെയാണോ? ശരിക്കും, കുറ്റവാളികളെ കണ്ടുപിടിക്കണം എന്നാണ് എന്റെ ആഗ്രഹം. വൈകിയാലും നീതി ലഭിക്കട്ടെ.

ദേവന്‍ said...

കുഴൂരേ,
അഭയക്കേസ്‌ നിങ്ങള്‍ പത്രക്കാരെഴുതി വായിച്ച അറിവേയുള്ളൂ എനിക്ക്‌. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്നും നിങ്ങള്‍ പറഞ്ഞ അറിവേയുള്ളൂ.

ആ മനുഷ്യനു ഒരുപക്ഷേ സിസ്റ്റര്‍ അഭയയെ കൊന്നത്‌ ആരാണെന്ന് അറിയാമായിരിക്കും. പക്ഷേ "ഉന്നതങ്ങളില്‍" നിന്നും സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തണമെന്ന് സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന സി ബി ഐ ഡയറക്റ്റര്‍ വര്‍ഗ്ഗീസ്‌ പി തോമസ്‌ രാജി വച്ച്‌ ശേഷം മൂന്നു തവണ ക്ലൂ ലെസ്സ്‌ കേസ്‌ ക്ലോസ്‌ ചെയ്യാന്‍ സി ബി ഐ കോടതിയും കയറിക്കഴിഞ്ഞ്‌, അഭയ മരിച്ച്‌ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ്‌ രാസപരിശോധനയില്‍ തിരിമറി നടത്തിയെന്ന് കുത്തിപ്പൊക്കിയത്‌ ഈ ജോമോനല്ലേ? (ബീഭത്സമായ വിവരങ്ങളായതുകൊണ്ട്‌ എഴുതാനാവുന്നില്ല) കുട്ടം ആരോപിക്കപ്പെട്ടയാളിനോട്‌ (ഗീത) കുറ്റത്തെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു!

ആ പോയിന്റില്‍, പ്രസ്തുത രേഖകളെല്ലാം കോടതി പിടിച്ചെടുത്തില്ലെങ്കില്‍ നശിപ്പിക്കപ്പെടുമെന്ന് അപേക്ഷിച്ച്‌ ഒറ്റ ദിവസം കൊണ്ട്‌ സീസ്‌ ചെയ്യിച്ചതും ഇയാളാണ്‌.

എനിക്കു പിടി കിട്ടാത്തത്‌ ജോമോണ്‍ ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ പതിനഞ്ചു കൊല്ലം കൊണ്ട്‌ ജനവും പോലീസും സി ബി ഐയും കോടതിയും ഉപേക്ഷിച്ച ഈ കേസ്‌ കുത്തിപ്പൊക്കാനും, അതിലെ തെളിവ്‌ നശിപ്പിക്കപ്പെട്ടു പോകാതെ രക്ഷിക്കാനും (രണ്ടും ക്രിട്ടിക്കല്‍
മൂവുകള്‍ ആയിരുന്നു) ഇയാള്‍ ശ്രമിക്കുന്നത്‌ എന്തിനാണ്‌? അടഞ്ഞ കേസെന്നാല്‍ ഊരിയ പ്രതി തന്നെയല്ലേ?

ഇനി വിത്സണോട്‌ അയാളെക്കുറിച്ചെഴുതാന്‍ പറഞ്ഞതുപോലെ ഒരു കേമന്‍ നടിക്കാന്‍ ആവുമോ ഈ ഷോ എല്ലാം എന്നു സംശയം.

ഡാലി said...

ഇനിയും നടക്കുന്ന അന്വേഷണത്തിലും എനിക്കെന്തോ പ്രതീക്ഷയില്ല. മനസ്സില്‍ എഴുതിയ വരികള്‍ മാഞ്ഞ് പോയില്ലെങ്കില്‍ ഇവിടെ പകര്‍ത്തി കൂടെ?

Praju and Stella Kattuveettil said...

വില്‍സണ്‍ ചേട്ടാ,
ഈ കേസില്‍ കൊലപാതകിയെ കണ്ടെത്തുക എന്നതു മനുഷത്വം ഉള്ള ആരുടെയും ആഗ്രഹമാണെന്നു തോന്നുന്നു. അതില്ലാത്ത ധാരാളം പേരുണ്ടല്ലൊ കേസു തേയ്ച്ച്‌ മായിച്ചു കളയാന്‍. പണത്തിന്റെ ബലത്തില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരും, പട്ടം കിട്ടിയാല്‍ പിന്നെ അപ്പനെ "എടാ പത്രോസേ" എന്നു വിളിക്കാന്‍ മടിയില്ലാത്ത വളരെ ചുരുക്കം പുരോഹിതന്മാരും, ഉള്‍പ്പെടെ..

എല്ലാ പുരൊഹിതന്മാരും അങ്ങനെയാണ്‌ എന്നൊന്നുമല്ല ഞാന്‍ പറഞ്ഞതു കേട്ടോ

Praju and Stella Kattuveettil said...

ഡാലി പറഞ്ഞതുപോലെ എഴുതിയത്‌ ഇവിടെ പോസ്റ്റി ചെയ്തുകൂടെ..

ദേവന്‍ said...

ഭയങ്കരമായ തെറ്റുകള്‍ അക്ഷരങളില്‍ വന്നിട്ടുള്ളത് തിരുത്താന്‍ മിനക്കെടുന്നില്ല, സി ബി ഐ ഡയറക്റ്റര്‍ എന്ന് അറിയാതെ അടിച്ചതാണേ,ഡി വൈ എസ് പി ആയ വര്‍ഗീസ് തോമസ് എന്നു വായിക്കാന്‍ അപേക്ഷ

Pramod.KM said...

വിത്സണ്‍ ചേട്ടാ..ഒരു സംശയം.സിസ്റ്ററെ കൊന്നത് ആരെന്ന് ജോമോന്‍ പുത്തന്‍പുരക്കലിന്‍ അറിയുമായിരിക്കും എന്ന് താങ്കള്‍ ഇവിടെ എഴുതിയാല്‍ അത് പ്രശ്നമാകില്ലെ????....പ്രത്യേകിച്ചും അന്വേഷണങ്ങള്‍ ഊറ്ജിതപ്പെടുന്ന ഈ ഘട്ടത്തില്‍?

myexperimentsandme said...

അദ്ദേഹത്തിന്റെ കൈയ്യിലുള്ള രേഖകളുടെ ഒറിജിനല്‍ നമുക്ക് വേണമെങ്കില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിചാരിക്കണമായിരിക്കാം, പക്ഷേ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളെ കാണണമെങ്കിലും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വഴി മാത്രമേ അത് സാധ്യമാവുകയുള്ളോ?

ഈ കേസ് സജീവമായി നിലനില്‍ക്കാന്‍ എന്തായാലും ഇതില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് യാതൊരു താത്‌പര്യവും കാണുകയില്ലല്ലോ. പക്ഷേ സി.ബി.ഐ യെ വരെ സ്വാധീനിക്കാന്‍ കഴിവുള്ള ആ "ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്" (അങ്ങിനെയാരെങ്കിലുമുണ്ടെങ്കില്‍) ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ ഈ കേസ് പിന്നെയും പിന്നെയും സജീവമായി നിലനിര്ത്തുന്നതില്‍ നിന്നും തടയാന്‍ സാധിക്കുന്നില്ലേ? അതോ ഇത് ഇങ്ങിനെ സജീവമായി നിലനിര്‍ത്തുക എന്നത് അവരുടെയും ആവശ്യമാണോ? അതെന്താ അങ്ങിനെ?

ലൈം ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി പതിനഞ്ച് കൊല്ലത്തോളം ഒരാള്‍ക്ക് ബാക്കിയെല്ലാവരെയും പറ്റിച്ചുകൊണ്ടിരിക്കാന്‍ സാധിക്കുമോ? അങ്ങിനെയെങ്കില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെയും വിസ്തരിക്കണമെന്നും എതിര്‍കക്ഷികള്‍ക്ക് (എതിര്‍ കക്ഷികളാരൊക്കെയാണ് ഈ കേസിലെന്നറിയില്ല) ആവശ്യപ്പെടാമല്ലോ. അതെന്തേ ചെയ്യുന്നില്ല?
(ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില കാടന്‍ സംശയങ്ങള്‍ മാത്രം കേട്ടോ)

ഈ കേസിനെപ്പറ്റി മാധ്യമങ്ങളില്‍ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളൂ. അതുകൊണ്ട് എന്താണ് ശരിക്കും സംഭവിച്ചതെന്ന് യാതൊരു ഐഡിയായുമില്ല. സത്യമേവ ജയതേ.

ജ്യോതീബായ്‌ പരിയാടത്ത്‌ said...

'എന്തോ അറിയില്ല.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അന്നും ഇന്നും വലിയ ഊര്‍ജജമൊന്നുമില്ല എനിക്ക്‌. എല്ലാം ഇങ്ങനെയൊക്കെയേ നടക്കൂവെന്ന ഒരു തരം നിസംഗ്ഗത. ഇടപെടലിനുമപ്പുറം ഒരു തൊഴിലായി മാത്രം ഞാനതിനെ കൊണ്ടുനടന്നു.'

ആ ധാരണക്കും, മനോഭാവത്തിനും ഇപ്പൊഴും ഒരു മാറ്റവും വരുത്തെണ്ട. ഇപ്പോഴും എന്നല്ല എപ്പോഴും.. എന്തു വെളിപ്പെടുത്തലുകള്‍ എത്ര കാലം കഴിഞ്ഞുണ്ടായാലും വിട്ടുപോയ പലതും പിന്നീടു പൂരിപ്പിക്കപ്പെട്ടാലും സ്വന്തം ശവക്കുഴി തൊണ്ടി സത്യങ്ങള്‍ സ്വയം എണീറ്റു വന്നാലും... അഭയക്കേസുകള്‍ തെളിയിക്കപ്പെടാതെ തന്നെ ഇനിയും കിടക്കും..... ജോമോന്‍മാരെക്കുരിച്ചു ഒരു വിത്സന്‍ ആത്മരോഷം കൊണ്ടാലും മറ്റൊരു വിത്സന്‍ പുസ്തകമെഴുതുകതന്നെചെയ്യും.അതുകൊണ്ട്‌....

u did a good story wilson as a journalist.nice very nice...

വേണു venu said...

ഉറങ്ങിയെണീറ്റപ്പോള്‍ അയാള്‍ പറഞ്ഞു.മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.
വിത്സണ്‍,
21 വയസ്സാണു എന്റെ പ്രായം.
നിസ്സംഗത, നിരാശാബോധം. പലതും.
നാള്‍വഴികളില്‍ നഷ്ടപ്പെട്ടതെന്താണു്. ?
നിങ്ങള്‍ എന്തു പറയുന്നു ?
അല്ല. വിത്സണ്‍ എന്തു പറഞ്ഞു,
അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ചു.?
എല്ലാമറിഞ്ഞൊന്നുമറിയാതെ ആ ശവപ്പെട്ടിക്കു് മുന്നില്‍ പുത്തന്‍പുര്യ്ക്കലനോടൊപ്പം വിത്സനും നില്‍ക്കുന്ന കാഴ്ച്ചയാണു് ഞാന്‍ കാണുന്നതു്.

sandoz said...

ഇനി ഈ കേസ്‌ തെളിയിക്കപ്പെടാന്‍ പോകുന്നില്ലാ...
കാരണം ഈ കേസ്‌ ആദ്യം അന്വേഷിച്ചത്‌ കേരളാ പോലീസ്‌ ആയത്‌ കൊണ്ട്‌.
സാമര്‍ഥ്യത്തില്‍ സ്കോട്ട്‌ ലന്‍ഡ്‌ യാര്‍ഡിനോടൊപ്പം നില്‍ക്കും നമ്മുടെ പോലീസ്‌ എന്ന് പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.അവര്‍ വേണമെന്ന് വച്ച്‌ ആദ്യം മുതലേ അന്വേഷിച്ചാല്‍ ഏത്‌ കേസും തെളിയും.....
മുക്കിയാല്‍ സിബി.ഐ അല്ലാ ദൈവം തമ്പുരാന്‍ നേരിട്ട്‌ വന്നാലും രക്ഷയില്ലാ....
സിബിയൈ വിജയിപ്പിച്ച മിക്ക കേസുകളും കോടതിയില്‍ തള്ളിപോയിട്ടുണ്ട്‌.
എത്രയെണ്ണം തെളിയാതെ കിടക്കുന്നു...
വമ്പന്‍ കേസുകള്‍....
ആര്‍.ഡി.ഓ സന്തോഷ്‌ കുമാറിന്റെ അടക്കം.....
ഇതെല്ലാം മുക്കാന്‍ എടുത്ത കഴിവിന്റെ നൂറിലൊന്ന് ശുഷ്കാന്തി കേരളാ പോലീസ്‌ കാണിചിരുന്നേള്‍ എല്ലാം തെളിഞ്ഞേനേ.
എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ട ശേഷം വേറൊരു അന്വേഷണ ഏജന്‍സിക്ക്‌ കൈമാറുമ്പോള്‍...
സ്വാഭാവികം...പുത്തന്‍പുരക്കലിനെ പോലുള്ള ശവം തീനി പട്ടികള്‍ കടന്ന് വരുന്നത്‌.....
എസ്റ്റേറ്റും വിദേശയാത്രകളും സ്റ്റുഡിയോവും എല്ലാം സ്വന്തമാക്കിയ ഒരു മുതിര്‍ന്ന ഉദ്യോഗസ്തന്റെ പേര്‍ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ എല്ലാത്തിന്റേം പുറകില്‍.....

ഗുപ്തന്‍ said...

വില്‍സണ്‍, താങ്കളുടെ അനുഭവം തുറന്നെഴുതാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എങ്കിലും മുകളില്‍ പലരും സൂചിപ്പിച്ച ആശങ്കകള്‍ ബാക്കിയാവുന്നു.. ജോമോന്‍ പുത്തന്‍പുരക്കലിനെപ്പറ്റി അയാളുടെ പോരാട്ടങ്ങളെപ്പറ്റി. അയാളും കൂടി അഭയയേ വില്‍ക്കുകയായിരുന്നു എന്നുവന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആരെയാണ് എന്തിനെയാണ് വിശ്വസിക്കാനാവുക...

ഉചിതമെന്ന് താങ്കള്‍ വിചാരിക്കുന്നിത്തോളം തുടര്‍ന്നെഴുതുക. കാത്തിരിക്കുന്നു.

Sapna Anu B.George said...

വിത്സാ, മുഴുവന്‍ വായിക്കനുള്ള ധൈര്യം എല്ലാത്തതുകൊണ്ടൂം അതുനുള്ള മനക്കരുത്തില്ലാത്തതുകൊണ്ടും, ഞാന്‍ അവസാന വാക്കുകള്‍ മാത്രം വായിച്ചു നിര്‍ത്തി. എങ്കിലും പച്ച ജീവന്‍ പിച്ചിച്ചീന്തുന്ന ഈ മൃഗങ്ങളെ തളക്കാന്‍ ആരുമില്ലെ? കന്യാസ്ത്രീകളെ എങ്കിലും വിട്ടുകൂടെ???‍

അഞ്ചല്‍ക്കാരന്‍ said...

കീഴൂരേ,
ആത്മരോഷം കൊള്ളേണ്ടത് തങ്ങളോട് തന്നെയാണെന്നറിയുക. താങ്കളുടെ വരികള്‍ക്കിടയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത് സത്യസന്ധനായ ഒരു പത്രപ്രവര്‍ത്തകന്റെ സത്യം പുറത്തു കൊണ്ടു വരാന്‍ കഴിഞ്ഞില്ലല്ലോ എന്ന നഷ്ട ബോധമല്ല. മറിച്ച് കച്ചവടമാക്കാന്‍ കഴിയുമായിരുന്ന ഒരു വിഷയം ബുസ്തകമാക്കാന്‍, അഭയാ കേസിന്റെ എന്തൊക്കെയോ ജോമോന് അറിയാമെന്ന് സ്വയം ധരിച്ചവശായി ജോമോന്റെ പിറകെ കൂടിയിട്ട് ഒന്നും കിട്ടാതെ വന്നതിലുള്ള അമര്‍ഷം കേസിന്റെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇങ്ങിനെ ഒരു ബ്ലോഗായി അവതരിച്ചു എന്നതാണ്. ആദ്യം സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്താ‍ന്‍ ശ്രമിക്കൂ ചങ്ങാതീ. എന്നിട്ടാകാം സാ‍മൂഹ്യ നീതിയെ കുറിച്ചു ഊറ്റം കൊള്ളല്‍.

അപ്പു ആദ്യാക്ഷരി said...

വിത്സന്‍ചേട്ടാ.. എല്ലാം വായിച്ചു. സത്യം പുറത്തുവരും എന്ന് പ്രത്യാശിക്കാം.

G.MANU said...

ഈ കേസിലെ ഏറ്റവും പ്രസക്തമായ സംഗതി ദുരന്തം ഏറ്റുവാങ്ങിയ പെണ്‍കുട്ടിയ്ക്ക്‌ ജനാധിപത്യം നല്‍കിയ ആ പേരു തന്നെയാണു.. അഭയ...മരണത്തിനു മാത്രം അഭയം കൊടുക്കാന്‍ സാധിക്കുന്ന മടിക്കനം ഇല്ലാത്ത ഏതൊരു ഭാരതീയനും ചേരുന്ന പേരു..കേസ്‌ തെളിയില്ല. തെളിഞ്ഞാലും, മതവും മതനേതാക്കളും, കഴിവുകെട്ട ദൈവങ്ങളും കൂടി ആയിരം പുതിയ അഭയകളെ സൃഷ്ടിച്ച്‌ അതിണ്റ്റെ പ്രസക്തി മങ്ങിച്ചിരിക്കും

NITHYAN said...

മാറിമാറി യു.ഡി.എഫ്‌ - എല്‍.ഡി.എഫ്‌ പ്രഭുക്കളെ അനന്തപുരിയിലേക്ക്‌ നയിക്കുന്നത്‌ അഭയയെ പെറ്റുവളര്‍ത്തിയ കുടുംബത്തിന്റെ രണ്ടുവോട്ടോ അതോ കൊന്നുതിന്ന അച്ചന്‍മാരുടെ വാക്കോ? ഇനി കര്‍ത്താവിങ്കല്‍ ലയിച്ച അഭയക്ക്‌ വോട്ടുണ്ടോ?

കുഴൂരേ, ജാലിയന്‍വാലാബാഗിനെക്കാളും (നടേശസൂക്തം) ആളുകള്‍ വടിയായ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം കേസുതന്നെ തെളിയാന്‍ പോകുന്നില്ല. ചെകുത്താനും പള്ളിയും ചേര്‍ന്നുനടത്തുന്ന സംയുക്തസംരംഭങ്ങളെ പറ്റി അന്വേഷിച്ചാല്‍ മതേതരത്വമാണ്‌ തകര്‍ന്നുപോവുക. അപ്പോഴാണ്‌ അഭയ.

Sandeep V said...

വില്‍സണ്‍, ഈ ആര്‍ട്ടിക്കിള്‍ വായിക്കുന്നവന്റെ ഞെട്ടല്‍ പെട്ടെന്നൊന്നും മാറില്ല.

e-Yogi e-യോഗി said...

വില്‍സണ്‍ എഴുതിയതും, പിന്നെ കൂടെയുള്ള പിന്മൊഴികളും വായിച്ചപ്പോള്‍ തോന്നുന്നു, ജോമോന്‍ ഒരുപക്ഷെ, ഒരു black mailing തന്ദ്രം അയിരിക്കും കളിക്കുന്നതെന്ന്. തന്റെ കയ്യിലുണ്ട്‌ എന്നു വിശ്വസിപ്പിചിരിക്കുന്ന ആ തെളിവുകളും, അതിനെ സധൂകരിക്കാനായി, ഇടക്കിടക്ക്‌ ഒരോ ചെറിയ തീപൊരികളും...... ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചു എന്നു വിശ്വസിക്കുന്ന ആ ഉന്നതരെ blackmail ചെയ്യുന്ന തന്ത്രം. (ഒരുപക്ഷെ ഒരിക്കല്‍ ഇവര്‍ സ്വരക്ഷക്കായി ജോമോനെ ഒരു ശികണ്ടിയുടെ വേഷം കെട്ടിച്ചിട്ടുമുണ്ടാകാം) ഇപ്പോള്‍ ഈ പ്രശ്നം വീണ്ടും സജീവമാക്കിയതും, കോടതിയെകൊണ്ട്‌ ഈ പറഞ്ഞ രേകകള്‍ കണ്ടുകെട്ടിച്ചതും സമ്മര്‍ഥതന്ത്രത്തിലൂടെ കുറച്ചുകൂടി പണം തട്ടാനുള്ള ആ കളിയുടെ ഭാഗമായിരിക്കാം. കാലമെത്ര കഴിഞ്ഞാലും, എന്നെങ്കിലും സത്യം പുറത്തുവരണമെന്നാണ്‌ മനസക്ഷിയുള്ള എതോരു കേരളിയന്റെയും അഗ്രഹം, അത്‌ എന്നെങ്കിലും സാധിക്കുമായിരിക്കും.........?

പഥികന്‍ said...

അഭയമില്ലാത്ത ഒത്തിരി അഭയമാരുണ്ട്
ഇപ്പോഴും അരമനകളിലും,മറ്റ് ഒട്ടേറെയിടങ്ങളിലും.
ഇനി മറ്റൊരു ജഡത്തിനായി കാത്തിരിക്കേണ്ടി വരുമെന്നു മാത്രം

ചിലതിന്‍റെയെങ്കിലും അകം പൊരുളറിയാന്‍.

പക്ഷേ എന്തൊക്കെയാലും ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നമ്മുടെ
ജനാതിപത്യ ഭരണകൂടങ്ങളുടെ നിലപാടുകള്‍ തീര്ത്തും ചര്‍ച്ച ചെയ്യപെടേണ്ടതാണ്‍.
ഇത്തരം നീചരായ ഭരണകര്ത്താക്കള്‍ക്കെതിരായ
താങ്കളെ പോലെയുള്ളവരുടെ നിരന്തരമായ
പ്രതികരണങ്ങളും അനിവാര്യ മാണ്.
സത്യം ജയിക്കട്ടെ., നമുക്ക് കാത്തിരിക്കാം

Kuzhur Wilson said...

ദേവേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണു. അയാളാണു ഈ കേസ്‌ സജീവമായി നിലനിറുത്തുന്നത്‌. ഈ കേസിന്റെ ചെറു ചലനങ്ങള്‍ ആദ്യം അറിയുന്ന ആള്‍ തന്നെ. അതു തന്നെയാണു അപകടവും എന്നു ഞാന്‍ വിചാരിക്കുന്നു.

വക്കാരിമിഷ്ടന്‍ നല്ല പോയിന്റ്‌ തന്നെയാണു ചൂണ്ടിക്കാട്ടിയതു. തുടക്കത്തില്‍ അഭയയുടെ മാതാപിതാക്കളെ ഒരു സ്വകാര്യസ്വത്തുപോലെ ആക്കിയിരുന്നു അയാള്‍. പുള്ളിയായിരുന്നു ആ പാവങ്ങളുടെ എല്ലാം തീരുമാനിച്ചിരുന്നത്‌. തിരിച്ചറിവു ഉണ്ടായപ്പോള്‍ സിസ്റ്റര്‍ അഭയയുടെ പിതാവു തോമസ്‌ ജോമോനെതിരെ തിരിഞ്ഞു എന്നാണറിവു. ഞാന്‍ പറഞ്ഞല്ലോ അന്നു പരിമിതികള്‍ ഏറെയായിരുന്നു.ഞാനും ഈക്കാര്യത്തില്‍ കെടുകാര്യസ്ഥത കാണിച്ചിട്ടുണ്ടു (1000 ത്തില്‍ താഴെ വരുമാനം.. ഇല്ല.വ്യക്തിപരമായ കൂടുതല്‍ ഒന്നും എഴുതുന്നില്ല.ആരും കരയണ്ട.)

വേണുസാറിനു- ഞാനും ജോമോനും ഒരേ കള്ളനാണയത്തിന്റെ ഇരു വശങ്ങള്‍ തന്നെയെന്നു എവിടെ വേണമെങ്കിലും സമ്മതിക്കാം.

അഞ്ചല്‍ക്കാരനു-
മനസ്സാക്ഷിയോടു അല്‍പ്പമെങ്കിലും നീതിപുലര്‍ത്താന്‍ തന്നെയാണു ഈ പോസ്റ്റ്‌ ഇട്ടതു. ഇതു മറ്റൊരു മാധ്യമത്തില്‍ വരുത്താന്‍ ഒരു പ്രയാസവും ഇല്ല എന്നറിയുക. പിന്നെ പുസ്തകം.3 എണ്ണം ഇപ്പോള്‍ തന്നെ ഉണ്ടു. അതിന്റെ പ്രചാരണത്തിനു ഒന്നും ചെയ്തിട്ടില്ല എന്ന കുറ്റബോധം ഉണ്ടു.(കാശിനു വേണ്ടി ചില ലൈഗിംക ചവറുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌.അതു പിന്നീടു എഴുതാം)

നന്നായി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. ഈ ദിവസങ്ങളില്‍ ചില തെറിക്കാളുകള്‍ വന്നു. ഒരു മാനനഷ്ടക്കേസു നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.

കേസ്‌ മടക്കിക്കൂട്ടിയ സി.ബി.ഐ ഇതില്‍ എന്തെങ്കിലും ചെയ്യുമോ എന്നറിയില്ല.പുതിയ ആളുകള്‍ വന്നാല്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യണം.

കേസ്‌ നടത്തിപ്പിനുള്ള കാശ്‌ ആരു നല്‍കുന്നു(അയാള്‍ക്ക്‌ മറ്റു വരുമാനം ഉള്ളതായി അറിവില്ല.)തുടങ്ങിയ കാര്യങ്ങള്‍.

ബൂലോക കോടതിയില്‍ ജോമോന്‍ എത്തിയാല്‍ അയാള്‍ എത്തിയാല്‍ അയാള്‍ നല്ല രീതിയില്‍ തന്നെ വിചാരണ ചെയ്യപ്പെടും എന്നുണ്ടു. അതിനായും കാത്തിരിക്കുന്നു.

asdfasdf asfdasdf said...

കുഴൂരെ,താങ്കള്‍ അവസാനം പറഞ്ഞതിനോട് യോജിക്കാനാവില്ല.
‘ബൂലോക കോടതിയില്‍ ജോമോന്‍ എത്തിയാല്‍ അയാള്‍ എത്തിയാല്‍ അയാള്‍ നല്ല രീതിയില്‍ തന്നെ വിചാരണ ചെയ്യപ്പെടും എന്നുണ്ടു. അതിനായും കാത്തിരിക്കുന്നു‘ ഇതൊക്കെ നമുക്കിവിടെ ചര്‍ച്ചചെയ്യാനേ ആവൂ. ഒരു പോലീസുകാരനും ജഡ്ജിയും ഇതൊന്നും വായിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഈ മുരിങ്ങൂരില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടക്കുന്ന ഈ നിയമലംഘനങ്ങള്‍ പുറത്തു വന്നിട്ടെന്തുണ്ടാവാനാണ്? ഒരാളും തന്നെ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. അഭയകേസിലും മറിച്ചൊന്നുമാവില്ല.

കുറുമാന്‍ said...

അല്പം വൈകിപോയി വായിക്കാന്‍ വിത്സാ......ഒരു കാര്യം ആദ്യം തന്നെ പറയട്ടെ, നിന്റെ വീഷയങ്ങളിലുള്ള നിസംഗത, അതു മാറ്റണം, മാറ്റിയേ മതിയാവൂ. എങ്കിലെ നിന്റെ പത്രപ്രവര്‍ത്തകനു കര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കൂ.

സപ്ന : കന്യാസ്ത്രീയേയീങ്കിലും വെറുതെ വിട്ടുകൂടെ.......അതെന്തു ചോദ്യം? കന്യാസ്ത്രീക്കെന്താ കൊമ്പും തുമ്പിക്കൈയ്യും ഉണ്ടോ? സ്ത്രീകളെ എന്നായിരുന്നെങ്കില്‍ ഓകെ.

പഥികന്‍ - അഭയമില്ലാത്ത ഒത്തിരി അഭയമാരുണ്ട്......വാസ്തവം. നമിക്കുന്നു.

ഇതൊരു ചര്‍ച്ച ചെയ്യപെടേണ്ട വിഷയമാണ്. പക്ഷെ എല്ലാവരും മൌനം. പത്തു പതിനഞ്ചു കൊല്ലമായില്ലേ, ഇനിയെന്തിനു ചര്‍ച്ച എന്നാകും.

കുട്ടന്‍സ്‌ | S.i.j.i.t.h said...

സത്യം എന്നെങ്കിലും പുറത്തു വരണം....ഇതു മാത്രമല്ല സാന്‍ഡോസ് പറഞ്ഞപോലെ, ആര്‍.ഡി.ഓ സന്തോഷ്, ചേകന്നൂര്‍ മൌലവി തുടങ്ങീ എല്ലാ ദുരൂഹ മരണങ്ങളും..വരുമായിരിക്കാം..

കോട്ടയം ടൌണില്‍ ചില വൈകുന്നേരങ്ങളില്‍ പട്ടയടിച്ച് വെളിപാട് നടത്തുന്ന ചില കുടിയന്മാരുണ്ട് അവരുടെ ലഹരിപിടിച്ച വാക്കുകളിലൂടെ ചിലപ്പോള്‍ കേട്ടിട്ടുണ്ട് അഭയാക്കേസിന്റെ പിന്നാന്മ്പുറങ്ങളില്‍ എല്ലിങ്കഷ്ണങ്ങള്‍ ചികയുന്ന ചില പ്രമുഖ കുറുനരികളേ പറ്റി..അവയൊക്കെ പുറത്തു വരട്ടെ..
അത് സഭയായാലും,മെത്രാനായാലും,കൊച്ചു മുതലാളിമാരായാലും, പുത്തന്‍പുരയായാലും..ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം, കുടിച്ചേ മതിയാവൂ.

വിത്സണ്‍ജി, വെളിപ്പെടുത്തലുകള്‍ തുടരട്ടെ..

ഷാഫി said...

ഫോണ്ട് ഒന്നു മാറ്റമോ?
ഞാനെന്താ പറയുക...
എനിക്കുമുണ്ട് വിങ്ങുന്ന ഒരുള്ള്...

devasena said...

"ഇപ്പോഴും എന്റെ മോളെക്കുറിച്ചോര്ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതു അവളെ കെട്ടിച്ചുവിട്ടിരുന്നുവെങ്കില്‍ എന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ വീട്ടില്‍ പേരക്കുട്ടിളെയും കളിപ്പിച്ച് ഇരിക്കുന്നുണ്ടാകും. അവളും ഭര്ത്താവും ഒക്കെക്കൂടി നല്ല രസാവുമായിരുന്നു. ഇതാലോചിക്കുമ്പോള്‍ എങ്ങനെ കണ്ണീരു പൊട്ടാതിരിക്കും
--------
------


നിങ്ങള്‍ ഇനി ഇതിനു പിന്നാലെ പോയിട്ട് കാര്യമില്ല. ഇതൊക്കെ വലിയ ആള്ക്കാര്‍ ചെയ്തതാണ്‍ ഇനി അതൊന്നും തെളിയാന്‍ പോകുന്നില്ല എന്നു
---------
-----------

എന്റെ മകളെക്കുറിച്കു വന്ന ആ സിനിമ ഞാന്‍ കണ്ടിരുന്നു.അയല്ക്കാരോടൊപ്പമാണ്‍ പോയത്. അതിലു ആ കൊച്ചിനെ കാലില്‍ വലിച്ചെടുത്ത് കിണറ്റിലേക്കു ഇടുന്നതു കണ്ടപ്പോള്‍ എന്റെ നെഞ്ചു പറിഞ്ഞുപോയി"

ഇത്തരം വിഷയങ്ങളില്‍ എന്താണ്‍ എഴുതേണ്ടതു എന്നറിയില്ല. ഇതു പുതിയ ലക്കം വനിതയില്‍ വന്ന സിസ്റ്റര്‍ അഭയയുടെ അമ്മ ലീലാമ്മയുടെ വാക്കുകള്‍ ഉള്ളില്‍ത്തട്ടി. അതു ഇവിടെ പകര്‍ത്തുന്നു.

വിഷ്ണു പ്രസാദ് said...

വിത്സണ്‍,തുറന്നു പറച്ചിലിന് അഭിനന്ദനങ്ങള്‍ ...
ഒരു കൊടുങ്കാറ്റിനെ തുറന്നു വിട്ടു നീ സത്യത്തെ കാത്തിരിക്കുന്നു.നിനക്ക് കെല്‍പ്പുണ്ടാവട്ടെ എല്ലാം നേരിടാന്‍.

വിചാരം said...

നവാബ് രാജേന്ദ്രന്‍റേയും അഡ്വ: പൌരന്‍റേയും ശ്രേണിയിലേക്കുയര്‍ന്ന ഒരു മനുഷ്യ സ്നേഹിയായ വ്യവഹാരിയായാണ് ജോമോന്‍ പുത്തന്‍പുരക്കലിനെ കേരളം വീക്ഷിച്ചത് ഈ വരികള്‍ (മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.) കാപഠ്യത്തിന്‍റെ മറ്റൊരു ആള്‍‍രൂപം
ഒരുപക്ഷെ ഈ ജോമോന്‍ പുത്തന്‍ പുരക്കല്‍ തന്നെയായിരിക്കുമോ അഭയെ കൊന്നത് ? കൊന്നവനറിയാം ഒരു തെളിവും ഇവിടെ അവശേഷിപ്പിച്ചിട്ടില്ലാന്ന് അതുകൊണ്ടുതന്നെ ഇതൊരിക്കലും തെളിയാനും പോകുന്നില്ലാന്ന്. ഇദ്ദേഹമായിരിക്കുമോ ബീജം (ബീജം മറ്റാരുടേതെങ്കിലുമായിക്കൂടെ) അവിടെ നിക്ഷേപിച്ചത് (ബലാത്സംഘം നടന്നിട്ടില്ലാന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്) ആദ്യാന്വേഷണത്തില്‍ ബീജം കാണപ്പെടുകയും ഇതു പുറത്തറിഞ്ഞാല്‍ പള്ളിക്കും സമുദായത്തിനും ചീത്തപേരുണ്ടാവുമെന്ന് കരുതി ഉന്നതരുടെ ഇടപ്പെടലുകള്‍ കാരണം ബീജം കണ്ടെത്തിയ റിപ്പോര്‍ട്ട് തിരുത്തപ്പെടുകയും ചെയ്തിരിക്കണം എന്നാല്‍ ഈ തിരുത്തലും മറ്റും അറിയുന്ന കൊലയാളി തന്നെയല്ലേ ഈ കോലാഹലങ്ങളുടെ പിന്നില്‍, റിപ്പോര്‍ട്ട് തിരുത്തിയതിന്‍റെ പിന്നില്‍ ഉന്നത നേതൃത്വം സംശയത്തിന്‍റെ നിഴലിലാണ് അതാണിവിടെ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുന്നത് (ഈ ലേഖനം വായിച്ചതിന് ശേഷമുള്ള എന്‍റെ സംശയങ്ങള്‍ മാത്രം)
കാലം എത്രവേണമെങ്കിലും കഴിയട്ടെ ഇത് തെളിയും എന്നെനിക്കുറപ്പാണ്

N.J Joju said...

വില്‍‌സണ്‍ പറയുന്നത് സത്യമാണെങ്കില്‍ ഇ-യോഗി പറയുന്നതിനാണ് സാധ്യത - ബ്ലാക്ക് മെയിലിങ്.

Anonymous said...

പ്രിയ കുഴൂര്‍
sharp observation. when i was a reporter in delhi regularly he visited our office in ins bulding, rafi marg. first i admire him. second i suspect him, third i hate him. reason same. double standard. പച്ച മലയാളത്തില്‍ കപടന്‍

best wishes

വിനയന്‍ said...

Dear Mr.Will
സിസ്റ്ററ് അഭയ കേസില്‍ ഇനിയും കണ്ടിട്ടും കാണാതെ കിടക്കുന്ന ചരടുകള്‍ ഇനിയുമുണ്ട്.കാറ്റിനൊത്ത് പള്ളിമേടകളില്‍ ഇരുന്ന് ചരടു വലിക്കുന്നവര്‍.ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മാത്രമല്ല ഒരു പാട് പേര്‍.എല്ലാ തരം ക്രമുകളിലും കേസിനെ വഴിതിരിച്ച് വിടാന്‍ ഒരു കഥാപാത്രം ഉണ്ടാവും.ഇതില്‍ കുറ്റാകരമായ മൌനം പാലിക്കുന്ന മത നേത്യത്വത്തെ ഞാന്‍ ഒന്നാം പ്രതിയായി പ്രതിഷ്ഠിക്കുന്നു.

ഏതോ ഒരു കമന്റില്‍ വായിച്ചു സി.ബി.ഐ യെ പോലും സ്വാധീനിക്കുന്ന (എന്നത് അല്‍ഭുതമായി) പറഞ്ഞിരിക്കുന്നു. കോടതിയെ പോലും സ്വാധീനിക്കുന്നു എന്നിട്ടാണോ സി.ബി.ഐ.(ഒരു പാട് പ്രാബ്ദക്കാരാണ് സര്‍ക്കാറുദ്യോഗസ്ഥര്‍).

വാല്‍ മുറി : ജോമോന്‍ പുത്തന്‍ പുരയ്ക്കലഇനെ കുറിച്ച് ഒരു പുസ്തകമെഴുതൂ...ഇനി വരുന്ന പുത്തന്‍ പുരക്കാരെ തിരിച്ചറിയാന്‍ അതുപകരിക്കും.

. said...

വാര്‍ത്ത
സിബിഐക്ക് കോടതിയുടെ വിമര്‍ശനം
എറണാകുളം(ഏജന്‍സി), തിങ്കള്‍, 7 മെയ് 2007

ശരിയായ രീതിയിലല്ല സിസ്റ്റര്‍ അഭയ കേസ് സി ബി ഐ അന്വേഷിച്ചതെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സി ബി ഐക്കെതിരെ നിശിതമായ വിമര്‍ശനമാണ് കോടതി നടത്തിയത്.

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച തിരുവനന്തപുരം കെമിക്കല്‍ ലാബിലെ വര്‍ക്ക്‌ ഷീറ്റില്‍ തിരുത്തല്‍വരുത്തിയെന്ന്‌ കാണിച്ച്‌ കോടതിക്ക്‌ ലഭിച്ച ഊമക്കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ശരിയായ അന്വേഷണം നടത്താതിരുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്.

സി ബി ഐ കണ്ടെത്തിയത് കത്ത് വ്യാജമാണെന്ന് മാത്രമാണ്. കോടതി ആവശ്യപ്പെട്ട് അഞ്ച് മാസം കഴിഞ്ഞ് സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഊമക്കത്തിന്‍റെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോടതിയെ പരിഹസിക്കുന്ന രീതിയിലാണ് സി ബി ഐ അന്വേഷണം നടത്തിയതെന്ന് കോടതി വിമര്‍ശനം നടത്തി.

. said...

തിരുവനന്തപുരം : സിസ്റ്റര് അഭയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോറ്ട്ട് അടങ്ങിയ റെജിസ്റ്റര്‍ കാണാനില്ലെന്ന് മൊഴി.
ഇനി സിസ്റ്റര്‍ അഭയ ജനിച്ചിട്ടുണ്ടാകില്ലെ ? എല്ലാം നമുക്കു തോന്നിയതാകുമോ ?

വേണു venu said...

കുറച്ചു മുന്നേ സൂര്യാ വാര്‍ത്തയില്‍ കണ്ടു വിത്സാ...

evuraan said...

രേഖ മിടുക്കിയാണു്. മുങ്ങേണ്ടപ്പോള്‍ മുങ്ങാനും, പൊങ്ങേണ്ടപ്പോള്‍ പൊങ്ങാനും രേഖക്കറിയാം.

ഇതെല്ലാം പൊതിഞ്് കൂട്ടി തുണിസഞ്ചിയില്‍ കെട്ടി ആള്‍ക്കാരെ കാ്ണിക്കാതെ മാറ്റി വെച്ചിട്ടെന്താ?

നമ്മുടെ കോടതികളിലെ രേഖകള്‍ ആരെങ്കിലും ഒന്നു് സ്കാന്‍ ചെയ്ത് ഒരു ബ്ലോഗാക്കിയിരുന്നെങ്കില്‍ ഈ മുങ്ങലും പൊങ്ങലും ഒന്നും ബാധകമല്ലായിരുന്നേനെ.

അതിവേഗം ബഹുദൂരം ഫ്രീഡം ഓഫ് ഇന്‍‌ഫര്‍മേഷന്‍ ബില്ലോ മറ്റോ കഴിഞ്ഞ സര്‍ക്കാര്‍ പാസ്സാക്കിയതല്ലേ? എന്നിട്ടൂം സത്യാവസ്ഥ അറിയണമെങ്കില്‍ തെഹല്‍ക്കയെ പോലെ ക്യാമറയും പൂഴ്ത്തി സംസാരിക്കാനിറങ്ങണം.

രാഷ്ട്ര സുരക്ഷയെ ബാധിക്കാത്ത കേസുകളെങ്കില്‍, ഈ മുങ്ങുന്നതിനു മുമ്പേ രേഖകളെല്ലാം ദാ, ഇതു (The Smoking Gun) പോലൊരു സൈറ്റിലോട്ട് കയറ്റിയിട്ടിരുന്നെങ്കില്‍...

ഹരിശങ്കരനശോകൻ said...

സത്യം പുറത്തു വരും സൂര്യനെ പൊലെ ......

Leaves of Mind said...

പള്ളിയും പട്ടക്കാരനും ഉള്‍പ്പെടുന്ന ആദ്യത്തേക്കേസ്സൊന്നുമല്ല അഭയക്കേസ്സ്. മൈനത്തരുവി മുതല്‍ രവിയച്ചന്‍ വരെ എത്രയോ എണ്ണം. തെളിഞതുണ്ട് തെളിയാത്തതുണ്ട്. എന്തായാലും ടി കക്ഷിക്കാര്‍ പ്രതികളാകുന്ന കേസുവന്നാല്‍ പോലീസും, CBI ഉം മാത്രമല്ല മന്ത്രിസഭ വരെ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനൊക്കെ വിളക്ക് പിടിച്ച് കൊടുത്തിട്ടുള്ളത് പത്രക്കാരും. എന്നിട്ട് വിത്സണ്‍ജീ ചെയ്യുന്ന പോലെ ഒരു കുമ്പസാരക്കുറിപ്പിറക്കിയിട്ട് കാര്യമില്ല. ജോമോനെപ്പറ്റി പണ്ടും പത്രക്കാര്‍ ഇതൊക്കെ പറഞു നടന്നിട്ടുണ്ട്. ഇതില്‍ പുതുമയൊന്നുമില്ല. കുറ്റകൃത്യം നടന്നു. പ്രതിയെ അറസ്റ്റ് ചെയ്യണം. ശിക്ഷിക്കണം. അതിനു ജോമോന്‍ ഉണ്ടാക്കിയതില്‍ കൂടുതല്‍ തടസ്സങള്‍ മറ്റു പലരും ഉണ്ടാക്കിയിരിക്കണം. അതൊക്കെ ഒന്ന് പുറത്ത് പറഞുകൂടെ? അതിനു കഴിവില്ലെങ്കില്‍ മറ്റ് സാധാരണ ജേര്‍ണ്ണലിസ്റ്റുകളെപ്പോലെ ഒന്നും കണ്ടില്ലാ കേട്ടില്ലാന്ന് കരുതി ഇരിക്കുന്നതല്ലെ ചിതം?

Kuzhur Wilson said...

"എന്നിട്ട് വിത്സണ്‍ജീ ചെയ്യുന്ന പോലെ ഒരു കുമ്പസാരക്കുറിപ്പിറക്കിയിട്ട് കാര്യമില്ല. ജോമോനെപ്പറ്റി പണ്ടും പത്രക്കാര്‍ ഇതൊക്കെ പറഞു നടന്നിട്ടുണ്ട്. ഇതില്‍ പുതുമയൊന്നുമില്ല. കുറ്റകൃത്യം നടന്നു. പ്രതിയെ അറസ്റ്റ് ചെയ്യണം. ശിക്ഷിക്കണം. അതിനു ജോമോന്‍ ഉണ്ടാക്കിയതില്‍ കൂടുതല്‍ തടസ്സങള്‍ മറ്റു പലരും ഉണ്ടാക്കിയിരിക്കണം. അതൊക്കെ ഒന്ന് പുറത്ത് പറഞുകൂടെ? അതിനു കഴിവില്ലെങ്കില്‍ മറ്റ് സാധാരണ ജേര്‍ണ്ണലിസ്റ്റുകളെപ്പോലെ ഒന്നും കണ്ടില്ലാ കേട്ടില്ലാന്ന് കരുതി "

എനിക്കറിയാവുന്നതു എഴുതി എന്നു മാത്രം ഭായ്.അണ്ണാറക്കണ്ണനും .... എന്നു മാത്രം.യാതൊരു അവകാശ വാദങ്ങളുമില്ല.

അശോക് കർത്താ said...

ശ്രീ വിത്സ്ണ്‍, ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു താങ്കളുടെ ‘അഭയ” പോസ്റ്റ് കാണുന്നതു. ഏറെ പ്രതീക്ഷിച്ചാണു എത്തിയതെങ്കിലും നിരാശ്ശ തോന്നി. ജോമോനോടുള്ള ഒരു തരം അസൂയയോ പകയോ ആണു അതില്‍ തെളിഞു നില്‍ക്കുന്നത്. അഭയക്കേസും ജോമോനെന്ന വ്യവഹാരിയും താങ്കള്‍ക്ക് പരിചയമായ സ്ഥിതിക്ക് ജോമോനുപിന്നിലെ യഥാര്‍ത്ഥ ആള്‍ രൂപത്തെയും അറിയാനിടയുണ്ട്. അതു കൂടി വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. കാരണം സഭയുള്‍പ്പെട്ട ഒരു കേസ്സ് ശക്തമായ ഏതോ ഒന്നിന്റെ പിന്‍ബലമില്ലാതെ ഒരു വ്യക്തിക്ക് മുന്നോട്ട് കൊണ്ട്പോകാന്‍ കഴിയില്ല. ജോമോന്‍ വെറും ഉപകരണമല്ലേ? നിങള്‍ പത്രക്കാര്‍ക്ക് എല്ലാ സത്യവും അറിയാം. പക്ഷെ പറയില്ല. അതു എന്തു കൊണ്ടാണെന്ന് ആലോചിച്ചാല്‍ ഈ താപം യാഥാര്‍ത്യബോധത്തിനു നിരക്കാത്തതാണെന്ന് കാണാം. ബ്ലോഗില്‍ കമന്റിടാനുള്ള വഴി കാണാത്തതിനാലാണു ഇതു സ്ക്രാപ്പിലിടുന്നത്. തെറ്റായെങ്കില്‍ ക്ഷമിക്കുക. കാട് കാണുമ്പോള്‍ മരം കാണാതെ പോയാലോ?

അശോക് കർത്താ said...
This comment has been removed by the author.
Anonymous said...

when i read this what i feel, it is, public like me cann't trust anyboby. everybody have there own target, they are serching deffrent way to acheive their target, even you also .
you, jomon, cbi, court...all are the defrent participent of this game. wait and see who will win..
you people,media persons, made this as a trilling story. instead of having sad public is enjoying it
thaks for your contribution as well
mohd kunhi mattul

Anonymous said...

she know it well and the god. a wind will come and the shadows will go.then it will rise like a sun

കേരളീയം said...

വിത്സാ...
ഈ കേസ് തെളിയരുത് എന്നു കോട്ടയം പട്ടണത്തിലെ കൂബേര കുമാരന്മാര്‍ക്കു (ഇന്നവര്‍ കുബെര മധ്യവയസ്കര്‍ ആയി)മാത്രമല്ല, പയസ് ടെന്‍‌ത് കോണ്‍‌വെന്റ് നടത്തുന്ന സഭാതികാരികള്‍ക്കും നിര്‍ബന്ധമുള്ള കാര്യം ആണല്ലോ...രായ്ക്കുരാമാനം ഇറ്റലിക്കു മാറ്റപ്പെട്ട, (ഇന്നു എവിടെ ആണെന്നറിയില്ല)അന്നത്തെ നടത്തിപ്പുകാരി സിസ്റ്റെറ് ഇതുവരേയും ഒരു അന്വേഷണ സംഘവും ചോദ്യം ചെയ്തിട്ടില്ല എന്നു ജോമോനു അറിയില്ലായിരിക്കാം..

അതു വരെ പയസ് ടെന്‍‌തില്‍ നടന്ന ചില രാത്രി സഞ്ചാരങ്ങള്‍ അറിയാവുന്നവര്‍ ഇപ്പോഴും കോട്ടയം തിരുനക്കര സ്റ്റാന്‍‌റ്റില്‍ ഉണ്ടാവും...
സത്യം എന്നും മൂടി ഇരിക്കട്ടെ.. ചിലരെങ്കിലും ചിരിക്കട്ടെ...ഒരു സഭ തന്നെ സന്തോഷിക്കട്ടെ....
ഇതൊരു വികടവിചാരം

പൂച്ച സന്ന്യാസി said...

ഹലോ വിത്സന്‍, വളരെ താമസിച്ചാണ് ഈ ബ്ലോഗ് വായിക്കാനിടയായത്. എല്ലാ കമന്റുകളും വായിച്ചു. ഭൂരിപക്ഷവും താങ്കളെ പിന്തുണച്ച് എഴുതിയപ്പോള്‍ ചെറിയ ഒരു പക്ഷം വിമര്‍ശിച്ചു പറയുകയുണ്ടായി. എന്നാല്‍ എന്റെ ചെറുപ്പം മുതല്‍ ഈ പത്ര വാര്‍ത്തകള്‍ വളരെ സൂക്ഷ്മതയോടെ വായിക്കുകയും, ചിന്തിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഒരു കത്തോലിക്കാ കുടുംബത്തില്‍ പിറന്ന് പള്ളിയും പട്ടക്കാരുമായി ഒത്റ്റിരി അടുത്തിടപെട്ട്, മൂന്നു വര്‍ഷം സെമിനരിയില്‍ പഠിച്ച് ഈ എനിക്ക് ഇന്നും പട്ടക്കാറോടും കന്യാസ്ത്രീകളോടും വള്രെ സ്നേഹവും അടുപ്പവുമുണ്ട്. എന്നാല്‍ അഭയയുടെ ദുരൂഹ മരണത്തില്‍ സഭാ അധികാരികള്‍ക്ക് ഒരു വലിയ പങ്ക് ഉണ്ട് എന്ന് ഞാനും ഉറച്ചു വിശ്വസിക്കുന്നു. ഇത് ഇത്രയും വര്‍ഷമായിട്ടും തെളിയാതെ കിടക്കുന്നത് , ഒരു വലിയ ശക്തി , സമൂഹമായിട്ടും , സ്ഥാനമായിട്ടും , പണമായിട്ടും ഇതിന്റെ പിറകില്‍ ഉള്ളതുകൊണ്ടാണ്. ജോമോന്റെ പങ്കും , ഇത് വായിച്ചപ്പോള്‍ , എവിടെയോ ഒരു കല്ലു കടിക്കുന്നതുപോലെ തോന്നുന്നു. ഏതായാലും ആരും, പത്രക്കാരായാലും ഒന്നും തെളിച്ചു പറയുന്നില്ല്. സത്യം പലര്‍ക്കും , കോട്ടയത്തുള്ളവര്‍ക്കും,സഭാധികാരികള്‍ക്കും, രാഷ്ട്രീയ നേതാക്കന്മാര്‍ക്കും, ജോമോനും അറിയാവുന്നതാണ്. പക്ഷേ എല്ലാവരും കൂടി ഒത്തുകൊണ്ടുള്ള ഒരു കളിയാണോ എന്നും തോന്നിപോകുന്നു. ഏതായാലും ഇത്രയും കാര്യങ്ങള്‍ ബൂലോഗത്തില്‍ കൂടി പുറത്തുകൊണ്ടുവന്ന താങ്കള്‍ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും , ആശംസകളും...ബാകീ കൂടി വരട്ടെ...

ജോസ്‌മോന്‍ വാഴയില്‍ said...

പള്ളി എന്റെ വീടായും..., പള്ളിയിലുള്ളവര്‍ എന്റെ ആരൊക്കെയോ ആയും കണ്ട് ജീവിച്ചവനാണ് ഞാന്‍. കൂടാതെ എന്റെ മൂത്ത ചേച്ചി ഒരു സിസ്റ്ററും കൂടിയാണ്. എന്നാല്‍ പോലും... സഭയുടെ ഇങ്ങനെയുള്ള മുന്നോട്ട് പോകലിനെ... (ഇത് പിന്നോട്ടാണ്) ഞാന്‍ പേടിയോടെ കാണുന്നു. മുന്നോട്ട് നടക്ക്.. മുന്നോട്ട് നടക്ക് .. എന്ന് മക്കളോട് പറഞ്ഞ് പുറകോട്ട് നടക്കുന്ന ഞണ്ടിന്റെ സ്വഭാവമാണ് ഇന്ന് സഭയുടെ. ഒരു സമൂഹത്തെ മുഴുവന്‍ അടക്കിവാഴുന്നതിനിടയില്‍..., ഒരു അഭയ മൂലം തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്ക് കോട്ടം വരെരുത് എന്നാഗ്രഹിക്കുന്ന സഭാധികാരികളാണ് ഇന്ന് പലരും. (ഞാന്‍ ഇവിടെ മുംബയില്‍, വിക്രോളി ഇടവകയില്‍..., സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പള്ളി കമ്മറ്റി അംഗമാണ്...! വികാരിയച്ചന്മാരുടെ തന്നിഷ്‌ടപ്രവര്‍ത്തനങ്ങളെ നേരിട്ട് പ്രതികരിച്ച്..., പള്ളി കമ്മറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുമുണ്ട്... - കഴിഞ്ഞ വര്‍ഷം)

വിത്സണ്‍ചേട്ടന്റെ വിവരണങ്ങള്‍ക്കിടയില്‍ എനിക്കെന്റെ ചേച്ചിയെപോലെ മറ്റൊരു ചേച്ചി-സിസ്റ്ററെ മുന്നില്‍ കാണാമായിരുന്നു. അഭയ കേസ് എന്റെ കണ്ണുകളെ പലപ്പോഴും ഈറനണിയിച്ചിട്ടുണ്ട്.

വിത്സണ്‍ ചേട്ടാ...., എനിക്ക് തോന്നിയിട്ടുണ്ട്.., ഇവിടെ ജനിക്കുന്നവര്‍ വാ മൂടി കെട്ടിയവരാണ്..! അല്ലെങ്കില്‍ ഒളിച്ചിരുന്ന് വിളിച്ചുപറയുന്നവര്‍. അല്ലെങ്കില്‍, എല്ലാം തെളിയിക്കപ്പെടണം പക്ഷെ ഞാനൊന്നും ചെയ്യില്ല.. എന്ന് പറയുന്നുവര്‍. ഇനിയുമുണ്ട് ചിലര്‍.., എല്ലാത്തിലും തെറ്റുകള്‍ കണ്ടുപിടിക്കുന്നവര്‍..! ഇവിടെയാണ് വിത്സണ്‍ ചേട്ടന്‍ വ്യത്യസ്തനാവുന്നത്...!

വരും ആ ദിവസം - “അരമന“ രഹസ്യം അങ്ങാടിപ്പാട്ടാവുന്ന ദിവസം...! അത് ദൂരെയാവതിരിക്കട്ടെ..!!!

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

വിമര്‍ശനമല്ല.... വിത്സണിന്റെ രചന (ഇതിനെ ഞാന്‍ മനപൂര്‍വ്വം അങ്ങിനെ വിളിക്കുന്നു) വായിച്ചപ്പോള്‍ തോന്നിയത്....

അഭയയുടെ വീട്ടുകാരെ സന്ദര്‍ശിക്കുവാന്‍ വിത്സണിന്, അതും ഒരു പത്രപ്രവര്‍ത്തകന്, മറ്റൊരാളുടെ സഹായം ആവശ്യമാണോ? അയാള്‍ തടഞ്ഞാല്‍ തന്നെ പിന്നെ പോകുവാന്‍ സാധിക്കുകയില്ലേ? വിത്സണ്‍ കുറിച്ചതു പോലെ പരിചയക്കുറവ് ഒരു കാരണമാണോ? എന്ത് കൊണ്ട് തന്റെ പ്രിയ/സഹപ്രവര്‍ത്തകരുടെ സഹായം തേടിയില്ലാ?

വായിച്ചിട്ട് എന്തോ ഒരു പൊരുത്ത കേട്... ചിലപ്പോള്‍ ചില പത്രപ്രവര്‍ത്തകരുമായി അടുത്തിടപഴകുവാന്‍ കഴിഞ്ഞതു കൊണ്ടാകാം മനസ്സില്‍ ഈ സംശയം ജനിച്ചത്...

riyaz ahamed said...

പ്രിയ കുഴൂര്,

ഏതു ആക്ഷന്‍ കുണ്‍സിലിനും പിടിച്ച് കുലുക്കാവുന്ന, ഒഴിഞ്ഞു മാറാനാവാത്ത ഇന്‍വോള്‍വ്‌മെന്റാണു സഭക്ക് അഭയ സംഭവത്തില്‍ ഉള്ളത്- അത് പീഢനമായാലും കൊലപാതകമായാലും, പ്രതി ആരായാലും. അതു കൊണ്ട്, പ്രതികരിക്കുന്നവനെ കൈയിലെടുക്കാന്‍ ആദ്യം ശ്രമിക്കുന്നത് ഈ സഭാനേത്ര്ത്വം തന്നെയാവുമല്ലോ. വിരട്ടു തന്ത്രങ്ങള്‍ പയട്ടുന്ന ജോമോനും പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്ന സഭയും 'റ്റോം ആന്റ് ജെറി' കളിക്കുന്നതിനിടയില്‍ ഒരു കൊലപാതകിയുണ്ടെങ്കില്‍ അയാള്‍ക്ക്/ അവര്‍ക്ക് ഒന്നും ചെയ്യാതെ രക്ഷപ്പെടാനും കഴിയുന്നു!

നാളിതു വരെ നടന്നു വന്ന ക്രമക്കേടുകള്‍ പുറത്താകുമെന്ന ഭീതിയില്‍ സഭ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ കേസന്വേഷണം വേറെ ദിശയിലേക്ക് മാറണം. അന്വേഷണത്തില്‍ വന്ന ഇടപെടലുകള്‍ ആരുടേതെന്നറിഞ്ഞാല്‍ ഇത് വ്യക്തമാകും . അതിനു വര്‍ഗീസ് പി തോമസ് പോലും മതി.

Kuzhur Wilson said...

ആരെ വിശ്വസിക്കും. വര്‍ഗ്ഗീസ് പി തോമസും കള്ളനാണയമെന്നു പുതിയ വെളിപ്പെടുത്തല്‍. അഭയ കേസ് അന്വേഷണം അട്ടിമറിച്ചതു അദ്ദേഹമാണെന്നു പറഞ്ഞിരിക്കുന്നതു സി.ബി.ഐയുടെ മുന്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ്‍. വായിക്കുമല്ലോ ?

payyans said...

Dear Wilson, Honestly i started reading it only out of curiosity! I thought this is only a touching piece on sister abhaya and the case. But the last part would be a shock to most readers. Knowing you and what I have seen, I am not surprised at all. and i have heard this guy creating problems in trivandrum press club when he tried to wind up and ongoing press conference so that he can begin his!!!
good work wilson, as somebody has pointed out try and write what you have gathered at least.
pradeep pillai

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

വില്ലീ,

നിന്റെ തിരക്കുകള്‍ നിന്നെ മാറ്റി നിറുത്തുണ്ടെന്നു്‌ എനിക്കറിയാം.

പക്ഷെ ഞാന്‍ കാത്തിരിക്കുകയാണ്‍്‌,

ഒരു paradigmatic climax of a typical double role play യ്ക്കു്‌.

ഒന്നു കൂടി വ്യക്തമാക്കിയാല്‍

ജോമോന്‍ താരമാകുന്ന ദിവസത്തിനു വേണ്ടി,

വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കില്‍ക്കൂടി!!!!

Unknown said...

വിത്സണ്‍ ചേട്ടാ,
ഇത് എഴുതിയത് എന്തായാലും നന്നായി. പോസ്റ്റും പല അഭിപ്രായങ്ങളായി ചിതറിക്കിടക്കുന്ന കമന്റുകളും വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സില്‍ വരുന്നത് വിത്സണ്‍ ചേട്ടന്‍ പറഞ്ഞത് പോലെ പുത്തന്‍പുരയ്ക്കലിന്റെ സജീവമായ/ദുരൂഹമായ ഇടപെടലുകളും ദേവേട്ടന്‍ പറഞ്ഞ പോയിന്റുകളും ഇ-യോഗി പറഞ്ഞ അഭിപ്രായവുമാണ്.

ഒരു വ്യക്തി വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല അഭയക്കേസില്‍ ഉള്ളത് എന്നിരിക്കെ ജോമോന്‍ എന്നത് ഒരു വ്യക്തിയല്ല ലോബിയാണ് എന്ന് വ്യക്തം. അടഞ്ഞ കേസ് ഇത്രയും കാലത്തിന് ശേഷം തനിക്ക് മുന്നേ അറിയാവുന്ന ഒരു വസ്തുതയുടെ തെളിവില്‍ ഇപ്പോള്‍ ജോമോന്‍ കുത്തിപ്പൊന്തിയ്ക്കുന്നത് എന്ത്/ആരോട് തെളിയിക്കാനാവും? താന്‍/തന്നെ സംരക്ഷിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് അല്ലെങ്കില്‍ ബ്ലാക്ക്മെയിലിങ് എന്നൊരു സാധ്യത തള്ളിക്കളയാന്‍ കഴിയുമോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതുചിലപ്പൊള്‍ കാലത്തിന്‍റെ ഗതിതന്നെ മാറ്റിമറിച്ചേക്കാം
ഈ വൈകിയവേളയില്‍ ആണേലും ഈക്കേസിന് ഒരു ശക്തിയുണ്ടാകട്ടെ..
ആ നീചന്‍മാരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരുകതന്നെ ചെയ്യണം.

B.S BIMInith.. said...

പ്രിയ കുഴൂരാന്‍...അവസാനത്തെ രണ്ട്‌ പോസ്‌റ്റും വായിക്കാന്‍ പറ്റുന്നില്ല... എന്തു ചെയ്യും... നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ്‌....

എസ്. ജിതേഷ്ജി/S. Jitheshji said...

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒരു സാഡിസ്ടും പബ്ളിസിറ്റി മാനിയാക്കുമാണ്‍ എന്ന് പല പത്രപ്രവര്‍ത്തകരും പറയുന്നു. വില്‍സന്‍ടെ സാക്ഷിമൊഴിയിലൂടെ സംഗതി പൂര്‍ണ്ണം...!!!

Kuzhur Wilson said...

ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെക്കുറിച്ച് മലയാളത്തില്‍ പുസ്തകം വരുന്നു.

ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം എന്ന പേരില്‍
ജീമോന്‍ ജേക്കബ്ബാണു പെന്‍ ബുക്സിനു വേണ്ടി
പുസ്തകം തയ്യാറാക്കുന്നതു

ജനശക്തി ന്യൂസ്‌ said...

അഭയയുടെ കൊലപാതകത്തെക്കുറിച്ച്‌ വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു തുമ്പുകിട്ടിയിട്ടില്ല. ഇന്നും ദിനം പ്രതി പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. പല വെളിപ്പെടുത്തലുകളും യഥാര്‍ത്ഥ അന്വേഷണത്തെ വഴിതെറ്റിക്കണമെന്ന് ഉദ്ദേശത്തോടെയാണെന്ന് തിര്‍ച്ചയായും സംശയിക്കേണ്ടതായിട്ടുണ്ട്‌. അഭയയുടെ കൊലയാലികള്‍ പിടിക്കപ്പെടുമെന്ന പ്രത്യാശ വെച്ചുപുലര്‍ത്തുന്നവരും പിടിക്കപ്പെടണമെമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരുമായി അനേകായിരങ്ങള്‍ കേരളത്തിലുണ്ട്‌. എന്നാല്‍ ഒരിക്കലും സത്യം പുറത്ത്‌ വരര്‍ഉതെന്ന് ആഗ്രഹിക്കുന്ന പ്രബലരായ അദൃശ്യശക്തികളും രംഗത്തുണ്ട്‌.
ഒരു പള്ളിക്കാരനും പട്ടക്കാരനും അഭയക്കേസ്സിന്റെ പിന്നിലെ അദൃശ്യസക്തികളെ പുറത്തുകൊണ്ടുവരാന്‍ ഒരു കുഞ്ഞു ഇടയലെഖനം ഇറക്കാനൊ അതൊന്ന് പള്ളികളി വായിക്കാണൊ ഇന്നു വരെ തയ്യാറായിട്ടില്ല.
സ്വശ്രയപ്രശ്നം വന്നപ്പോള്‍ കോഴവാങ്ങുന്നത്‌ നില്‍ക്കുമെന്നായപ്പോള്‍ തോന്നിയപോലെ ഫീസ്‌ വാങ്ങിക്കാന്‍ പറ്റില്ലായെന്ന് വന്നപ്പോള്‍ പാവം കുഞ്ഞാടുകളുടെ കയ്യില്‍ കാശില്ലാത്ത മക്കള്‍ക്ക്‌ പഠിക്കാന്‍ സൗജന്യനിരക്കില്‍ പ്രവേശാനം കൊടുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പുരോഹിതന്മാരും സഭയും സടകുടെഞ്ഞ്‌ എഴുന്നെറ്റിയിരിക്കുന്നു. വിശ്വാസികള്‍ക്കുനേരെയുള്ള കടന്നുകയറ്റം, ന്യുനപക്ഷ ധ്വംസനം.രണ്ടാം വിമോചന സമരപ്രഖ്യാപനം,കുഞ്ഞാടുകളെ ഞങ്ങള്‍ക്ക്‌ അമിതഫീസ്സുവാങ്ങിക്കന്‍ ,ജനങ്ങളെ കൊള്ളയടിക്കാന്‍,ഞങ്ങള്‍ക്ക്‌ ലാഭം കൊയ്യാന്‍ നിങ്ങള്‍ തെരുവിലിറങ്ങു.ഇത്‌ കേള്‍ക്കേണ്ടതാമസം. പിന്നെ കുഞ്ഞാടുകള്‍ക്ക്‌ ഇരിക്കപ്പൊറുതില്ലാതാകുന്നു

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

അഭയയുടെ കൊലപാതകം ഒളിപ്പിക്കാന്‍ കോട്ടയത്തെ ചില ശക്തികള്‍ ശ്രമിച്ചിട്ടിണ്ട്. അതിലും വലിയ ശക്തി ഒരുനാള്‍ സത്യം പുറത്തു കൊണ്ടുവരും.

കനല്‍ said...

അരങ്ങിനുള്ളിലെ നാടകം സംവിധായകന്‍ പറഞ്ഞതുപോലെ ആരൊക്കെയോ വേഗം ആടി തീര്‍ക്കുന്നു. തിരശ്ശീലയുടെ കെട്ടഴിഞ്ഞു തുടങ്ങി. ഇനി കാണികളില്‍ നാലുപേര്‍ ബഹളം വച്ചിട്ടെന്ത് കാര്യം? സത്യം പറയാനറിയാവുന്നവര്‍ക്ക് ഉച്ചഭാഷിണി കിട്ടിയില്ലെന്ന്. എന്നാല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാല്‍ .....

Thottupuram said...

Willson You have done somethign very good

The Whole Catholic Community is with you....

Unknown said...

It is too late to read the Blog. recently it is reported that PM Narasimha Rao's office interfered in the case. Then the matter is very clear. Who was the Cabinet Minister in the Ministry from Kerala? Or who are the Christian leaders in KPCC? They know the culprit. JoeMon also know the matter. He blackmails the murderer. When he didn't get what he needed, again he become active. Then he diverts.
If I have the authority I will prove this case within weeks. Narasimha Rao dead, but his office staffs are still living. Ex-Minister and leaders are still living. One in Delhi as Cabinet Minister.

മുക്കുവന്‍ said...

both govt ruled kerala many time after this incident. no one could find any end for it. ie both parties are doing the same. one party keep on shouting for its advertisement thats all the different.

I have seen many Nuns/Priest were in love with outsiders and sometime they get married to. they are all human beings. they do make mistakes. there could be a possibility that some one inside or outside might have killed her to cover up some other issues. Its govt/Police responsibility to find the culprit. if they cant find in 15+ years I would say those idiots should not open their mouth! its shame on you to say that you cant find the culprit in kerala even after ruling kerala 10+ years?

so its not becuase priest covering, it is because the govt covering it. poor parents!

chithrakaran ചിത്രകാരന്‍ said...

അഭയയുടെ കഥക്ക് നമ്മുടെ സമൂഹത്തില്‍ നല്ല വിലയുണ്ടെന്ന് കുഴൂര്‍ വിത്സന്‍ തന്റെ പോസ്റ്റിലൂടെ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഇത്രക്ക് വിലയുള്ള ജീവിത കഥ തന്നിലൂടെ പറഞ്ഞഴിയുന്നത് കാണാന്‍ കുഴൂര്‍ വിത്സനെപ്പോലെ ... അതുപോലെ ആഗ്രഹിക്കുന്ന മറ്റു ജേണലിസ്റ്റുകളെപ്പോലെ... ജോമോന്‍ എന്ന സമര്‍ത്ഥനായ (ശല്യക്കാരന്‍?) വ്യവഹാരിക്കും ആഗ്രഹിക്കാവുന്നതാണ്. അയാളുടെ ആഗ്രഹമോ, അതിനുവേണ്ടിയുള്ള കരുനീക്കങ്ങളോ അഭയയുടെ കൊലപാതകികളെ ഒളിപ്പിച്ചുവക്കാനുള്ള ന്യായങ്ങളായി ഒരിക്കലും നിരത്തപ്പെടാന്‍ പാടില്ലാത്തതാണ്. ജേണലിസ്റ്റുകളായാലും, ജോമോനായാലും,മറ്റാരെങ്കിലുമായാലും ഇത്തരം രഹസ്യങ്ങള്‍ എഴുതി പണവും പ്രശസ്തിയുമുണ്ടാക്കുന്നവര്‍ കഴുകന്മാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സമയത്തിന് അവതരിപ്പിക്കാത്ത സത്യം പുളിപ്പിച്ച് വിഭവങ്ങളുണ്ടാക്കി വില്‍ക്കുന്നവരെ എന്താണു പറയുക? എന്തു പറഞ്ഞാലും അത് നമ്മുടെ വിഷയമല്ല. നമുക്ക് അഭയയുടെ ഘാതകരെ കിട്ടുകതന്നെവേണം.

chithrakaran ചിത്രകാരന്‍ said...

നമുക്ക് അഭയയുടെ ഘാതകരെ കിട്ടുകതന്നെവേണം.
മറ്റൊന്നിനുമല്ല, അവരുടെ മുഖമാണെന്ന് സങ്കല്‍പ്പിച്ച് ഒന്നു തുപ്പാന്‍... അവരുടെ പേരുകള്‍ വേണ്ടിയിരിക്കുന്നു !
അവരെ ഇത്രകാലം രക്ഷിച്ചു പോന്ന സഭയുടേയോ അധികാരികളുടേയോ പേരുകൂടി ലഭിച്ചാല്‍ നന്നായിരുന്നു. പൂജ അവര്‍ക്കും അര്‍പ്പിക്കേണ്ടിയിരിക്കുന്നു !!!
(വാഴ്ത്തപ്പെടേണ്ടവരല്ലേ അവര്‍)

കാപ്പിലാന്‍ said...

വിത്സാ,വളരെ നാളുകളായി ഞാനും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു സംഭവമാണിത് .അറിയാമെങ്കില്‍ തുറന്നെഴുതാന്‍ മടിക്കരുത് .
വിജയാശംസകള്‍ .

കാഴ്‌ചക്കാരന്‍ said...

നിങ്ങളുടെ ശ്രമത്തിന്‌ നീതിബോധമുള്ള എല്ലാവരുടേയും പിന്തുണയുണ്ടാവും.
നീതിക്കുവേണ്ടിയുള്ള പോരാട്ടം ഏതെങ്കിലും വ്യക്തികളെ ആശ്രയീച്ചോ
അവരെ കേന്ദ്രീകരിച്ചോ ആവരുത്‌ ഇത്‌ പൊതു സമൂഹത്തിന്റെ ഒരാവശ്യമാണ്‌.
ഭരണ സംവിധാനങ്ങളെ, രാഷ്ട്രീയക്കാരെ, മതമേധാവികളെ
ആരുടെയൊക്കെയോ ചട്ടുകമാവുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ ..... ഒക്കെ
വിചാരണ ചെയ്യാനുള്ള വഴി തുറന്നിടാനും
നീതിയുടെ പക്ഷത്തുനില്‍ക്കുന്നവര്‍ക്ക്‌ പിന്തുണ നല്‍കാനും
ഒരു പുതുമാധ്യമമായ ബ്ലോഗുകളും മുന്നോട്ടു വരട്ടെ.
നിങ്ങളുടെ ശ്രമങ്ങള്‍ക്ക്‌
അഭിനന്ദനം....

Rajeeve Chelanat said...

ജോമോനെതിരെയുള്ള മനോരമയുടെ രോഷമൊക്കെ വിട്ടുകളയൂ വിത്സാ. “‘മനോരമ എന്നെക്കുറിച്ച് എന്തെങ്കിലും നല്ലത് എഴുതിയാല്‍, അന്നു മുതല്‍ എന്നെ നിങ്ങള്‍ക്ക് സംശയിച്ചുതുടങ്ങാം’ എന്ന് ഇ.എം.എസ്. എഴുതിയിട്ടുണ്ട് പണ്ട്.അതൊക്കെ പോട്ടെ.

പബ്ലിസിറ്റി ആഗ്രഹിക്കുകയും മറ്റേതൊക്കെയോ വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ അവസരങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്ന ആളായിരിക്കാം, ‘പൊതുശല്യ‘മായി ഇപ്പോള്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് തോന്നിത്തുടങ്ങിയീരിക്കുന്ന ജോമോന്‍. എങ്കിലും, അയാളെ പൂര്‍ണ്ണമായും എഴുതിത്തള്ളാന്‍ പറ്റുമോ എന്ന് വ്യക്തിപരമായി അറിയില്ല.

ഒന്നറിയാം. ഇതൊക്കെ പുറത്തുകൊണ്ടുവരാനും പുറത്തുവരണമെന്നും ആഗ്രഹിക്കുന്ന താങ്കളെയും നമ്മളെയുമൊക്കെ നിഷ്‌പ്രയാസം ഇല്ലാതാക്കാന്‍ കഴിവുള്ളവരാണ് ഇവിടെയുള്ള ഈ വര്‍ഗ്ഗീയ തെമ്മാടികള്‍. സഭയും, സന്ന്യാസിമാരും, മൊല്ലാക്കമാരും ഒക്കെ ഇതില്‍ വരും. അവരെ പാലൂട്ടി വളര്‍ത്തുന്ന ഭൂരിപക്ഷം വരുന്ന ഇടതു-വലതു രാഷ്ട്രീയ ചെറ്റകളും ഈയൊരു കാര്യത്തില്‍ മികവു തെളിയിച്ചവരാണ്. സൂക്ഷിക്കുക.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

ഓ..ജോമോനെക്കുറിച്ച് പുസ്തകം വരുന്നുവെന്നോ? ഗുഡ്.

ജീമോന്‍ ജേക്കബിന്റെ രചനയും സംവിധാനവും. ഭേഷ്. പഴയ ആ ദീപിക ജീമോന്‍ തന്നെയല്ലേ? ആണെങ്കില്‍, ബെസ്റ്റ് പത്രപ്രവര്‍ത്തകനാണ്. സഭയുടെ ഷഹനായ് വിദ്വാന്‍..79-മുതല്‍ ‍ആളെ നേരിട്ടറിയാം..:-)

നേരിട്ടു കാണുമ്പോള്‍ അന്വേഷണം അറിയിക്കണേ..

അഭിവാദ്യങ്ങളോടെ

Sanal Kumar Sasidharan said...
This comment has been removed by the author.
ഷാജൂന്‍ said...

സനാതനാ ഈ പോസ്‌റ്റിട്ട തിയ്യതി ഒന്നു നോക്കിയിട്ടു പോരായിരുന്നോ ഈ അഭിപ്രായം.

Sanal Kumar Sasidharan said...

അയ്യോ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
മാപ്പ്..മപ്പ്..മാപ്പ് :(
കമെന്റ് ഡിലീറ്റുന്നു

സജീവ് കടവനാട് said...

ഇതിപ്പോള്‍ തൂറ്റിയത് മനോരമയിലൂടെയല്ലേ സനലേ? തൂറ്റലുതന്നെയാണു വിത്സന്റേയും ജോമോന്റേയും മനോരമയുടേയും എന്റേയും നിങ്ങളുടേയുമൊക്കെ ലക്ഷ്യം. തൂറ്റുന്നതിന്റെ തരാതരങ്ങളും മാനദണ്ഡങ്ങളും അവനവനെ ഒരു പ്രശ്നം എങ്ങിനെ ബാധിക്കും അല്ലെങ്കില്‍ അതില്‍ നിന്നെന്തുനേടാം എന്നൊക്കെയുള്ള കണക്കുകൂട്ടലുകളുടെ വലിപ്പച്ചെറുപ്പത്തിനനുസരിച്ച് മാറുന്നുവെന്നു മാത്രം. അപ്പൊ അഭയ പോട്ടെ, വാര്‍ത്ത വരട്ടെ, പിന്നെ മറ്റെന്തൊക്കെയോ...

Sanal Kumar Sasidharan said...

കിനാവേ ക്ഷമിക്കൂ,ഞാനിത് മുൻപ് വായിച്ചില്ല ഇന്നിപ്പോൾ ആരോ ലിങ്ക് തന്നപ്പൊൾ പുതിയ പോസ്റ്റാവും എന്ന് കരുതിയാണ് വായിച്ചത്,തിയതി നോക്കിയില്ല.ജോമോൻ ആരോ ആയിക്കൊള്ളട്ടെ ഇടക്കിടെ അലോസരപ്പെടുകയും അലക്ഷ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ കോതടികളെക്കുറിച്ച് ജോമോൻ പുത്തൻ പുരയ്ക്കലിനെതിരെയുണ്ടായ നടപടിയോടെ ആകെ വെന്തിരിക്കുകയായിരുന്നൂ ,അതുകൊണ്ട് തന്നെ പെട്ടെന്ന് അങ്ങനെ എഴുതാനാണ് തോന്നിയത്,എഴുതിക്കഴിഞ്ഞാണ് തീയതി കണ്ടത്.ഷെയിം ഓൺ മീ..ക്ഷമിക്കൂ.

സജീവ് കടവനാട് said...

സനലേ, ഞാനോ ക്ഷമിക്കേണ്ടത്, നല്ലകഥ!

എന്നിരിക്കിലും

“മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.”

ഇതിനെ ന്യായീകരിക്കലാകുമോ മേല്‍പ്പറഞ്ഞ കമന്റ്.

അയാള്‍ കേസിന്റെ തീര്‍ച്ചയിലേക്കുള്ള ഒരു വഴിമുടക്കിയാണെന്ന അഭിപ്രായത്തെ കണ്ടില്ലെന്നു നടിക്കലാണോ ആ വേകല്‍ പ്രയോഗംകൊണ്ടുദ്ദേശിച്ചത്.

Sanal Kumar Sasidharan said...

കിനാവേ രണ്ടും രണ്ട് ഇഷ്യൂസാണ് ഇവിടെ ഞാൻ അത് രണ്ടും ഒന്നിച്ച് വായിച്ചതിന്റെ കുഴപ്പമാണ്.
“മരിച്ചുപോയ ഒരു കന്യസ്ത്രീയെക്കുറിച്ച്‌ എന്തിനാണു ഒരു പുസ്തകം. അതെന്നെക്കുറിച്ച്‌ പോരെ. ഈ കേസ്‌ സജീവമായി നിലനിര്‍ത്തുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനെക്കുറിച്ച്‌.”
അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്കിൽ ന്യായീകരിക്കാനില്ല.

“അയാള്‍ കേസിന്റെ തീര്‍ച്ചയിലേക്കുള്ള ഒരു വഴിമുടക്കിയാണെന്ന അഭിപ്രായത്തെ“എങ്ങനെയാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്?അതാരും ചോദിച്ചൂടല്ലോ,അലക്ഷ്യമാവില്ലേ..

സജീവ് കടവനാട് said...

അതേ സനല്‍, നമുക്കിരുന്നു നാടകം കാണാം...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേട്ടയാടിക്കോല്ലപ്പെട്ട ഒരു ഇര. ഇപ്പഴും അതിന്റെ എല്ലിന്‍ കഷണത്തിനായി ആര്‍ത്തിയോടെ പിന്നാലെ.. ദൈവമേ... വേട്ടനായ്ക്കള്‍ പുതിയ ഇരകളെത്തേടുന്നു. നിങ്ങളെ അതിന്റെ എല്ലിന്‍ കഷണങ്ങള്‍ കാത്തിരിക്കുന്നുണ്ട്.

saju john said...

എന്തൊക്കെ ചീഞ്ഞുമണത്താലും, അഭയകേസ്സെന്ന് പറയുന്നത് ജോമോന്‍ പുത്തന്‍പുരയ്കലാണു.

ഒന്നു കൂട്ടിവായിച്ചാല്‍, നമ്മുടെ രാഷ്ട്രപിതാവാണു ഗാന്ധിജിയെങ്കിലും, സ്വന്തം മക്കള്‍ക്ക് അദ്ദേഹം ഒരു പിതാവല്ലയിരുന്നു.

ബഷീർ said...

ഇരിങ്ങലിന്റെ ബ്ലോഗ്‌ വഴിയാണീ പോസ്റ്റിലെത്തിയത്‌.

ഇവിടെ സത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കൊണ്ട്‌ മറക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളുടെ മണമടിക്കുന്നതായി തോന്നുന്നു.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഉത്സാഹം എന്നതിനപ്പുറം സത്യം വെളിച്ചത്ത്‌ കൊണ്ട്‌ വരാനുള്ള ആത്മാര്‍ത്ഥ ശ്രമത്തെ എന്ത്‌ കൊണ്ടോ ശരിയായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ ആയില്ലെന്ന് തോന്നുന്നു.

ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഉദ്ദേശ്യം എന്താണെങ്കിലും ഈ കേസ്‌ ഇത്രയും ദൂരമെത്തിച്ചതില്‍ അയള്‍ക്കുള്ള പങ്ക്‌ വിസ്മരിക്കാവതല്ല.


തുറന്നെഴുതാനുള്ള ഈ ചങ്കുറപ്പിനു അഭിനന്ദനങ്ങള്‍

സന്തോഷ്‌ കോറോത്ത് said...

അങ്ങിനെ അവസാനം ഒരു ടേണിങ് പോയിന്‍റ് ല്‍ എത്തിയിരിക്കുന്നു!
'U' ടേണ്‍ എടുക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം !!!

Viswaprabha said...

15

poor-me/പാവം-ഞാന്‍ said...

Dear
If news paper reports can be belvd ...jomon is going to publish a book....He has already taken his pen in hand..
what about you expecting to purchase both in pre-publication rate.....

kaalidaasan said...

കത്തോലിക്കാ സഭയുടെ ബ്ളോഗില്‍ നിന്നാണ്‌ ഈ ലിങ്ക് കിട്ടിയത്. അതു കൊണ്ട് അഭിപ്രായം എഴുതാന്‍ ഇപ്പോഴേ പറ്റിയുള്ളൂ. പുതിയ പലതും ഇതിനിടയില്‍ സംഭവിച്ചു. വില്‍സന്റെ പേരില്‍ നടന്ന സഭയുടെ ആഘോഷം നീണ്ടു നിന്നില്ല.

ഈ ബോളോഗിലെ ഒരു വാചകത്തേക്കുറിച്ച് ചെറിയ കമന്റ്

ഇയാള്‍ എന്തായാലും നല്ല നാണയമല്ല.ആ നാണയത്തിന്റെ മൂന്നാം വശത്തിനും സിസ്റ്റര്‍ അഭയയുടെ മരണരഹസ്യത്തിനും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു മനസ്സ്‌ പറയുന്നു.

അരാണ്‌ നല്ല നാണയമല്ലാത്തത്. ജോമോനോ വില്‍സണോ?

വില്‍സണ്‍ ഒരു പത്ര പ്രവര്‍ത്തകാനാണെന്നവകശപ്പെടുന്നുണ്ടല്ലോ. ജോമോനേക്കുറിച്ച് അന്വേഷിക്കാന്‍ എന്താണു പ്രയാസം ? അതോ വില്‍സണ്‍ ജോമോനിലാരോപിക്കുന്നത് വില്‍സണും ബാധകമാണോ?

ജോമോന്‍ ഈ കേസില്‍ താല്പര്യമെടുത്തപ്പോള്‍ മുതല്‍ , അദ്ദേഹത്തിനെതിരെ സഭയും സഭക്കു വേണ്ടപ്പെട്ടവരും ചെറുതല്ലാത്ത നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് ഒരു പത്രപ്രവര്‍ത്തകനായ വില്‍സണ്‍ അറിഞ്ഞില്ല എന്നു പറയുന്നത് വിഡ്ഡിത്തമായിരിക്കും .

അഭയയുടെ മരണ രഹസ്യം ജോമോനറിയാമെന്ന് വില്‍സണ്‍ പറയുന്നത് വെറും ഗോസിപ്പോ അതോ അടിസ്ഥാനമുള്ളതോ?

Reneesh Rahman said...

sathyame va jayathe ...

Unknown said...

ആ പാവം കന്യാസ്ത്രീയോടു നീതി ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ സത്യം അറിയാമെങ്കില്‍ വിളിച്ചു പറയുകതന്നെവേണം

Unknown said...
This comment has been removed by the author.
Unknown said...

പുസ്തക രചനയുമായി മുന്നോട്ടു പോകൂ. ഇത് സംബന്ധിച്ച എന്താവശ്യത്തിനും വിളിക്കാൻ മടിക്കരുത് .

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved