Thursday, April 26, 2007

ഏകാന്തതയുടെ ഒന്നാം ദിവസം. ഏകാന്തതയുടെ രണ്ടാം ദിവസം ഏകാന്തതയുടെ മൂന്നാം ദിവസം...


ഏകാന്തയടെ ആഴം ഏറ്റവുമറിഞ്ഞതു ആദാമായിരുന്നിരിക്കണം.പൂത്തലഞ്ഞ്‌ നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ക്കിടയില്‍, വിളഞ്ഞ്‌ പാകമായി കിടക്കുന്ന കനികള്‍ക്കിടയില്‍ സകല സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ ഏകാന്തതയുടെ ചുംബനങ്ങളേറ്റ്‌ കഴിഞ്ഞിരുന്ന ഒരാള്‍. ഊണില്‍ ഉറക്കത്തില്‍ സ്വപനത്തില്‍ പ്രഭാതത്തില്‍ പ്രദോഷത്തില്‍ ഏകാന്തത. ഏകാന്തത മാത്രം.

ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ ആദാം എഴുതാന്‍ തുടങ്ങി. ഏകാന്തതയുടെ ഒന്നാം ദിവസം. ഏകാന്തതയുടെ രണ്ടാം ദിവസം ഏകാന്തതയുടെ മൂന്നാം ദിവസം...

പൂക്കള്‍ അയാളോട്‌ ചോദിച്ചു. ഞങ്ങളെ നോക്കാത്തതെന്ത്‌ ? കായ്കനികള്‍ അയാളോട്‌ ചോദിച്ചു. ഞങ്ങളെ തിന്നാത്തതെന്ത്‌ ? കാറ്റ്‌ ചോദിച്ചു, കടല്‍ ചോദിച്ചു. മരങ്ങളും പക്ഷികളും മ്യഗങ്ങളും ചോദിച്ചു. ഒന്നും മിണ്ടാത്തതെന്ത്‌, ഞങ്ങളെക്കുറിച്ച്‌ പാടാത്തതെന്ത്‌ ?

മൗനമാണു ഏറ്റവും ശക്തിയേറിയ പ്രാത്ഥനയെന്നു തിരിച്ചറിഞ്ഞതും ആദാമയിരുന്നിരിക്കണം. ജീവിതമെന്നാല്‍ ഏകാന്തതയും ഭാഷയെന്നാല്‍ മൗനവുമായിരുന്നു ആദാമിനു. സകലതും നല്‍കിയിട്ടും അയാള്‍ ദുഖിതനാണെന്ന് ദൈവം തിരിച്ചറിയുകയായിരുന്നു.ആദാമിന്റെ ഏകാന്തതയ്ക്ക്‌ കൂട്ടായി, അന്വേഷണങ്ങള്‍ക്ക്‌ മറുപടിയായി, പ്രാത്ഥനയ്ക്കുള്ള ഫലമായി ഏദന്‍ തോട്ടത്തില്‍ ഹവ്വയെത്തി.ഏദന്‍ അന്നാദ്യമായി ആദാം ചിരിക്കുന്നത്‌ കണ്ടു.

പ്രപഞ്ചത്തിലെ ആദ്യത്തെ ചിരി. തന്റെ ശരീരത്തിന്റെ ശരീരമായി, ആത്മാവിന്റെ ആത്മാവയി ഒരാള്‍.തന്റെ വാരിയെല്ലില്‍ നിന്നും ദൈവം രൂപപ്പെടുത്തിയവള്‍. പ്രപഞ്ചത്തിലെ ആദ്യത്തെ സ്ത്രീ. ഭൂമിയിലെ ആദ്യത്തെ പെണ്‍കുട്ടി.ജീവിതത്തിന്റെ മധുരവും കയ്പ്പും പുരുഷനെ ആദ്യമായി അറിയിച്ചവള്‍.

വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദാമിനോട്‌ ദൈവം ചോദിച്ചു. നീയെന്താണു ചെയ്തത്‌ ? ആദാം പറഞ്ഞു. നീ ഇണയും തുണയുമയി തന്ന സ്ത്രീയാണു എന്നെ ചതിച്ചത്‌. എന്തിനും ഏതിനും സ്ത്രീ കാരണമാകുന്ന, മറുപടി പറയേണ്ട അധ്യായങ്ങള്‍ അവിടെ നിന്നും ആരംഭിക്കുന്നു.ബൈബിളില്‍ വിലക്കപ്പെട്ട കനി തിരിച്ചറിവിന്റെ പഴമായും വിവക്ഷിക്കപ്പെടുന്നുണ്ട്‌.( തിരിച്ചറിവ്‌ വിലക്കപ്പെടേണ്ടതാണു. ശരിക്കും. സന്തോഷമുള്ള ജീവിതത്തിനു. ബൈബിളിനു പിന്നെയും സ്തുതി)

ഹവ്വ. സ്വപ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. ആദ്യത്തെ ദുഷ്ട്ട. മുലപ്പാല്‍ കുടിക്കാത്തവള്‍. മാത്യകകളില്ലാത്ത ജന്മം.ഓര്‍മ്മയുടെ ഭാരമില്ലാത്തവള്‍ആദ്യപ്രണയം, ആദ്യസമാഗമം, ആദ്യപാപം. എവിടെയും പുതുമണ്ണിന്റെ ഗന്ധം.

ആദാമിനുഏദന്‍ ഒാര്‍മ്മയാക്കിയവളേ..ഹവ്വേ.നീ കാണുന്നുണ്ടോ ഏകാന്തയുടെ ഈ മരുഭൂമികളെ.

ആദ്യ നനവിന്റെ ഓര്‍മ്മയില്‍ 10000 മത്സ്യങ്ങളുള്ള 70 കടലുകള്‍ കടത്തിവിട്ടാലും തിരിച്ചെത്തുന്ന പൂച്ചക്കുട്ടികളെ...

ഏകാന്തതയുടെ ഒന്നാം വര്‍ഷം, ഏകാന്തതയുടെ രണ്ടാം വര്‍ഷം വര്‍ഷം, ഏകാന്തതയുടെ മൂന്നാം വര്‍ഷം...

23 comments:

Kuzhur Wilson said...

“ഹവ്വ. സ്വപ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. ആദ്യത്തെ ദുഷ്ട്ട. മുലപ്പാല്‍ കുടിക്കാത്തവള്‍. മാത്യകകളില്ലാത്ത ജന്മം.ഓര്‍മ്മയുടെ ഭാരമില്ലാത്തവള്‍ആദ്യപ്രണയം, ആദ്യസമാഗമം, ആദ്യപാപം. എവിടെയും പുതുമണ്ണിന്റെ ഗന്ധം.“

കവിതയാക്കനും വാര്‍ത്തയാക്കാനും പറയാനും വിട്ടുപോയത്. ആദ്യ പോസ്റ്റ്.

ദേവസേന said...

"ആദ്യ നനവിന്റെ ഓര്‍മ്മയില്‍ 10000 മത്സ്യങ്ങളുള്ള 70 കടലുകള്‍ കടത്തിവിട്ടാലും തിരിച്ചെത്തുന്ന പൂച്ചക്കുട്ടികളെ..."

നന്നായിരിക്കുന്നു, ഈ പ്രയോഗം ; ഇനി അഭിപ്രായം.

മരണസമാനമായ ഏകാന്തതക്ക് അറുതി വരുത്തിയവള്‍. എന്നിട്ടും കാര്യം വന്നപ്പോള്‍ അവളെ കയ്യൊഴിഞ്ഞു, ആദിമനുഷ്യന്‍. പെണ്ണിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന പണി ഏദനില്‍ തുടങ്ങി വച്ചു.

tk sujith said...

കവിതയാക്കാനും വാര്‍ത്തയാക്കാനും പറയാനും വിട്ടുപോയതു കണ്ടു....നന്നായി വിത്സാ......

കുട്ടനാടന്‍ said...

വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദാമിനോട്‌ ദൈവം ചോദിച്ചു. നീയെന്താണു ചെയ്തത്‌ ? ആദാം പറഞ്ഞു. നീ ഇണയും തുണയുമയി തന്ന സ്ത്രീയാണു എന്നെ ചതിച്ചത്‌. എന്തിനും ഏതിനും സ്ത്രീ കാരണമാകുന്ന, മറുപടി പറയേണ്ട അധ്യായങ്ങള്‍ അവിടെ നിന്നും ആരംഭിക്കുന്നു.
ഇവളെക്കണ്ട് ആദം ചിരിച്ച് ചിരി, പ്രപഞ്ചത്തില്ന്റെ ചിരി ! ഇന്ന് അതിന് പുന്നെല്ലു കണ്ട എലിയുടെ ചിരി എന്നു പറയാം. പ്രപഞ്ച പാപങ്ങളുടെ ആദാക്ഷരങ്ങള്‍ കുറിച്ച് ആദ്യ ദിവസങ്ങളെ നിശബ്ദതയുടെ ശക്തിസൌന്ദര്യങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു വിത്സന്‍, കഥയും വഴങ്ങും
മധു

റോമി said...

വിത്സണ്‍, നന്നായിരിക്കുന്നു..ഫെമിനിസത്തിണ്റ്റെ മുഖ്മടച്ചൊരു പ്രഹരം... പിന്നെ...ദേവസേന ചേച്ചി.."പ്രതിക്കൂട്‌" എന്നതു, തെറ്റു ചെയ്യുന്നവര്‍ക്കുള്ളതാ..അവരെ സാക്ഷി കൂട്ടില്‍ നിര്‍ത്താന്‍ പറ്റില്ലല്ലൊ.."പ്രേരണാ കുറ്റം" വലിയൊരു തെറ്റാ...അതും ആദിപാപം..വിത്സണു ഒരു തേങ്ങ ഉടച്ചതാണെ...ഒന്നും വിചരിക്കരുത്‌..

ജ്യോതീബായ്‌ പരിയാടത്ത്‌ said...

ജീവിതമെന്നാല്‍ ഏകാന്തതയും ഭാഷയെന്നാല്‍ മൗനവുമായിരുന്നു ആദാമിനു. .....

അല്ലയോ ആദാമേ.. ഏകാന്തയുടെ അപാരതീരത്തിണ്റ്റെ തറിക്കുത്തവകാശം ദൈവം താങ്കള്‍ക്കു തന്നെന്നു ധരിച്ചുവശായെങ്കില്‍ തെറ്റി.അവള്‍ക്കും ഇതെല്ലം പറഞ്ഞിട്ടുള്ളതാ.

ഹവ്വ. സ്വപ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. ആദ്യത്തെ ദുഷ്ട്ട. മുലപ്പാല്‍ കുടിക്കാത്തവള്‍. മാത്യകകളില്ലാത്ത ജന്മം.........

ഭൌതികമായി അല്‍പസ്വല്‍പം ഏകാന്തത അനുഭവിചു എന്ന ഒരൊറ്റ അവകാശത്തിണ്റ്റെ പേരും പറഞ്ഞുള്ള ഈ പഴി ചാരല്‍ ഉണ്ടല്ലോ .....

Sunil Kartha said...

HI WIlson, Kadha vayichu..nannayirikunnu

Able said...

നന്നായിരിക്കുന്നു.മനസ്സിലെവിതേൊ ഉടക്കി കിടന്ന കഥാംശുവില്‍ വീണ്ടും തൊട്ടത്‌ പോലെ
പക്ഷേ ആദിയുടെ അന്ത്യം അല്ല വായിച്ചപ്പോള്‍ തോന്നിയ അന്ത്യം. അവസാനം ഇങ്ങനെ അല്ല ആവെണ്തിയിരുന്നത്‌ എന്നു തോന്നിപോയി..
ഏകാന്തക്കുമാപ്പുറത്ത് അറിവിന്റെ നീനവില്‍ നിന്നും പിന്നെയെപ്പോഴാണ് ഏകാന്തയിലേക്കൊരു
മടക്കയാത്ര നടത്തിയത്‌
പറഞ്ഞത് കൊശവത്തരം ആണെങ്കില്‍ ക്ഷമീരു കേട്ടോ

Visala Manaskan said...

പ്രിയ വിത്സണ്‍.

വരികളില്‍ കിടന്ന് പിടക്കുന്ന വാക്കുകള്‍ കൊണ്ട് എഴുതിയിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

“ഹവ്വ. സ്വപ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. ആദ്യത്തെ ദുഷ്ട്ട“

ഒബ്ജെക്ഷന്‍ യു.ഓ.!!

സമ്മതിക്കില്ല ഞാന്‍. ഏകാന്തതയുടെ ഇരുട്ടത്ത് ഒറ്റക്ക് വെപ്പും കുടിയുമായി യാതൊരു എന്റര്‍ടൈന്മെന്റ്റുമില്ലാതെ കഴിഞ്ഞൊരു മനുഷ്യന് താങ്ങും തണലുമായി വന്ന അഭിലാഷയാണ് എന്റെ സങ്കല്പത്തിലെ ഹവ്വ!

ഹവ്വയെക്കൂടെ ദൈവം ഭൂമിയിലേക്ക് ഇമ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ ആദത്തിന്റെ കാര്യം ഒന്നോര്‍ത്ത് നോക്കിയിട്ടുണ്ടോ? :)

റീനി said...

വില്‍സാ, നന്നായി എഴുതിയിരിക്കുന്നു.
എന്നാലും ഒരു ചോദ്യം. ഹവ്വയെ കിട്ടുന്നതുവരെ ഏകാന്തത എന്തെന്ന് ആദത്തിന്‌ അറിയുമായിരുന്നോ? അങ്ങേര്‌ കൂട്ടുകാരുമായി കളിച്ച്‌ വളര്‍ന്നതൊന്നും അല്ലല്ലൊ.
ഹവ്വയ്ക്ക്‌ താങ്ങും തണലും കൊടുക്കേണ്ടവന്‍, അവളുടെ രക്ഷകന്‍, പാമ്പ്‌ പ്രലോഭനവുമായി വന്നപ്പോള്‍ എവിടെയായിരുന്നു? എന്നിട്ട്‌ ദൈവം ഉള്‍പ്പെടെ എല്ലാവരും ഇപ്പോഴും അവളെ പഴിചാരുന്നു.

Kaithamullu said...

ഏകാന്തതയുടെ ‘ഭൂതം” പിടികൂടിയിരിക്കയാണല്ലോ എല്ലാരേയും. ദാ, ഇപ്പോ വിത്സനേയും.

ആദ്യ ദുഷ്ട, പക്ഷേ ആദ്യത്തെ മാലാഖ; മുലപ്പാല്‍ കുടിച്ചില്ലെങ്കിലും ചുരത്തിയവള്‍; മാതൃകകളില്ലാ‍തെ സ്വന്തം പാത സൃഷ്ടിച്ചവള്‍; ഓര്‍മകളില്ലാതിരുന്നിട്ടും പശ്ചാത്തപിക്കേണ്ടിവന്നവള്‍; ആദ്യം സ്വയം കണ്ടെത്തി പിന്നെ ഇണയെ നയിക്കേണ്ടിവന്നവള്‍; പരിമിതികളില്‍ മാത്രം ഒതുങ്ങി പ്രണയവും പുണ്യവും പാപവും അടിയറവു വച്ചവള്‍....

പിന്നെന്തൊക്കെ വേണം മോനേ വിവത്സാ, ഈ കൈതയ്ക്ക് പാടി നടക്കാന്‍?

കാടോടിക്കാറ്റ്‌ said...

കാറ്റ്‌ ചോദിച്ചു, കടല്‍ ചോദിച്ചു. മരങ്ങളും പക്ഷികളും മ്യഗങ്ങളും ചോദിച്ചു. ഒന്നും മിണ്ടാത്തതെന്ത്‌, ഞങ്ങളെക്കുറിച്ച്‌ പാടാത്തതെന്ത്‌ ?
Wilson, I think this might have happened only after Havva's arrival... not before that. Until then he must have been living in harmony with nature. When Havva appeared near him his love for nature ended... in my opinion that was the first sin...
മൗനമാണു ഏറ്റവും ശക്തിയേറിയ പ്രാത്ഥനയെന്നു തിരിച്ചറിഞ്ഞതും ആദാമയിരുന്നിരിക്കണം... ജീവിതമെന്നാല്‍ ഏകാന്തതയും ഭാഷയെന്നാല്‍ മൗനവുമായിരുന്നു ആദാമിനു. Excellent

പ്രപഞ്ചത്തിലെ ആദ്യത്തെ ചിരി.. The credit for the first smile of man goes to her only...great! Those who are counting woman as the reason for sin fails to see this truth.. congrats..
തിരിച്ചറിവ്‌ വിലക്കപ്പെടേണ്ടതാണു. ശരിക്കും. സന്തോഷമുള്ള ജീവിതത്തിനു. ഹവ്വ. പ്നസദ്യശമായ ഒരു ജീവിതത്തില്‍ നിന്നു തിരിച്ചറിവുകളുടെ വേദനകളിലേക്കു പുരുഷനെ ആദ്യമായി കൂട്ടിക്കൊണ്ടു പോയവള്‍. Very good..

Kadha ezhuthoo.. dhyryamayi..
Wilson, this is my first comment on any of your work... goodluck..

sheela

Anonymous said...

ഗള്‍ഫ്‌ മലയാളികളില്‍ നിന്ന് പലതും പറഞ്ഞ്‌ പണം അടിച്ച്‌ മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്‌. കഴിഞ്ഞ യു. ഡി. എഫ്‌ ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട്‌ പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്‌. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക്‌ കേട്ട്‌ സര്‍ക്കാറിന്റെ കയ്യില്‍ കാശ്‌ കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട്‌ പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്‌ മാത്രമാണ്‌.
പിപ്പിള്‍സ്‌ ഫോറം.

Unknown said...

ശരിക്കുമീ കേസ് സത്യസന്ധമായി വെളിയില്‍ കൊണ്ട് വരണേയെന്നാണ് എനിക്ക്. എത്ര ഉന്നതതലത്തിലെ ആളുകള്‍ ഉണ്ടായാലും ഇതുപോലൊരു നീച കര്‍മ്മം.:( abooaimanPurathoor)

http://www.theverdictindia.com said...

nalloru investigation story....

Anonymous said...

എതയോ കാലമായി താങ്കള്‍ കവിതകളെഴുതുന്നു. പ്രായവും കുറെയായില്ലെ? ഗള്‍ഫുകാരനാണെങ്കിലും വിപ്ലവവീര്യത്തിനു കുറവൊന്നുമില്ലതാനും. എന്നിട്ടുമെന്തേ പത്തയ്യായിരം യുവകവിക്കൂട്ടത്തിലൊരാളായി മാത്രം താങ്കള്‍ പരിഗണിക്കപ്പെടുന്നുള്ളു.സ്വന്തം കവിതക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ഒരു കവിയും സമ്മതിക്കില്ലെന്നറിയാം.എന്നാലും ഒരു ക്രിസ്ത്യാനി ഇങ്ങനെ ഒരു നഷ്ടക്കച്ചവടം ചെയ്യാമോ?

Anonymous said...

ബ്ലോഗര്‍മാര്‍ക്കിടയില്‍ വിത്സണ്‍ മഹാകവിയല്ലേ? അതു പോരെ? ഇവിടെ ഒ.എന്‍.വി യോ സുഗതകുമാരിയോ ആധുനിക കവികളോ ഒന്നും കടന്നു വരില്ല.അതുകൊണ്ടു ധൈര്യമായിരിക്കാം.

അനിലൻ said...

നന്നായി.


ഏകാന്തത ഏകാന്തത ഏകാന്തത

(ദൈവമേ!
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തതയുടെ കടലില്‍ നഷ്ടപ്പെട്ട എന്നെ
വീണ്ടെടുത്തിരുന്നെങ്കില്‍....)

അനിലൻ said...

എന്താ വിത്സന്‍ ബ്ലോഗില്‍ ഒരു അനോണി ശല്യം??
ബാലസുധ കൊടുത്തു നോക്കാമായിരുന്നില്ലേ??

വിഷ്ണു പ്രസാദ് said...

വിത്സണ്‍,ഇത് അഭയ കേസിന്റെ ബാക്കിയാണോ?
ഏതായാലും ആരെല്ലാമോ മന:പൂര്‍വം കരിവാരിത്തേക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.തത്കാലം ഇതിന്റെ കമന്റ് ഓപ്ഷന്‍ അടയ്ക്കുക.
അനോണികളെ,എന്തിനാണ് വിത്സന്റേ നേരേ...?

Kaippally said...

ഒരു അനോണി എഴുതി
"ബ്ലോഗര്‍മാര്‍ക്കിടയില്‍ വിത്സണ്‍ മഹാകവിയല്ലേ?"

വില്സണെ ഓ.എന്‍.വീ യുമായി താരതമ്യം ചെയ്യാന്‍ താങ്കള്‍ക്ക് തോന്നിയല്ലോ. അതു വില്സണു കിട്ടിയ ഏറ്റവും വലിയ compliment ആണു.

വില്സണ്‍ ആരാണെന്നും, ഏത് തരത്തിലുള്ള മനുഷ്യനാണെന്നും അറിയാത്തവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം.

എനിക്ക് കോഴൂര്‍ വില്സണ്‍ നല്ല ഒരു കവി തന്നെയാണു. കവിത എഴുതാന്‍ വേണ്ടി ആര്‍ക്കും മനസിലാകത്ത അതുന്തുന്തുന്തുന്താധുനിക കോപ്പില കവിതകള്‍ എഴുതുന്ന ചളുക്കുകളെ കാലും നല്ല കവി.

അല്ല ചേട്ട ഓ. എന്.‍ വി. ചളുക്ക് കവിതകള്‍ എഴുതിയിട്ടില്ലെ?

ഒരു കവിയുടെയോ ഒരു കഥാകൃത്തിന്‍റ്യോ എഴുത്തും ശൈലിയും എപ്പോഴും ഒരുപോലെ ഇരിക്കില്ല.


വിരലില്‍ എണ്ണാവുന്ന നാലോ അഞ്ചോ നല്ല കവികളില്‍ പെട്ട ഒരു കവി വില്സണ്‍ തന്നെയാണു്.

Kuzhur Wilson said...

"ഓ.എന്‍.വി തന്‍ കവിത വായിച്ച്
രോമാഞ്ചമുണ്ടായെന്നെഴുതി നീ

ഓ രോമമുണ്ട്

ഓമനിക്കനല്ലെനിക്കു
കവിതകള്‍ "

കെ.ആര്‍. ടോണി.

ഒരു കാലത്ത് കവിതയെപ്പറ്റിയുള്ള നിലപാടുകളില്‍ ഈ വരികള്‍ ഉണ്ടായിരുന്നു. ഇപ്പോഴും അതിനു വലിയ മാറ്റം വന്നിട്ടീല്ല.


"ബ്ലോഗര്‍മാര്‍ക്കിടയില്‍ വിത്സണ്‍ മഹാകവിയല്ലേ? അതു പോരെ? ഇവിടെ ഒ.എന്‍.വി യോ സുഗതകുമാരിയോ ആധുനിക കവികളോ ഒന്നും കടന്നു വരില്ല.അതുകൊണ്ടു ധൈര്യമായിരിക്കാം.

അപരിചിതാ നന്ദി. ഇവരാരും വരില്ല എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചതിനു. ബ്ലോഗര്‍മാര്‍ക്കിടയിലെ മഹാകവി ഞാനോ ? അത്രയ്ക്ക് നിലവാര തകര്‍ച്ച ബ്ലോഗിനു ഉണ്ടായിട്ടില്ല. പിന്നെ മത്സരിക്കാന്‍ ഇതെന്താ വല്ല ഓട്ടമത്സരവും ആണോ ? നല്ല കവിത എവിടെ കണ്ടാലും എനിക്ക് കണ്ണ് നിറയും.

" എതയോ കാലമായി താങ്കള്‍ കവിതകളെഴുതുന്നു. പ്രായവും കുറെയായില്ലെ? ഗള്‍ഫുകാരനാണെങ്കിലും വിപ്ലവവീര്യത്തിനു കുറവൊന്നുമില്ലതാനും. എന്നിട്ടുമെന്തേ പത്തയ്യായിരം യുവകവിക്കൂട്ടത്തിലൊരാളായി മാത്രം താങ്കള്‍ പരിഗണിക്കപ്പെടുന്നുള്ളു.സ്വന്തം കവിതക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ഒരു കവിയും സമ്മതിക്കില്ലെന്നറിയാം.എന്നാലും ഒരു ക്രിസ്ത്യാനി ഇങ്ങനെ ഒരു നഷ്ടക്കച്ചവടം ചെയ്യാമോ?

ശരിയാണ് 17 വര്‍ഷമായി ഞാന്‍ എഴുതുന്നു. കവിതകള്‍. ആദ്യപുസ്തകം വന്നിട്ട് 8 വര്‍ഷമായി. എനിക്ക് കിട്ടേണ്ട പരിഗണനയും അംഗീകാരവും എനിക്ക് കിട്ടിയിട്ടുണ്ടു. പൊന്നുരുക്കുന്നേടത്ത് എന്നിലെ പൂച്ച പോകാറില്ല.

പിന്നെ നസ്രാണിയും നഷ്ട്ടക്കച്ചവടവും.

അതു വിട്ടുകള. ഇറച്ചിവെട്ടുകാരുടെ വീട്ടില്‍ നിന്നാണ് ഈ കവി വന്നതും കവിതകള്‍ എഴുതിയതും.

Kaippally കൈപ്പള്ളി said...

വില്സണ്‍

മുമ്പൊരിക്കല്‍ എങ്ങോ പറഞ്ഞ വാക്യം വീണ്ടും ഇവിടെ ഇടട്ടെ.

അമേദ്യത്തില്‍ കിടക്കുന്ന പന്നിയുമായി ഗുസ്തി പിടിക്കാന്‍ ഇറങ്ങരുത്. പന്നിക്ക് അതു സുഖവും. തനിക്ക് നാറ്റവും സമ്മാനിക്കും.

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved